
ചെന്നൈ: ടിവി ഡയറക്ടറും തിരക്കഥാകൃത്തുമായ ബാലാജി പ്രഭു സൂര്യ എന്ന നടന്‍ എങ്ങിനെ ഇന്നത്തെ സൂപ്പര്‍ സ്റ്റാര്‍പദവിയിലേക്ക് ഉയര്‍ന്നു എന്നതിനെക്കുറിച്ച് പറഞ്ഞ കഥ വൈറലായി പ്രചരിക്കുകയാണ്. ശിവകുമാര്‍ എന്ന നടന്റെ മകനായി അറിയപ്പെട്ടിരുന്ന സൂര്യ പിന്നീട് സൂര്യയുടെ അച്ഛനാണ് ശിവകുമാര്‍ എന്ന് പറയിപ്പിക്കുന്ന തലത്തിലേക്ക് ഉയര്‍ന്നതിന് പിന്നില്‍ നടന്‍ രഘുവരന്റെ കര്‍ശനമായ വിമര്‍ശനുണ്ടെന്ന് ബാലാജി പ്രഭു പറയുന്നു.
സൂര്യ തുടക്കകാലത്ത് അഭിനയിച്ച നാലഞ്ച് സിനിമകൾ മോശമായിരുന്നു. അഭിനയം, ഡാൻസ്, ഫെെറ്റ് എന്നിവയെല്ലാം മോശം. ഒരിക്കൽ സൂര്യയുടെ സിനിമയുടെ ഷൂട്ടിംഗ് ഹെെദരാബാദിൽ നടക്കുന്നു. ഫസ്റ്റ് ക്ലാസ് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. സൂര്യയും രഘുവരനും ഒരു കാബിനിൽ ആണ്. ഒമ്പത് മണിയായാൽ ഭക്ഷണം കഴിച്ച് ഉടനെ സൂര്യ കിടന്നുറങ്ങും.
രാവിലെ രഘുവരൻ സൂര്യയോട് സംസാരിച്ചു. നിനക്ക് എങ്ങനെ ഇങ്ങനെ ഉറങ്ങാൻ കഴിയുന്നു. എന്താണ് നീ നേടിയത്? സുഖമായി കിടന്നുറങ്ങാൻ നിനക്കെങ്ങനെ കഴിയുന്നെന്ന് രഘുവരൻ ചോദിച്ചു. സൂര്യ ഷോക്കായി. എന്താണ് പറയുന്നതെന്ന് മനസിലായില്ല. സൂര്യ, നീ അഭിനയിക്കാൻ വന്നതാണെങ്കിൽ ഇതൊന്നും പറ്റില്ല. ഇങ്ങനെയിരുന്നാൽ ശിവകുമാറിന്റെ മകൻ സൂര്യ എന്ന പേര് മാത്രമേ നിനക്ക് ലഭിക്കൂ. നിന്റെ അടയാളമുണ്ടാക്കണം. നീ ആരാണെന്ന് സിനിമാ ലോകത്തിന് കാണിച്ച് കൊടുക്കണം. ഒരു കാലഘട്ടം വരുമ്പോൾ സൂര്യയുടെ അച്ഛനാണ് ശിവകുമാർ എന്ന് പറയണം. ആ ആർജവം വേണമെന്ന് രഘുവരൻ സൂര്യയെ ഉപദേശിച്ചു.
അതോടെ സൂര്യയിൽ മാറ്റങ്ങൾ വന്നു. പിന്നീട് മികച്ച സിനിമകൾ സൂര്യ ചെയ്തെന്നും ബാലാജി പ്രഭു പറയുന്നു. രഘുവരൻ പറഞ്ഞത് പോലെ ഇന്നത്തെ തലമുറ ശിവകുമാറിനെ അറിയുന്നത് സൂര്യയുടെ അച്ഛനായാണ്. കറുപ്പ് ആണ് സൂര്യയുടെ റിലീസ് ചെയ്യാനുള്ള സിനിമ. ആർജെ ബാലാജി സംവിധാനം ചെയ്ത സിനിമ മെയ് 14 ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ റിലീസിന് മുമ്പ് ചില വിവാദങ്ങളുണ്ടായി. തൃഷ കൃഷ്ണനാണ് കറുപ്പിലെ നായിക. തൃഷയെ ഓഡിയോ ലോഞ്ചിന് ക്ഷണിച്ചില്ല. ഇതിനെതിരെ നടി പരസ്യ വിമർശനം ഉന്നയിക്കുകയും ചെയ്തു. ആർജെ ബാലാജിയോ സൂര്യയോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.