• Thu. Aug 27th, 2026

24×7 Live News

Apdin News

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

Byadmin

Aug 26, 2026


ന്യൂദല്‍ഹി: കപ്പല്‍ നിര്‍മ്മിയ്‌ക്കുന്നതില്‍ ഒരു ആഗോള കപ്പല്‍നിര്‍മ്മാണശാലയാകാന്‍ ശ്രമിക്കുകയാണ് ഇന്ത്യ. ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറാനാണ് ഇന്ത്യയുടെ ശ്രമം. അമേരിക്കയുടെ കപ്പലുകള്‍ ഇന്ത്യയുടെ കപ്പല്‍ നിര്‍മ്മാണ ശാലകളില്‍ വൈകാതെ നിര്‍മ്മാണം ആരംഭിക്കാന്‍ പോവുകയാണ്.

ഇതിനായി യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ കപ്പലുകള്‍ വിദേശത്ത് നിര്‍മ്മിക്കാമെന്ന രീതിയില്‍ അവരുടെ നാവികനയത്തില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. ഇതോടെ ഇന്ത്യയില്‍ അമേരിക്കയുടെ കപ്പലുകള്‍ നിര്‍മ്മിക്കാന്‍ വഴിയൊരുങ്ങുകയാണ്.

മറ്റൊന്ന് ഇന്ത്യ ജപ്പാനുമായി ചേര്‍ന്ന് 11,000 ടണ്‍ മുതല്‍ 13000 ടണ്‍ വരെ ഭാരമുള്ള ഡിസ്ട്രോയറുകള്‍ വിഭാഗത്തില്‍പ്പെട്ട യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കാന്‍ പോകുന്നു എന്ന വാര്‍ത്തയാണ്. ഇന്ത്യയുടെ കൈവശം ഉള്ള ഇപ്പോഴത്തെ ഡിസ്ട്രോയറുകള്‍ വിശാഖപട്ടണം ക്ലാസില്‍ പെട്ടവയാണ്. ഇവയുടെ പരമാവധി ഭാരം 7400 ടണ്‍ ആണ്. വലിയ കപ്പലുകള്‍ക്ക് ആവശ്യമായ സംരക്ഷണം ഒരുക്കുന്ന യുദ്ധക്കപ്പലാണ് ഡിസ്ട്രോയറുകള്‍.

കഴിഞ്ഞ ദിവസം രാജ്നാഥ് സിങ്ങ് കൊല്‍ക്കത്തയിലെ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള കപ്പല്‍ നിര്‍മ്മാണക്കമ്പനിയായ ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് ആന്‍റ് എഞ്ചിനീയേഴ്സ് (ജിആര്‍എസ് ഇ) നേവിക്കും കോസ്റ്റ് ഗാര്‍ഡിനും വേണ്ടി യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് ജിആര്‍എസ് ഇ. ഇപ്പോള്‍ ജിആര്‍എസ് ഇയ്‌ക്ക് വേണ്ടി 800 കോടി ഡോളര്‍ ആണ് കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ് നീക്കിവെച്ചിരിക്കുന്നത്. ഇതെല്ലാം ഇന്ത്യയ്‌ക്ക് ഒരു ആഗോള കപ്പല്‍നിര്‍മ്മാണക്കമ്പനി സ്ഥാപിക്കുന്നതിനുള്ള അടിത്തറയാണ് നല്‍കുന്നത്.

കൊച്ചിന്‍ ഷിപ് യാര്‍ഡ്, മസഗോണ്‍ ഷിപ് ബില്‍ഡേഴ്സ് എന്നീ പൊതുമേഖല കപ്പല്‍ നിര്‍മ്മാണക്കമ്പനികള്‍ ഇപ്പോഴെ അമേരിക്കയുടെ കപ്പലുകളുടെ അറ്റുകുറ്റപ്പണികള്‍ ചെയ്തുവരുന്നുണ്ട്. ഇവിടുത്തെ സംവിധാനങ്ങള്‍ മികച്ച യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കുന്നതിന് കൂടി പര്യാപ്തമാണ്. അതുകൊണ്ട് ജപ്പാനും അമേരിക്കയും അവരുടെ യുദ്ധക്കപ്പലുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ചുള്ള ആലോചന അന്തിമഘട്ടത്തിലാണ്. കഴിഞ്ഞ ആഴ്ച ജപ്പാന്‍ പ്രതിരോധമന്ത്രി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. അന്ന് രാജ്നാഥ് സിങ്ങുമായി അദ്ദേഹം ആലോചിച്ചത് ഇന്ത്യയില്‍ മികച്ച യുദ്ധക്കപ്പലുകള്‍ ഉണ്ടാക്കുന്നതിനെക്കുറിച്ചായിരുന്നു.

ചൈനയുടെ ആധിപത്യം തകര്‍ക്കാന്‍ അമേരിക്ക ആലോചിക്കുന്നു
ലോകത്തിലെ യുദ്ധക്കപ്പലുകളുടെയും മറ്റ് കപ്പലുകളുടെയും നിര്‍മ്മാണത്തിന്റെ 85 ശതമാനവും നിര്‍മ്മിക്കുന്നത് ചൈനയിലാണ്. -ചൈനയുടെ ഈ ആധിപത്യം തകര്‍ക്കാന്‍ അമേരിക്കയും ജപ്പാനും യൂറോപ്യന്‍ രാജ്യങ്ങളും ആഗ്രഹിക്കുന്നു. ഇന്ത്യയില്‍ ലോകത്തിലെ കപ്പല്‍ നിര്‍മ്മാണത്തിന്റെ ഒരു ശതമാനം മാത്രമേ നിര്‍മ്മിക്കുന്നുള്ളൂ. ആഗോള കപ്പല്‍ നിര്‍മ്മാണ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 16 ആണ്. 2030 ഓടെ ലോകത്തെ പത്താമത്തെ കപ്പല്‍നിര്‍മ്മാണശാലയാകാനാണ് ഇന്ത്യ ശ്രമിക്കുന്നത്. അതുപോലെ 2047ല്‍ ഇന്ത്യയുടെ സ്ഥാനം അഞ്ചാം സ്ഥാനത്തേക്കുയര്‍ത്താനും ഇന്ത്യ ലക്ഷ്യം വെയ്‌ക്കുന്നു. ഇപ്പോള്‍ 800 കോടി ഡോളര്‍ നീക്കിവെയ്‌ക്കുന്നത് വഴി ഈ ലക്ഷ്യത്തിലേക്കുള്ള ചുവടുവെയ്‌പ്പാകുമോ?

1000 പുതിയ കപ്പലുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ ആലോചിക്കുകയാണ്. ഇന്ത്യയുടെ മിക്ക കപ്പലുകളും പണ്ട് വിദേശരാജ്യങ്ങളില്‍ നിര്‍മ്മിച്ചവയാണ്. ഇതെല്ലാം കാലഹരണപ്പെട്ടുതുടങ്ങി. വൈകാതെ ഇന്ത്യയുടെ യുദ്ധക്കകപ്പലുകളെല്ലാം ഇന്ത്യ തന്നെ നിര്‍മ്മിച്ച കപ്പലുകളായി മാറും. മാത്രമല്ല, ഇന്ത്യ വിദേശകമ്പനികളില്‍ നിന്നും മികച്ച കപ്പല്‍ സാങ്കേതിക വിദ്യകള്‍ സ്വന്തമാക്കാനും ആലോചിച്ചുവരികയാണ്. ഇതിന്റെ ഭാഗമായാണ് ജപ്പാന്റെ മികച്ച ഡിസ്ട്രോയറുകളായ മായ ക്ലാസ് കപ്പലുകളുടെ സാങ്കേതിക വിദ്യ വലിയ ഡിസ്ട്രോയര്‍ യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കുമ്പോള്‍ ഇന്ത്യ സ്വീകരിക്കാന്‍ പോവുകയാണ്.



By admin