• Sun. Aug 23rd, 2026

24×7 Live News

Apdin News

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

Byadmin

Aug 23, 2026


ന്യൂദല്‍ഹി: ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ ഏതൊക്കെ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിദേശ ഫണ്ട് ലഭിക്കണമെന്ന് തീരുമാനിക്കുന്ന കമ്പനിയില്‍ കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയുടെ ഭാര്യ കോട്ട നീലിമയുമെന്ന് ആരോപണം. മാധ്യമ രംഗത്തെ ആര്‍ക്കൊക്കെയാണ് വിദേശ ഫണ്ട് ലഭിക്കുന്നതെന്ന് തീരുമാനിക്കുന്നത് ദല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘പ്രോട്ടോ’ എന്ന കമ്പനിയാണ്. ഈ കമ്പനിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ് തെലുങ്കാന കോണ്‍ഗ്രസിന്റെ മുന്‍ വൈസ് പ്രസിഡന്റായ നീലിമ.

ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ജേര്‍ണലിസ്റ്റ് (ഐസിഎഫ്‌ജെ) എന്ന സംഘടനയാണ് 2018ല്‍ ‘പ്രോട്ടോ’ സ്ഥാപിച്ചത്. പല രാജ്യങ്ങളിലെയും മാധ്യമപ്രവര്‍ത്തകര്‍ക്ക് വിദേശ ഫണ്ട് നല്‍കുന്ന രഹസ്യ സ്വഭാവമുള്ള അമേരിക്കന്‍ സംഘടനയാണ് ഐസിഎഫ്‌ജെയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിന്റെ ദക്ഷിണേഷ്യയിലെ പങ്കാളിയായാണ് ‘പ്രോട്ടോ’ പ്രവര്‍ത്തിക്കുന്നതെന്ന് പറയപ്പെടുന്നു.

പൂര്‍ണമായും പുറമേ നിന്നുള്ള ഫണ്ടിനെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന ഐസിഎഫ്‌ജെയുടെ 2023ലെ വരുമാനം 11 ദശലക്ഷം ഡോളര്‍ ആയിരുന്നു. ചെലവ് 17.2 ദശലക്ഷം ഡോളറും. ഈ വന്‍ തുക സംഘടനാ ലക്ഷ്യംവയ്‌ക്കുന്ന രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകരെ സ്വാധീനിക്കാന്‍ നല്‍കിയതാണെന്ന് കരുതപ്പെടുന്നു. അമേരിക്കന്‍ മാധ്യമരംഗത്തെ ബ്ലൂംബെര്‍ഗ്, വാള്‍സ്ട്രീറ്റ് ജേര്‍ണല്‍, പൊളിറ്റിക്കോ, കടുത്ത ഭാരതവിരുദ്ധനായ ജോര്‍ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ തുടങ്ങിയവയാണ് ഐസിഎഫ്‌ജെക്ക് ഫണ്ട് നല്‍കുന്നത്.

ജിഎഫ്എംഡി എന്ന പേരില്‍ ബല്‍ജിയത്തിലെ ബ്രസ്സല്‍സ് കേന്ദ്രീകരിച്ചുള്ള ഒരു സംഘടനയുണ്ട്. ഈ സംഘടന 70 രാജ്യങ്ങളില്‍ നിന്നുള്ള 200 മാധ്യമ സ്ഥാപനങ്ങളെ ഏകോപിപ്പിക്കുന്നു. പാശ്ചാത്യ നിയന്ത്രണത്തെ എതിര്‍ക്കുന്ന സര്‍ക്കാരുകളെ അട്ടിമറിക്കുകയെന്നതാണ് ഈ സംഘടനയുടെ അജണ്ട. ‘നീഡ്’ എന്ന പേരിലുള്ള യുഎസ് ഏജന്‍സിയാണ് ഈ സംഘടനയ്‌ക്ക് ഫണ്ട് നല്‍കുന്നത്. ഇക്കാരണത്താല്‍ റഷ്യ, ചൈന മുതലായ രാജ്യങ്ങളില്‍ വിലക്കുണ്ട്.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെര്‍സെപ്ഷന്‍ സ്റ്റഡീസ്, റേറ്റ് ആന്‍ഡ് ഡിബേറ്റ് തുടങ്ങിയവയിലൂടെ 2017 മുതല്‍ മാധ്യമ സ്ഥാപനങ്ങളെ നിയന്ത്രിക്കുകയാണ് കോട്ട നീലിമയെന്നാണ് ആരോപണം. മുന്‍ എഎപി നേതാവ് അശുതോഷ്, അദാനി ഗ്രൂപ്പിനെതിരെ നിരന്തരം എഴുതുന്ന പരഞ്ചോയ് ഗുഹ താര്‍ക്കുത്ത തുടങ്ങിയ കടുത്ത ബിജെപി വിരുദ്ധ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിദേശ ഫണ്ട് നല്‍കാനുള്ള മറയാണ് ഈ വേദികളെന്ന് കരുതപ്പെടുന്നു.

ഭാരതത്തില്‍ ന്യൂനപക്ഷ പീഡനവും വിദ്വേഷ പ്രസംഗവും നടക്കുകയാണെന്നും, ഏകപക്ഷീയമായ നീതിന്യായ വ്യവസ്ഥയാണ് നിലവിലുള്ളതെന്നും ആരോപിക്കുന്ന നിരവധി ലേഖനങ്ങള്‍ ഐസിഎഫ്‌ജെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇങ്ങനെയൊരു സംഘടനയുമായി കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ സഹകരിക്കുന്നത് നിരവധി സംശയങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഈ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. അതേസമയം തനിക്കെതിരായ ഈ ആരോപണങ്ങളെ കോട്ട നീലിമ നിഷേധിച്ചു. പക്ഷേ കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല. അടുത്തിടെ ആസാം മുഖ്യമന്ത്രി ഹിമന്ത വിശ്വ ശര്‍മയുടെ ഭാര്യക്കെതിരെ വസ്തുതാ വിരുദ്ധമായ പരാമര്‍ശം നടത്തി കേസില്‍ പ്രതിയായ ആളാണ് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര.



By admin