ലാഹോർ: പാകിസ്ഥാസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ സ്ഥിതിചെയ്‌തിരുന്ന 125 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ സിഖ് ആരാധനാലയം തകർക്കപ്പെട്ടു. പ്രാദേശിക വ്യവസായിയും ഭൂമാഫിയയും ചേർന്നാണ് ചരിത്രപ്രസിദ്ധമായ ഈ ആരാധനാലയം ഇടിച്ചുനിരത്തിയത്.
ഗുരുദ്വാര ശ്രീ ഗുരു സിംഹ് സഭ സാഹിബ്’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന സിഖ് ആരാധനാലയം സിഖ് മതവിശ്വാസികളുടെ സാംസ്‌കാരികവും മതപരവുമായ പുനരുജ്ജീവനത്തിന് കാരണമായ സിംഗ് സഭ പ്രസ്ഥാനത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു. ആരാധനാലയം തകർത്ത നടപടിയെ ഇന്ത്യ ശക്തമായ ഭാഷയിൽ അപലപിച്ചു. സിഖ് ആരാധനാലയങ്ങൾക്ക് നേരെയുള്ള ആസൂത്രിതമായ ആക്രമണമെന്നാണ് ഈ സംഭവത്തെ ഇന്ത്യ വിശേഷിപ്പിച്ചത്.
സംഭവത്തിൽ അന്വേഷണം വേണമെന്നും തകർത്ത കെട്ടിടഭാഗങ്ങൾ വീണ്ടും നിർമ്മിക്കണമെന്നും മതന്യൂനപക്ഷങ്ങളുടെ സുരക്ഷ പാകിസ്താൻ ഉറപ്പുവരുത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇതാദ്യത്തെ സംഭവമല്ല. നേരത്തെയും ഇത്തരത്തിലുള്ള പ്രവൃത്തികൾ പാകിസ്താന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണവും അവരുടെ ആരാധനാലയങ്ങൾക്ക് നേരെയുള്ള ആക്രമണവും പാകിസ്താൻ തുടരുകയാണെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ഗുരുദ്വാര തകർത്തതിെനെതിരെ പ്രാദേശിക സിഖ് സമൂഹം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് വിഷയത്തിൽ ഇടപെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ഗുരുദ്വാര ഉടൻ പുനർനിർമ്മിച്ച് നൽകുമെന്നും പാകിസ്ഥാൻ സർക്കാർ ഉറപ്പുനൽകി. ഗുരുദ്വാര നിലനിന്നിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രവിശ്യയിലെ ന്യൂനപക്ഷ ക്ഷേമമന്ത്രി രമേഷ് സിംഗ് അറോറ അധികാരികൾക്ക് നിർദേശം നൽകി.