• Fri. May 1st, 2026

24×7 Live News

Apdin News

ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍; റദ്ദാക്കിയത് കോടികളുടെ കമ്മിഷന്‍ ലക്ഷ്യമിട്ട്

Byadmin

May 1, 2026


പത്തനംതിട്ട: പന്ത്രണ്ടു വര്‍ഷം മുമ്പ് ഒപ്പുവച്ച ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍ റദ്ദാക്കിയത് സര്‍ക്കാര്‍ അറിവോടെയാണെന്നും പുതിയ കരാറിലൂടെ ലഭിക്കുന്ന കോടികളുടെ കമ്മിഷനാണ് ലക്ഷ്യമെന്നും ആരോപണം. 2014ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് യൂണിറ്റിന് 4.29 രൂപയ്‌ക്ക് കെഎസ്ഇബി 465 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ വിവിധ കമ്പനികളുമായി 25 വര്‍ഷത്തെ ദീര്‍ഘകാല കരാര്‍ ഒപ്പിട്ടത്.

കരാര്‍ കാലാവധി തീരാന്‍ 14 വര്‍ഷം ശേഷിക്കേ 2025ല്‍ ഇതു റദ്ദാക്കി. ഉയര്‍ന്ന തുകയ്‌ക്കു പുതിയ കരാര്‍ ഒപ്പിടുമ്പോള്‍ സ്വകാര്യ വൈദ്യുത കമ്പനികളില്‍ നിന്നു കമ്മിഷനായി ലഭിക്കുന്ന കോടികളില്‍ കണ്ണുവച്ചാണ് കരാര്‍ റദ്ദാക്കിയതെന്ന ആരോപണം ശക്തമാണ്. കാലങ്ങളായി തുടര്‍ന്നുവരുന്നതാണ് കമ്മിഷന്‍ വ്യവസ്ഥയെന്നും അതില്‍ പുതുമയില്ലെന്നുമാണ് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ വാദം. എന്നാല്‍ പുതിയ കരാര്‍ സംസ്ഥാനത്തിനും കെഎസ്ഇബിക്കും വലിയ സാമ്പത്തിക നഷ്ടം വരുത്തുമെന്നതിനാല്‍ ഇപ്പോള്‍ ഉയര്‍ന്നിട്ടുളള ആരോപണം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്. മാറി മാറി വൈദ്യുതി വകുപ്പു ഭരിക്കുന്ന ഇടതുവലത് മുന്നണികള്‍ വൈദ്യുതി വാങ്ങലിന്റെ മറവില്‍ നടത്തുന്ന ഈ പകല്‍ക്കൊള്ളയെപ്പറ്റി ആര് അന്വേഷിക്കുമെന്നതാണ് പ്രധാന ചോദ്യം.

2014ല്‍ ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെടാനും 2025ല്‍ അതു റദ്ദാക്കാനും നേതൃത്വം നല്‍കിയത് സിപിഎം അനുകൂല തൊഴിലാളി സംഘടനാ പ്രവര്‍ത്തകനായ പ്രമുഖനാണെന്ന ആരോപണവും ശക്തമാണ്. വിപണിയില്‍ അക്കാലത്ത് നിലനിന്നിരുന്ന തുകയെക്കാള്‍ കൂടുതല്‍ പണം നല്‍കി വൈദ്യുതി വാങ്ങുന്നതിനെതിരേ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ചെയര്‍മാന്‍ മനോഹരന്‍ 2014ല്‍ ശക്തമായ എതിര്‍പ്പ് അറിയിച്ചിരുന്നു. എന്നാല്‍ വിലക്കു മറികടന്ന് സിപിഎം അനുകൂല തൊഴിലാളി സംഘടനയായ കെഎസ്ഇബി എന്‍ജിനീയേഴസ് അസോസിയേഷന്‍ നേതാവും ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറുമായിരുന്ന വ്യക്തിയുടെ നേതൃത്വത്തിലാണ് 25 വര്‍ഷം നീളുന്ന ദീര്‍ഘ കാല കരാറില്‍ ഏര്‍പ്പെട്ടത്. കെഎസ്ഇബിയില്‍ നിന്നു വിരമിച്ച ശേഷം സിപിഎം ശിപാര്‍ശയോടെ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ അംഗമായി ചുമതലയേറ്റ ഇതേ വ്യക്തി തന്നെയാണ് കഴിഞ്ഞ മെയില്‍ ടെന്‍ഡര്‍ നടപടിയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി കരാര്‍ റദ്ദാക്കിയതെന്ന് വൈദ്യുതി ബോര്‍ഡ് ഉന്നതര്‍ വെളിപ്പെടുത്തുന്നു.

മുഖ്യമന്ത്രി ഇടപെട്ടിരുന്നെങ്കില്‍ കരാര്‍ റദ്ദു ചെയ്യാനുള്ള നീക്കത്തില്‍ നിന്നു റഗുലേറ്ററി കമ്മിഷനെ പിന്തിരിപ്പിക്കാമായിരുന്നു. എന്നാല്‍ അത്തരത്തില്‍ നീക്കമൊന്നും നടന്നില്ല. കഴിഞ്ഞ മെയ് മുതല്‍ ഇതുവരെ അമിത തുകയ്‌ക്ക് വൈദ്യുതി വാങ്ങിയ ഇനത്തില്‍ 498 കോടി രൂപയുടെ ബാധ്യതയാണ് കെഎസ്ഇബിക്ക് ഉണ്ടായിരിക്കുന്നത്. 2014ല്‍ ഒരു യൂണിറ്റ് വൈദ്യുതിക്ക് 4.29 രൂപയാണ് വിലയെങ്കില്‍ ഇപ്പോള്‍ 10 രൂപ നല്‍കിയാണ് വാങ്ങുന്നത്. വില കുറയ്‌ക്കാന്‍ ജിന്‍ഡാല്‍ പവര്‍ ലിമിറ്റഡ്, ജിന്‍ഡാല്‍ തെര്‍മല്‍ പവര്‍ ലിമിറ്റഡ്, ജാബുവാ പവര്‍ ലിമിറ്റഡ് എന്നിവയുമായി റഗുലേറ്ററി കമ്മിഷന്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ട സ്ഥിതിക്ക് യൂണിറ്റിന് 10 രൂപ നിരക്കില്‍ തുടര്‍ന്നും വൈദ്യുതി വാങ്ങേണ്ട ഗതികേടിലാണ് കെഎസ്ഇബി.



By admin