• Thu. Aug 27th, 2026

24×7 Live News

Apdin News

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

Byadmin

Aug 27, 2026


കാണ്‍പൂര്‍(യുപി): ജനാധിപത്യത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ സാധാരണമാണെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍. എതിര്‍പ്പുകള്‍ എപ്പോഴും സമാധാനപരമായി തുടരുന്നതാണ് ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ലക്ഷണം. സമവായവും സംഭാഷണവുമാണ് ഒരു തീരുമാനത്തിലെത്താനുള്ള ഏറ്റവും നല്ല മാര്‍ഗമെന്ന് അദ്ദേഹം പറഞ്ഞു. ഛത്രപതി ഷാഹു ജി മഹാരാജ് സര്‍വകലാശാലയിലെ വീരാംഗന റാണി ലക്ഷ്മിഭായ് ഓഡിറ്റോറിയത്തില്‍ നടന്ന യുവസംവാദില്‍ സംസാരിക്കുകയായിരുന്നു സുനില്‍ ആംബേക്കര്‍.

വൈവിധ്യമാണ് ഭാരതത്തിന്റെ കരുത്ത്. നമ്മുടെ വേരുകളില്‍ നിന്ന് നമ്മെ വേര്‍തിരിക്കുന്ന സമൂഹത്തിലെ മറവി ഇല്ലാതാക്കുക എന്നതാണ് സംഘത്തിന്റെ അടിസ്ഥാന പ്രവര്‍ത്തനം. ഭാഷകളും പാരമ്പര്യങ്ങളും ആരാധനാരീതികളും വ്യത്യസ്തമായിരിക്കാമെങ്കിലും നാമെല്ലാം ഒരേ സാംസ്‌കാരിക അവബോധത്തിന്റെ ഭാഗമാണ്. ഭാരതീയ പാരമ്പര്യങ്ങള്‍ ഒരിക്കലും വ്യക്തിസ്വാതന്ത്ര്യത്തിന് തടസ്സമല്ല, മറിച്ച്, അവ പരസ്പരം പൂരകമാണ്. ചിന്തയ്‌ക്ക് അനേവഴികളുള്ള സംസ്‌കൃതിയാണ് നമ്മുടേത്. ഒരുമയും സഹവര്‍ത്തിത്വവുമാണ് ഹിന്ദുത്വത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍. ത്യാഗം, സമര്‍പ്പണം, സേവനം എന്നിവയുടെ മൂല്യങ്ങളാണ് നമ്മളെ പരസ്പരം ബന്ധിപ്പിക്കുന്നത്, അദ്ദേഹം പറഞ്ഞു.
മനുഷ്യന്റെ ബലം അവന്റെ വിവേചനശേഷിയാണ്. അതിന് പകരം വയ്‌ക്കാന്‍ ഒരു യന്ത്രവുമില്ല. എഐ യുഗത്തിന് വിവരങ്ങള്‍ നല്‍കാനും വേഗത്തില്‍ പ്രോസസ്സ് ചെയ്യാനും കഴിയുമായിരിക്കും, എന്നാല്‍ ഏത് സാഹചര്യത്തില്‍ എന്ത് പറയണമെന്നും ഏത് തീരുമാനമാണ് എല്ലാവരുടെയും ഹിതത്തിനും സമൂഹത്തിന്റെ ക്ഷേമത്തിനും സഹായകമാകുകയെന്നും തീരുമാനിക്കാനുള്ള കഴിവും വിവേചനാധികാരവും മനുഷ്യരിലാണുള്ളത്. യുവാക്കള്‍ അവരുടെ വിവേചനാധികാരത്തിനനുസരിച്ച് തീരുമാനങ്ങള്‍ എടുക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും വേണം. ആവശ്യങ്ങള്‍ക്കനുസരിച്ച് സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ യുവാക്കള്‍ മനസ്സിലാക്കണം, സുനില്‍ ആംബേക്കര്‍ പറഞ്ഞു.

വിദ്യാഭ്യാസം ബിരുദത്തില്‍ മാത്രം ഒതുങ്ങാതെ, കുറഞ്ഞത് രണ്ടോ മൂന്നോ പുതിയ കഴിവുകളെങ്കിലും പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയാറാകണം. പുതിയ വിദ്യാഭ്യാസ നയത്തില്‍, പാഠ്യേതര പ്രവര്‍ത്തനങ്ങളും പ്രധാന ഭാഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ത്രീകള്‍ക്ക് സുരക്ഷിതത്വം തോന്നുന്ന ഒരു അന്തരീക്ഷം സര്‍വകലാശാലയിലും ചുറ്റുപാടുകളിലും സൃഷ്ടിക്കണം. നിയമങ്ങളിലൂടെ മാത്രം മാറ്റം സാധ്യമല്ല; ഇതിനായി, നമ്മുടെ വീടുകളില്‍ നിന്ന് ആരംഭിച്ച് പോസിറ്റീവ് ചിന്തയുടെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കണം. ഓരോ കുടുംബവും സുരക്ഷ, ബഹുമാനം, നല്ല പെരുമാറ്റം എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് സുനില്‍ ആംബേക്കര്‍ പറഞ്ഞു.

സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. വിനയ് കുമാര്‍ പഥക് അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്ത സംഘചാലക് ഭവാനി ഭിഖ് പങ്കെടുത്തു.



By admin