കൊൽക്കത്ത ; തൃണമൂൽ കോൺഗ്രസിന് ബംഗാളിൽ ദുരിതകാലം. അറസ്റ്റും, പൊലീസ് റെയ്ഡും, കൗൺസിലർമാരുടെ രാജിയും പാർട്ടിയെ പിന്നോട്ടടിക്കുകയാണ് . കഴിഞ്ഞ ദിവസമാണ് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ വസതിയിൽ പോലീസ് സംഘം റെയ്ഡ് നടത്തിയത് . പുതിയ സർക്കാർ അധികാരത്തിൽ വന്ന് മൂന്ന് ആഴ്ചയ്‌ക്കുള്ളിൽ പ്രാദേശിക തൃണമൂൽ നേതാക്കളുടെ അറസ്റ്റും തുടരുകയാണ്. ടിഎംസി ഗുണ്ടകളും ജയിലിലായി കഴിഞ്ഞു.
ഹൂഗ്ലി ജില്ലയിലെ കൊന്നഗർ പ്രദേശത്തെ ടിഎംസി പാർട്ടി ഓഫീസ് ഇന്നലെ പൊളിച്ചുമാറ്റി. പ്രാദേശിക ടിഎംസി കൗൺസിലർ ഖോകോൺ പാൽ സർക്കാർ ഭൂമിയിൽ അനധികൃതമായി കെട്ടിയ തൃണമൂൽ ഓഫീസാണ് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചത്. പല പദ്ധതികളെയും സാമ്പത്തിക ചിലവിലെ വിശദീകരണങ്ങൾ ആവശ്യപ്പെട്ട് മമത ബാനർജിയും സംശയത്തിന്റെ നിഴലിലാണ്.
കൊൽക്കത്തയിലെ ബെലെഘട്ട, ബോസ്പുകുർ, ടിൽജാല, കസ്ബ പ്രദേശങ്ങളിലെ ടിഎംസി നേതാക്കളുടെ അനധികൃത ബഹുനില കെട്ടിടങ്ങൾ പൊളിക്കാനും ബുൾഡോസറുകൾ വിന്യസിച്ചു.കസ്ബ എംഎൽഎ ജാവേദ് ഖാന്റെ ഉടമസ്ഥതയിലുള്ള ഒരു കെട്ടിടത്തിന് അനധികൃത നിർമ്മാണം ആരോപിച്ച് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.
സർക്കാർ നടപടി ഭയന്ന് രക്ഷപെടാനായി ടിഎംസി അംഗത്വം രാജിവയ്‌ക്കുകയാണ് നേതാക്കളിൽ പലരും . കഴിഞ്ഞ കുറച്ച് ആഴ്ചകളായി നിരവധി കൗൺസിലർമാർ രാജിവച്ചിട്ടുണ്ട്. ചില കൗൺസിലർമാരെയും പഞ്ചായത്ത് പ്രധാൻമാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ രാജി ടിഎംസിയെ കൂടുതൽ ബാധിച്ചിട്ടുണ്ട്.തിങ്കളാഴ്ച, ഭട്പാര മുനിസിപ്പാലിറ്റിയിലെ ചെയർമാൻ ഉൾപ്പെടെ കുറഞ്ഞത് 30 കൗൺസിലർ രാജി സമർപ്പിച്ചു. ഡയമണ്ട് ഹാർബർ മുനിസിപ്പാലിറ്റിയിൽ 16 ടിഎംസി കൗൺസിലർമാരിൽ എട്ട് പേർ രാജിവച്ചു.
പ്രാദേശിക ടിഎംസി കൗൺസിലറുടെ ഭർത്താവ് ബപ്പാദിത്യ ദാസിനെ തിങ്കളാഴ്ച ബിർഭുമിലെ സൂരി പ്രദേശത്ത് അറസ്റ്റ് ചെയ്തു. മറ്റൊരു ടിഎംസി നേതാവായ അഭിഷേക് ദായെ ബർധമാനിൽ നിന്ന് പിടിച്ചുപറിക്കും ഭീഷണിക്കും അറസ്റ്റ് ചെയ്തു.സംസ്ഥാനത്തുടനീളമുള്ള 12 ഓളം ടിഎം സി കൗൺസിലർമാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പലരെയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. മുതിർന്ന ടിഎംസി എംപി കകോലി ഘോഷ് ദസ്തിദാർ പാർട്ടിയുടെ ബരാസത് സംഘടനാ ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കുകയും ചെയ്തു.