• Sun. Aug 23rd, 2026

24×7 Live News

Apdin News

ഒളിംപിക്‌സ്: സ്വപ്നം, യാഥാര്‍ത്ഥ്യം

Byadmin

Aug 23, 2026



ഒളിംപിക്സ് ആതിഥ്യം ഭാരതത്തിന്റെ വിദൂര സ്വപ്നമായി കണക്കാക്കപ്പെട്ടിരുന്ന കാലമുണ്ടായിരുന്നു. ഇന്ന് സ്ഥിതി മാറി. ഭാരതവും മാറി. 2036ലെ ഒളിംപിക്സ് ആതിഥ്യത്തിന് സന്നദ്ധത അറിയിക്കാനുള്ള തയ്യാറെടുപ്പിലാണു നമ്മള്‍. ഇത് പുതിയ ഭാരതത്തിന്റെ കരുത്തും ആത്മവിശ്വാസവും പ്രകടമാക്കുന്നു. മൂന്ന് ഒളിംപിക്സിലും നാല് ഏഷ്യന്‍ ഗെയിംസിലും അടക്കം നിരവധി മേളകളില്‍ അത്ലിറ്റായും നിരീക്ഷകയായും പങ്കെടുത്ത അനുഭവത്തിന്റെ വെളിച്ചത്തിലും ഐഒഎ പ്രസിഡന്റ് എന്ന നിലയിലും ഇക്കാര്യത്തില്‍ ഉഷയുടെ കാഴ്ചപ്പാട് എന്താണ്? പ്രത്യേകിച്ച്, ഈയിടെ സമാപിച്ച ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസ് നേരിട്ടു കണ്ട അനുഭവത്തിന്റെ പശ്ചാത്തലത്തില്‍.

ഗ്ലാസ്‌ഗോയില്‍നിന്നു തന്നെ തുടങ്ങാം. എല്ലാ അര്‍ത്ഥത്തിലും, വിലപ്പെട്ട പാഠങ്ങള്‍ പലതും പകര്‍ന്നു തന്ന കായിക ഉത്സവമായിരുന്നു ഈ കോമണ്‍വെല്‍ത്ത് ഗെയിംസ്. എല്ലാ അര്‍ത്ഥത്തിലും എന്നു പറയുന്നത് സംഘാടന മികവ്, അടിസ്ഥാന സൗകര്യങ്ങള്‍, സാങ്കേത്തികത്തികവ് എന്നിവയടക്കമുള്ള വിവിധ മേഖലകളെക്കുറിച്ചാണ്, ഇതിലെല്ലാം ഗ്ലാസ്‌ഗോ നല്‍കിയതു നല്ല പാഠങ്ങളായിരുന്നു. അതവിടെ നില്‍ക്കട്ടെ. എന്റെ കാഴ്ചപ്പാടില്‍ ഇതിലെ ഏറ്റവും വിലപ്പെട്ട പാഠം, കായിക മേള കായിക താരങ്ങളുടേതാകണം എന്നതാണ്. ഒളിംപിക്സും ഏഷ്യന്‍ ഗെയിംസും കോമണ്‍വെല്‍ത്ത് ഗെയിംസും പോലെയുള്ള മേളകള്‍ കായിക വിനോദങ്ങളിലെ വൈവിധ്യങ്ങളുടെ സമ്മേളനം കൂടിയാണല്ലോ. വിവിധ കളികളിലെ താരങ്ങള്‍ സംഗമിക്കുന്ന ഉത്സവം. നമുക്ക് അവരെ പൊതുവായി അത്ലിറ്റ് എന്നു വിളിക്കാം. അവരുടെ തൃപ്തിയാണു പ്രധാനം. അതിനാണു മാര്‍ക്ക് ഇടേണ്ടത്. അവര്‍ക്ക് അര്‍ഹമായ പരിഗണന കിട്ടുന്നുണ്ടോ, അവര്‍ ആദരിക്കപ്പെടുന്നുണ്ടോ, അവര്‍ക്ക് മികച്ച പ്രകടനം നടത്താനുള്ള സാഹചര്യം കിട്ടുന്നുണ്ടോ എന്നതിലാണ് മേളകള്‍ വിലയിരുത്തപ്പെടേണ്ടത്. ഇതെല്ലാം സംഘാടകര്‍ ഒരുക്കുന്നുണ്ടോ എന്നതിനപ്പുറം, ഇതെല്ലാം ലഭിക്കുന്നു എന്ന് അത്ലിറ്റുകള്‍ക്കു ബോധ്യപ്പെടുന്നുണ്ടോ എന്നതിനു പ്രത്യേക പ്രാധാന്യമുണ്ട്. ഒരുക്കുക എന്നതു സാങ്കേതിക സംവിധാനമേ ആകുന്നുള്ളു. അനുഭവവേദ്യമാകുമ്പോഴാണ് ലക്ഷ്യം യാഥാര്‍ത്ഥ്യമാകുന്നത്. ഭക്ഷണം പാകം ചെയ്യുന്നതില്‍ മാത്രമല്ല അതു വിളമ്പുന്നതിലും വേണമല്ലോ ശ്രദ്ധ. വയറു നിറഞ്ഞാല്‍പ്പോര, കഴിക്കുന്നവരുടെ മനസ്സു നിറയണം. അതില്‍ നിന്നു മുന്‍ പറഞ്ഞ ആ ബോധ്യം കിട്ടുന്നുണ്ടെങ്കില്‍ അത്ലിറ്റുകള്‍ക്കുണ്ടാകുന്ന ആത്മവിശ്വാസം അതിരറ്റതായിരിക്കും. അത് അവരുടെ പ്രകടനത്തില്‍ പ്രതിഫലിക്കും. അതാണ് മേളയുടെ ഏറ്റവും വലിയ വിജയം.
ഗ്ലാസ്‌ഗോ അക്കാര്യത്തില്‍ വിലപ്പെട്ട പാഠം പകര്‍ന്നു നല്‍കി എന്നാണ് എന്റെ അനുഭവം. അത്ലിറ്റുകളുടെ മനസ്സറിയാന്‍ അതേ മനസ്സുള്ളവര്‍ക്കേ കഴിയൂ. ട്രാക്കിലെ നീണ്ടകാലത്തെ അനുഭവത്തില്‍ നിന്നുള്ള എന്റെ അനുഭവമാണ് പങ്കുവെച്ചത്.
ഇനി ഭാരതത്തിലേയ്‌ക്കും ഒളിംപിക്സ് സാധ്യതയിലേയ്‌ക്കും വരാം. രാജ്യാന്തര നിലവാരത്തിലുള്ള ഏതു കാര്യവും സംഘടിപ്പിക്കാനുള്ള കെല്‍പ് ഇന്നു നമുക്കുണ്ട്. മികവിന്റെ വലിയൊരു ഭണ്ഡാരം തന്നെയുണ്ട്. അനുഭവ സമ്പത്ത്, അടിസ്ഥാന സൗകര്യം, ആള്‍ബലം, എല്ലാം. സംഘാടന മികവില്‍ അടുത്തകാലത്തു നമ്മള്‍ ഏറെ മുന്നോട്ടുപോയിട്ടുമുണ്ട്. വലിയ മേളകളുടെ സംഘാടനത്തില്‍ ഏറ്റവും പ്രധാനമായി വേണ്ടത് ആത്മവിശ്വാസമാണ്. അക്കാര്യത്തില്‍ ഇന്നു ഭാരതം സമ്പന്നമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്യുന്ന വികസിത ഭാരതത്തില്‍ ആരോഗ്യ പൂര്‍ണമായ, കരുത്തുറ്റ, ആത്മവിശ്വാസം നറഞ്ഞ കായിക ഭാരതവുമുണ്ട്. ആ യാത്രയില്‍ കായിക മേഖലയ്‌ക്കും സുപ്രധാനമായ പങ്കുണ്ട്. പ്രത്യേകിച്ച്, പുതിയ തലമുറയ്‌ക്ക് പ്രചോദനമേകുന്നതിലും അവര്‍ക്ക് അവസരങ്ങള്‍ തുറന്നു കൊടുക്കുന്നതിലും.

അപ്പോഴും ഒരുകാര്യം മനസ്സിലുണ്ടാകണം. വമ്പന്‍ മേളകളെക്കുറിച്ചു പറയുമ്പോള്‍ ആ മേളയെ മാത്രം കണ്ടാല്‍പ്പോര. അതു ബാക്കിവച്ചു പോകുന്ന ചില അനുഭവങ്ങളും സന്ദേശങ്ങളും പാഠങ്ങളുമുണ്ട്. അതു നമുക്കു മാത്രമുള്ളതല്ല, ലോകത്തിനു മുഴുവനുമുള്ളതാണ്. അവ ചരിത്രത്തില്‍ എന്നും തിളങ്ങി നില്‍ക്കും. അതിനൊരു പൈതൃക സ്വഭാവമുണ്ടാകും. അതിനെ മനസ്സില്‍ വച്ചുകൊണ്ടുവേണം ഓരോ വലിയ ആതിഥ്യത്തേയും കുറിച്ചു ചിന്തിക്കാന്‍.

അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചാണു ചിന്തയെങ്കില്‍, നമുക്ക് ലോക നിലവാരമുള്ള കളിക്കളങ്ങളും അനുബന്ധ സൗകര്യങ്ങളും വേണം. അത്യാധുനിക സ്പോര്‍ട്സ് മെഡിസിന്‍-ഉത്തേജക വിരുദ്ധ സംവിധാനങ്ങള്‍, നിലവാരമുള്ള താമസ-യാത്രാ സൗകര്യങ്ങള്‍, അത്ലിറ്റുകള്‍ക്കുള്ള കറകളഞ്ഞ ക്ഷേമ സംവിധാനങ്ങള്‍. അടിസ്ഥാന സൗകര്യങ്ങള്‍ ദീര്‍ഘകാല പദ്ധതികളായി വേണം വിഭാവനം ചെയ്യാന്‍. മേള വരും പോകും. പക്ഷേ, സൗകര്യങ്ങള്‍ ഭാവിയിലേയ്‌ക്കു നീളുന്ന പദ്ധതികളായിരിക്കണം. അവ നിക്ഷേപങ്ങളാണ്. കളിക്കളങ്ങളടക്കമുള നിര്‍മാണങ്ങള്‍ ഭാവി തലമുറകള്‍ക്കു പ്രയോജനപ്പെടുത്താനാകണം.

ഒരു അത്ലിറ്റിന്റെ മനസ്സോടെ പറയട്ടെ, ഒരുക്കങ്ങളാണ് പ്രകടനത്തിന്റെ അടിക്കല്ല്. ആഗോള ഗെയിംസിന്റെ സംഘാടനത്തിലും അത് അങ്ങനെ തന്നെ. ഒരുക്കം വളരെ നേരത്തേ തുടങ്ങണം. ടീമായി നിന്ന് ഒരേമനസ്സോടെ പ്രവര്‍ത്തിക്കണം. സംശയം വേണ്ട, ഏത് വമ്പന്‍ മേളയും നടത്താനുള്ള കരുത്ത് നമുക്കുണ്ട്. അപ്പോഴും മനസ്സില്‍ കുറിക്കേണ്ട കാര്യം വീണ്ടും സൂചിപ്പിക്കട്ടെ, ഭാരത കായിക മേഖലയുടെ കുതിപ്പിന്റെ അടിത്തറയായിരിക്കണം ആ മേള. ലോകത്തിന്റെ മനസ്സില്‍ മങ്ങാത്ത ഓര്‍മയായി അത് ബാക്കിനില്‍ക്കുകയും വേണം.

ഒളിംപിക്സ് വേദിയേക്കുറിച്ചു ചിന്തിക്കുമ്പോള്‍ എന്തൊക്കെയാണു നമുക്കു മുന്നിലെ വെല്ലുവിളികള്‍? എന്തൊക്കെ തയ്യാറെടുപ്പുകളാണ് നിലവില്‍ നടക്കുന്നത്? ഇന്ത്യന്‍ ഒളിംപിക് അസ്സോസിയേഷന്‍ പ്രസിഡന്റ് എന്ന നിലയിലുള്ള ഉത്തരവാദത്വങ്ങള്‍?

2036 ഒളിംപിക്സ് ആതിഥ്യ സാധ്യത ഭാരതത്തെ സംബന്ധിച്ചു ചരിത്രപരമായ അവസരവും നിയോഗവുമാണ്. ഒളിംപിക്സിനെ മേളനടത്തിപ്പു മാത്രമായല്ല കാണേണ്ടതെന്ന് ആവര്‍ത്തിക്കട്ടെ. ലോകത്തിനു മുന്നില്‍, ഭാരതത്തെയും കായിക മേഖലയിലടക്കമുള്ള ഭാരതീയ വീക്ഷണങ്ങളേയും അവതരിപ്പിക്കാനുള്ള അവസരമാണ്. ലോക നിലവാരത്തിലുള്ള കായിക രാഷ്‌ട്രമായി വളരാനുള്ള തയ്യാറെടുപ്പിലേയ്‌ക്കു നമ്മള്‍ കടന്നു കഴിഞ്ഞു. അതിന്റെ സുപ്രധാനമായൊരു ഏട് ആണ് ഈ ഒളിംപിക്സ് ആതിഥ്യ സാധ്യത. ഐഒഎ പ്രസിഡന്റ് എന്ന നിലയില്‍ എന്റെ ചുമതല, രാജ്യത്തെ കായിക സമൂഹം പൂര്‍ണ സജ്ജമാണെന്നും ഭാരതം ശക്തവും വിശ്വാസ്യവും ഒത്തൊരുമയോടു കൂടിയതുമായ സന്നദ്ധതയ്‌ക്ക് ഒരുക്കമാണെന്നും ഉറപ്പാക്കുക എന്നതാണ്. എല്ലാ മേഖലയിലും ഉന്നത നിലവാരമാണ് ഒളിംപിക് പ്രസ്ഥാനം പ്രതീക്ഷിക്കുന്നത്. തയ്യാറെടുപ്പിനു വന്‍ സന്നാഹം തന്നെ വേണം. മുന്‍പറഞ്ഞ മേഖലകള്‍ക്കു പുറമെ ഭരണപരമായ മികവ്, സുതാര്യത എന്നിവയും ഏറെ പ്രധാനമാണ്.

ഇതിനിടയിലും എന്നെ അലട്ടുന്ന പ്രധാന പ്രശ്നം നമ്മുടെ കുട്ടികളെ ഒരുക്കിയെടുക്കുക എന്നതാണ്. 2036ലെ ആതിഥ്യത്തേക്കുറിച്ചു മാത്രമായാല്‍ പോരല്ലോ നമ്മുടെ ചിന്ത. അതൊരു അവസരമാക്കി ദേശീയ കായിക രംഗത്തിന്റെ ഭൗതിക സംവിധാനങ്ങളടക്കം ഭാവിയെ മുന്നില്‍ക്കണ്ടു രൂപപ്പെടുത്താന്‍ നമുക്കാകണം. പ്രതിഭകളെ കണ്ടെത്തണം, ലോക നിലവാരത്തിലുള്ള പരിശീലകരെ ഒരുക്കണം, സ്പോര്‍ട്സ് സയന്‍സ്-സ്പോര്‍ട്സ് മെഡിസിന്‍ മേഖല ശക്തിപ്പെടുത്തണം, കളിക്കാര്‍ക്കും ടീമുകള്‍ക്കും സുഗമമായ ഒരുക്കത്തിനുള്ള സാഹചര്യവും സംവിധാനവും ഒരുക്കണം.

നമുക്കു പ്രതിഭാ ദാരിദ്ര്യം ഇല്ലേയില്ല. ഇത്രനാളത്തെ കായിക രംഗത്തെ പരിചയംകൊണ്ടു മനസ്സിലാക്കിയത് അതാണ്. കുട്ടികള്‍ക്കു വേണ്ടത് അവസരങ്ങളും ശാസ്ത്രീയമായ പരിശീലനവും നല്ല പിന്‍ബലവും ആത്മവിശ്വാസവുമാണ്. ലോകത്തുള്ള ആരോടും പൊരുതാന്‍ മാനസികമായി അവരെ പ്രപ്തരാക്കണം. 2036 ഒളിംപിക്സ് ആതിഥ്യ സാധ്യത അതിനും അപ്പുറത്തേയ്‌ക്കു വളരണം എന്നു പറഞ്ഞത് അതുകൊണ്ടാണ്. രാജ്യത്തെ ലക്ഷക്കണക്കിന് അത്ലിറ്റുകള്‍ക്ക് ഒളിംപിക് യോഗ്യത സ്വപ്നം കാണാന്‍ കഴിയുന്ന നിലയിലേയ്‌ക്ക് ഉയരാന്‍ നമ്മള്‍ ഈ അവസരം ഉപയോഗപ്പെടുത്തണം. ആത്മവിശ്വാസത്തോടെ ഈ ആതിഥ്യത്തിന് സന്നദ്ധതയറിയിക്കാം. ലോകത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതിനൊപ്പംതന്നെ ലോക കായിക രംഗത്തിന് അര്‍ത്ഥവത്തായ സംഭാവനകള്‍ നല്‍കാനും ഒരുക്കമാണെന്ന സന്ദേശമായിരിക്കണം നമ്മള്‍ ഒളിംപിക് പ്രസ്ഥാനത്തിനു നല്‍കുന്നത്.

ലോകത്തിനു മുന്നില്‍ ഭാരതത്തെ അവതരിപ്പിക്കാനുള്ള അവസരമായി ഒളിംപിക്സിനെ കാണണമെന്നു പറഞ്ഞല്ലോ. എന്താണു വിഭാവനം ചെയ്യുന്നത്?

ഒളിംപിക്സ് പോലുള്ള മഹാമേളയിലേയ്‌ക്കു വരുന്നത് അത്ലിറ്റുകള്‍ മാത്രമല്ല. സന്ദര്‍ശകരായും സംഘാടകരായും ഒഫീഷ്യലുകളായും പരിശീലകരായും നിരീക്ഷകരായുമൊക്കെ, അത്ലിറ്റുകളുടെ അത്രയുമോ അതില്‍ക്കൂടുതലോ ആളുകള്‍ എത്തും. മിക്കവാറും എല്ലാ ലോകരാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഭാരതത്തിലെത്തും. അതായത് ലോകത്തിന്റെ ഒരു ചെറുപതിപ്പ് ഇവിടെയുണ്ടാകും. കായിക രംഗം നമുക്കായി ഒരുക്കുന്ന ഏറ്റവും സുന്ദരമായ അവസരം എന്നാണ് ഈ സാധ്യതയെ വിശേഷിപ്പിക്കാന്‍ തോന്നുന്നത്. നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന്റെ മാധുര്യവും സുഗന്ധവും അവരില്‍ എത്തണം. ഭാരതത്തിന്റെ ആത്മാവിനെ അവര്‍ തൊട്ടറിയണം. ആര്‍ക്കും അവകാശപ്പെടാനാവാത്തത്ര മഹത്താണ് നമ്മുടെ സാംസ്‌കാരിക പാരമ്പര്യം. ആതിഥ്യമര്യാദ, ഭൂമിശാസ്ത്രപരവും ആചാരപരവുമായ വൈവിധ്യം, ഭാഷകള്‍, കലകള്‍, സംഗീതം, ഭക്ഷണശീലങ്ങള്‍. വൈവിധ്യങ്ങള്‍ക്കിടയില്‍ ഇത്ര കെട്ടുറപ്പുള്ളൊരു രാഷ്‌ട്രം ലോകത്തെ അമ്പരപ്പിക്കും. സൗമ്യതയും കരുത്തും ആത്മാഭിമാനവും ആത്മവിശ്വാസവും ദൃഢനിശ്ചയവും സമം ചാലിച്ചതാണ് ഇന്നത്തെ ഭാരതത്തിന്റെ മുഖം യുവത്വമാണ് ഈ രാഷ്‌ട്രത്തിന്റെ പ്രത്യേകതയും ശക്തിയും. ജനസംഖ്യയില്‍ ലോകത്ത് ഒന്നാമതു നില്‍ക്കുമ്പോഴും ഏറ്റവുമധികം യുവാക്കള്‍ ഉള്ള രാജ്യം ഭാരതമാണ്. സാങ്കേതിക മേഖലയിലെ മികവും അന്വേഷണ ബുദ്ധിയും ഉല്‍പതിഷ്ണുത്വവും അതിനോടു ചേര്‍ന്നു നില്‍ക്കുന്നു. ഇതിനെയെല്ലാം കോര്‍ത്തിണക്കി സ്വാഭാവിക ശക്തിയാക്കിമാറ്റാന്‍ സ്പോര്‍ട്സിനു കഴിയും. ഇത് ഓണക്കാലമാണല്ലോ. മലയാളി എന്ന നിലയില്‍ എനിക്കു തോന്നുന്നു, ഭാരതീയര്‍ക്ക് എങ്ങനെ ഒത്തൊരുമിച്ചു മുന്നേറാന്‍ കഴിയുമെന്നതിന് ഓണത്തേക്കാള്‍ നല്ലൊരു ഉദാഹരണം ലോകത്തിനു മുന്നില്‍ വയ്‌ക്കാനില്ലെന്ന്. നാനാത്വത്തിലെ ഏകത്വത്തിന് ഉദാഹരണം ഓണം തന്നെ. ഒന്നിച്ച് ഒന്നായിച്ചേര്‍ന്നുള്ള ആഘോഷത്തിന്റെ മധുരമാണല്ലോ ഓണം. അതിന്റെ വേറിട്ടൊരു അനുഭവമാണ് ഒളിംപിക്സ് നല്‍കുന്നത്. ലോകത്തിനു നമ്മള്‍ ആതിഥ്യമരുളുമ്പോള്‍ ലോകം കളികളെയും കളിക്കളങ്ങളേയും മാത്രമല്ല നമ്മളേയും നമ്മുടെ സംസ്‌കാരത്തേയും അറിയട്ടെ. ഇന്നത്തെ ഭാരതത്തെ അവര്‍ കാണട്ടെ. അതിഥി ദേവോ ഭവ എന്ന നമ്മുടെ സങ്കല്‍പം, തങ്ങള്‍ക്കു ലഭിക്കുന്ന വരവേല്‍പിലൂടെ ഓരോ അത്ലിറ്റും സന്ദര്‍ശകരും അനുഭവിച്ചറിയണം. ആഗ്രഹം ഇതാണ്: മത്സരാര്‍ത്ഥിയായി കടന്നു വരുന്നവര്‍ മടങ്ങുന്നതു ഭാരതത്തെ അറിഞ്ഞാകണം. അവര്‍ പറയണം- മത്സരിക്കാനായി എത്തിയ ഞാന്‍ ആസ്വദിച്ചത് ഈ നാടിന്റെ വൈവിധ്യവും ഊഷ്മളതയും ചൈതന്യവുമാണ് എന്ന്. എങ്കില്‍ നമ്മുടെ ഉദ്യമം ഫലവത്തായി എന്നു ഞാന്‍ പറയും. അങ്ങനെയാണ് ഭാരതം ലോകത്തിനു മുന്നില്‍ അവതരിപ്പിക്കപ്പെടേണ്ടത്. ഭാവിയേക്കുറിച്ച് ആത്മവിശ്വാസം, പൈതൃകത്തേക്കുറിച്ച് അഭിമാനം, എന്നും ഏവര്‍ക്കും സ്വാഗതം.

By admin