
അഭിഷേകവിഘ്നത്തിനു കാരണം ഞാനല്ല, അമ്മ കൈകേയിയുടെ വാക്കുകളിലെ വിഷം മാത്രമാണ് അതിനു ഹേതു. ജ്യേഷ്ഠനെയും മറ്റും തേടിയിറങ്ങിയ ഭരതരാജകുമാരന് പറയാതിരിക്കാനാകുന്നില്ല ഭരദ്വാജമുനിയോട്. മഹര്‍ഷിമാര്‍ അറിയാത്തതായി ലോകത്ത് എന്തു വൃത്താന്തമാണുള്ളത്? എങ്കിലും ഭരതന്‍ വിശദീകരിക്കുന്നു: ജ്യേഷ്ഠപാദങ്ങളില്‍ വീണ് എല്ലാം അവിടെ സമര്‍പ്പിക്കാനുള്ള യാത്രയിലാണു ഞാന്‍.
ജ്ഞാനദൃഷ്ടിയില്‍ എല്ലാം ഗ്രഹിച്ച ഭരദ്വാജന്റെ ആശ്ലേഷാനുഗ്രഹത്തില്‍ ആ യുവാവ് ശാന്തചിത്തനായിക്കാണണം. അയോധ്യയില്‍ അറിഞ്ഞതല്ലാം അത്രമേല്‍ ഉലച്ചുകളഞ്ഞിരുന്നല്ലോ ആ പാവത്തെ.
അമ്മപോലും ദഹിച്ചുപോകുമോ എന്നു കണ്ടുനിന്നവരില്‍ ഭയമുണര്‍ത്തുന്നതായിരുന്നു ഭരതന്റെ കണ്ണിലെ തീ. അവിടെനിന്നു കൗസല്യാഗൃഹത്തിലെത്തിയപ്പോള്‍ മലവെള്ളപ്പാച്ചിലായി സങ്കടപ്പെരുമഴ. ഉത്തരവാദിത്തത്തിലേക്കുണര്‍ത്താന്‍ അവിടെയും ഗുരുസാന്നിധ്യം; വസിഷ്ഠന്‍. ഇപ്പോഴിതാ മനസ്സിന്റെ ഭാരമകറ്റി ഭരദ്വാജന്‍. ഗുരുക്കന്മാരുടെ സാമീപ്യംപോലും ഗുരുതര മനോവ്യഥകള്‍ക്കു ശമനൗഷധം.