• Thu. Sep 3rd, 2026

24×7 Live News

Apdin News

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Byadmin

Sep 2, 2026


തിരുവനന്തപുരം: സ്ത്രീകളുടെ അവകാശങ്ങള്‍ ദുര്‍ബലപ്പെടുത്താനും കേരളത്തെ പിന്തിരിപ്പന്‍ സാമൂഹിക വ്യവസ്ഥയിലേക്ക് നയിക്കാനുമുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിനും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച അദ്ദേഹം, സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ പരിമിതപ്പെടുത്താനുള്ള ഏത് ശ്രമത്തെയും ബിജെപി ശക്തമായി ചെറുക്കുമെന്ന് വ്യക്തമാക്കി.

”മുസ്ലിം ലീഗിന്റെ ഒരു മന്ത്രി അവരുടെ രാഷ്‌ട്രീയ ലക്ഷ്യം മുഴുവന്‍ ‘മതം, മതം, മതം’ എന്നാണെന്ന് പറയുന്നുണ്ട്. അവരുടെ ആശയപ്രചാരകനായ കാന്തപുരം സ്ത്രീകള്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്നും പൊതുപരിപാടികളില്‍ പങ്കെടുക്കരുതെന്നും സൂചിപ്പിക്കുന്ന രീതിയിലാണ് സംസാരിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഭരണഘടനയും രാജ്യത്തെ നിയമങ്ങളും തങ്ങള്‍ക്ക് ബാധകമല്ലെന്ന മട്ടിലാണ് അവരുടെ സമീപനം,” രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ഇത്തരം പ്രസ്താവനകളെ ഒറ്റപ്പെട്ട സംഭവങ്ങളായി കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

”ഇത്തരം അഭിപ്രായങ്ങള്‍ ആദ്യമായല്ല കേള്‍ക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ്-മുസ്ലിം ലീഗ് സര്‍ക്കാര്‍ വി ഡി സതീശന്റെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ കഴിഞ്ഞ 100 ദിവസത്തിനിടെ, ഇന്ത്യന്‍ ഭരണഘടനയ്‌ക്കും നിയമവാഴ്ചയ്‌ക്കും ഓരോ പൗരനും ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ക്കും വിരുദ്ധമായ, കേരളത്തെ പിന്നോട്ടടിക്കാനുള്ള ശ്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്,” അദ്ദേഹം പറഞ്ഞു.

സ്ത്രീകളുടെ അവകാശങ്ങള്‍ സംബന്ധിച്ച വിഷയത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ മൗനത്തെയും രാജീവ് ചന്ദ്രശേഖര്‍ ചോദ്യം ചെയ്തു.

”ഇതെല്ലാം കോണ്‍ഗ്രസ് ഭരിക്കുന്ന ഒരു സംസ്ഥാനത്ത് നടക്കുമ്പോള്‍, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവായ രാഹുല്‍ ഗാന്ധി ദല്‍ഹിയിലിരുന്ന് പുരുഷാധിപത്യത്തെക്കുറിച്ച് സംസാരിക്കുകയും കേരളത്തില്‍ നടക്കുന്നതിനെക്കുറിച്ച് ബോധപൂര്‍വമായ മൗനം പാലിക്കുകയും ചെയ്യുകയാണ്. ഇത് സ്ത്രീകളുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും നേരെയുള്ള മറ്റൊരു ആക്രമണമാണ്,” രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

”രാഹുല്‍ ഗാന്ധിയുടെ സഹോദരിയും കേരളത്തിലെ ജനങ്ങള്‍ തെരഞ്ഞെടുത്ത എംപിയുമായ പ്രിയങ്ക ഗാന്ധി ഉത്തരേന്ത്യയില്‍ ‘ലഡ്കി ഹൂം, ലഡ് സക്തി ഹൂം’ എന്ന് സംസാരിക്കുന്നു. എന്നാല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ ഒരു ആശയപ്രചാരകന്‍ സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും പരിമിതപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ അവരും ബോധപൂര്‍വമായ മൗനം പാലിക്കുകയാണ്.ഇതാണ്‌കോണ്‍ഗ്രസിന്റെ കാപട്യം. ഇതാണ്‌കോണ്‍ഗ്രസിന്റെ നാണമില്ലായ്‌മ,” രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

പതിറ്റാണ്ടുകളായി സ്ത്രീകള്‍ നേടിയെടുത്ത സാമൂഹികവും ഭരണഘടനാപരവുമായ അവകാശങ്ങള്‍ പിന്നോട്ടടിക്കാനുള്ള ഏത് ശ്രമത്തെയും ബിജെപി ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

”’മതം, മതം, മതം’ എന്ന് പറയുന്ന മന്ത്രിയോടും സ്ത്രീകള്‍ക്ക് സമൂഹത്തില്‍ തുല്യമായി പങ്കെടുക്കാനുള്ള അവകാശമില്ലെന്ന് സൂചിപ്പിക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ ആശയപ്രചാരകരോടും എനിക്ക് ഒരു കാര്യം വ്യക്തമായി പറയാനുണ്ട്: ഞങ്ങള്‍ നിങ്ങളെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കും. രാഷ്‌ട്രീയമായും നിയമപരമായും പോരാടും. കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി സ്ത്രീകള്‍ നേടിയ വിമോചനവും അവകാശങ്ങളും പിന്നോട്ടടിക്കാനുള്ള എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്തും,” അദ്ദേഹം പറഞ്ഞു.

കേരളത്തിലെ സ്ത്രീകള്‍ക്ക് കേരളത്തിലെ പുരുഷന്മാര്‍ക്കുള്ള അതേ അവകാശങ്ങളുണ്ട്. അവസരങ്ങളില്‍ തുല്യ അവകാശവും വിജയിക്കാനുള്ള തുല്യ അവകാശവും അവര്‍ക്കുണ്ട്. ഒരു മുസ്ലിം ലീഗ് രാഷ്‌ട്രീയക്കാരനും ഒരു മുസ്ലിം ലീഗ് ആശയപ്രചാരകനും ആ അവകാശങ്ങള്‍ ഒരിക്കലും കവര്‍ന്നെടുക്കാന്‍ കഴിയില്ല. ഇതാണ് ബിജെപിയുടെ ഉറച്ച വാഗ്ദാനം,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രാജീവ് ചന്ദ്രശേഖര്‍ രൂക്ഷ വിമര്‍ശനം നടത്തി. പത്ത് വര്‍ഷം അധികാരത്തിലിരുന്ന പിണറായി വിജയന്‍ സംസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

”പത്ത് വര്‍ഷം മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ ഒടുവില്‍ ഒരു യാഥാര്‍ഥ്യം സമ്മതിക്കണം: അദ്ദേഹം നമ്മുടെ സംസ്ഥാനത്തെ തകര്‍ത്തു. കേരളത്തിന്റെ സമ്പദ്വ്യവസ്ഥ തകര്‍ക്കുകയും നമ്മുടെ യുവാക്കളുടെ ഭാവിക്ക് ദോഷം വരുത്തുകയും ചെയ്തു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മറ്റേതൊരു രാഷ്‌ട്രീയ നേതാവിനേക്കാളും കൂടുതല്‍ ദോഷമാണ് അദ്ദേഹം കേരളത്തിന് വരുത്തിയത്,” അദ്ദേഹം പറഞ്ഞു.

ഇന്ന് പിണറായി വിജയന്‍ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്നുപോലും മകളുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ചോദ്യങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ്. സിപിഎമ്മും കോണ്‍ഗ്രസും പ്രതിസന്ധിയിലാകുമ്പോഴെല്ലാം അവരുടെ അണികളെയും ജനങ്ങളെയും വഴിതിരിച്ചുവിടാന്‍ ആര്‍എസ്എസ്-ബിജെപി ഭീഷണിയുടെ കഥ പറയുകയാണ്. എന്നാല്‍ സിപിഎം അണികള്‍ തന്നെ പിണറായി വിജയനോട് മറുപടി ആവശ്യപ്പെടുകയാണ്. അദ്ദേഹം അവര്‍ക്ക് മറുപടി നല്‍കണം,” രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

”കേരളത്തിലെ വിദ്യാഭ്യാസ സംവിധാനവും കഴിഞ്ഞ 10 വര്‍ഷത്തെ പിണറായി ഭരണത്തില്‍ തകര്‍ത്തു. വിദ്യാഭ്യാസത്തിനും തൊഴിലിനുമായി കേരളത്തിലെ കുട്ടികള്‍ക്ക് സംസ്ഥാനത്തിന് പുറത്തേക്ക് പോകേണ്ട സാഹചര്യം സൃഷ്ടിച്ചു. പിണറായി വിജയന് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഈ പരാജയങ്ങളെക്കുറിച്ച് സംസാരിക്കണം; ജനങ്ങളെ വഴിതിരിച്ചുവിടാന്‍ ശ്രമിക്കുകയല്ല വേണ്ടത്,” അദ്ദേഹം പറഞ്ഞു.

വികസനത്തിനും അവസരങ്ങള്‍ക്കും ഭരണഘടനാപരമായ അവകാശങ്ങള്‍ക്കും വേണ്ടിയാണ് ബിജെപിയുടെ പോരാട്ടം

ആരെയും അവരുടെ സ്വത്വമോ വിശ്വാസങ്ങളോ സ്വാതന്ത്ര്യങ്ങളോ ഉപേക്ഷിക്കാന്‍ ബിജെപി ആവശ്യപ്പെടുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

”ആരും ബിജെപിക്കോ ആര്‍എസ്എസിനോ മുന്നില്‍ കീഴടങ്ങേണ്ടതില്ല. കീഴടങ്ങാന്‍ ബിജെപിയോ ആര്‍എസ്എസോ ആരോടും ആവശ്യപ്പെടുന്നില്ല. ഞങ്ങള്‍ ആവശ്യപ്പെടുന്നത് വികസനമാണ്. ഞങ്ങള്‍ ആവശ്യപ്പെടുന്നത് വികസിത കേരളമാണ്. നമ്മുടെ കുട്ടികള്‍ക്ക് കേരളത്തില്‍ തന്നെ അവസരങ്ങള്‍ ലഭിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. നമ്മുടെ സ്ത്രീകള്‍ക്ക് അവരുടെ പൂര്‍ണമായ ഭരണഘടനാപരമായ അവകാശങ്ങള്‍ ആസ്വദിക്കാന്‍ കഴിയണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതാണ് കേരളത്തില്‍ ഇന്ന് നടക്കുന്ന യഥാര്‍ത്ഥ പോരാട്ടം.

ഈ രാഷ്‌ട്രീയ പോരാട്ടത്തില്‍
പിണറായി വിജയന്‍ അപ്രസക്തനും ദുരന്തപൂര്‍ണവുമായ ഒരു രാഷ്‌ട്രീയ വ്യക്തിത്വമായി മാറിയിരിക്കുന്നു . പത്ത് വര്‍ഷത്തിന് ശേഷം അദ്ദേഹത്തിന് മുന്നില്‍ കാണിക്കാനുള്ളത് സമ്പൂര്‍ണ പരാജയവും അഴിമതി ആരോപണങ്ങളുമാണ്. കേരളത്തിലെ ജനങ്ങളെ ഇനിയും കബളിപ്പിക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കാം. എന്നാല്‍ ജനങ്ങള്‍ അതെല്ലാം തിരിച്ചറിയും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുന്നതിനും ഓരോ ഇന്ത്യക്കാരന്റെയും ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രതിജ്ഞാബദ്ധമാണ്. അതുകൊണ്ടാണ് കേരളത്തില്‍ ഞങ്ങളുടെ സന്ദേശം വ്യക്തമായിരിക്കുന്നത്: എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വേണ്ടി,” അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും രാഷ്‌ട്രീയ ശക്തിയുടെയോ രാഷ്‌ട്രീയ അവസരവാദത്തിന്റെയോ പേരില്‍ കേരളീയരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ഒരു തരത്തിലും അനുവദിക്കില്ല. കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും തുല്യാവകാശത്തിനും ഭരണഘടനാപരമായ അവകാശങ്ങള്‍ക്കും നേരെയുള്ള ഏത് നീക്കത്തെയും ബിജെപി രാഷ്‌ട്രീയമായും നിയമപരമായും ജനാധിപത്യപരമായും ശക്തമായി ചെറുക്കും എന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

 



By admin