• Sun. Sep 13th, 2026

24×7 Live News

Apdin News

റിയാസിന് വിന വീണയുടെ ചാറ്റുകള്‍; റെയ്ഡില്‍ നല്‍കിയ മൊഴി പിന്‍വലിക്കാനാകില്ല

Byadmin

Sep 13, 2026


കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസിലും ഹവാല ഇടപാടിലും മുന്‍ മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ മുഹമ്മദ് റിയാസിന് വിനയായത് ഭാര്യ വീണയുടെ വാട്‌സ് ആപ്പ് ചാറ്റുകള്‍.

പണമിടപാടുകള്‍ സംബന്ധിച്ച വ്യക്തമായ രേഖകളാണ് ചാറ്റുകളില്‍. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞശേഷം തിരുവനന്തപുരത്ത് പിണറായി വിജയന്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ ഇ ഡി നടത്തിയ റെയ്ഡിലാണ് ഡിജിറ്റല്‍ തെളിവുകളടക്കുമുള്ള നിര്‍ണായക രേഖകള്‍ കണ്ടെത്തിയത്. വീണയുടെ വാട്‌സ്ആപ്പ് ചാറ്റില്‍ വിദേശത്ത് കമ്പനി തുടങ്ങുന്നതിനെക്കുറിച്ചുള്ള വിവരങ്ങളുമുണ്ട്. എന്നാല്‍ കമ്പനി തുടങ്ങിയിരുന്നോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. റെഡ്ബുക്ക് എന്ന വീണയുടെ ചുവന്ന ഡയറി റെയ്ഡില്‍ കണ്ടെത്തിയതാണ് കേസിലെ വഴിത്തിരിവ്.

മാസപ്പടി കേസിന് അനുബന്ധമായി നടന്ന ഹവാല ഇടപാടിനെക്കുറിച്ചുള്ള വിവരം ലഭിച്ചതും ചുവന്ന ഡയറിയില്‍ നിന്നാണ്. വാട്‌സ്ആപ്പ് ചാറ്റുകളിലേതടക്കമുള്ള വ്യക്തമായ തെളിവുകള്‍ സഹിതമാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇ ഡി സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നല്‍കിയത്. വീണയുടെ ഡയറിയില്‍ നിന്ന് ലഭിച്ച 20.5 കോടിയുടെ നിഗൂഢ സാമ്പത്തിക ഇടപാടുകളില്‍ മുഹമ്മദ് റിയാസിന്റെ പങ്ക് വ്യക്തമാണ്. സ്വന്തമായി പറയത്തക്ക വരുമാനമില്ലാതിരുന്ന കാലത്താണ് വീണ കോടികളുടെ കണക്കുകള്‍ ഡയറിയില്‍ കുറിച്ചുവെച്ചതെന്നാണ് ഇ ഡി വ്യക്തമാക്കുന്നത്. മന്ത്രിയായിരുന്നപ്പോള്‍ റിയാസ് സമ്പാദിച്ച പണമാണ് വീണ കൈകാര്യം ചെയ്തതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

ഡയറിയിലെ തുകകളുമായി കൃത്യമായി ഒത്തുപോകുന്ന ബാങ്കിടപാട് രേഖകളും ഇ ഡിക്ക് ലഭിച്ചിട്ടുണ്ട്. ഇതോടെ എഴുതിവെച്ച കണക്കുകള്‍ ശക്തമായ തെളിവായി. കഴിഞ്ഞമാസം കോഴിക്കോട് റിയാസിന്റെ സുഹൃത്തുക്കളായ വ്യവസായികളുടെ ഉള്‍പ്പെടെ ഒന്‍പത് കേന്ദ്രങ്ങളില്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. അന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത പ്രമുഖരില്‍ നിന്ന് ഹവാല ഇടപാടുകളെക്കുറിച്ചുള്ള നിര്‍ണായക സൂചനകള്‍ ഏജന്‍സിക്ക് ലഭിച്ചു. ഇവര്‍ വഴി പണം വിദേശത്തേക്ക് കടത്താന്‍ സഹായം ലഭിച്ചെന്നാണ് കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ കോഴിക്കോട്ടെ വ്യവസായികളും റിയാസിന്റെ സുഹൃത്തുക്കളുമായ പ്രമുഖര്‍ക്ക് വീണ്ടും ഹാജരാകാന്‍ ഇ ഡി നോട്ടീസ് അയക്കും. കേസില്‍ ഇ ഡി ഭീഷണിപ്പെടുത്തി വ്യാജമൊഴി രേഖപ്പെടുത്തിയെന്നാരോപിച്ച് റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസ് നല്‍കിയ തിരുത്തല്‍ സത്യവാങ്മൂലം ലഭിച്ചതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. എന്നാല്‍ തിരുത്തല്‍ ഹര്‍ജികള്‍ നിയമപരമായി നിലനില്‍ക്കില്ലെന്നാണ് ഇ ഡിയുടെ നിലപാട്. റെയ്ഡില്‍ നല്‍കിയ മൊഴി പിന്‍വലിക്കാനാകില്ലെന്നാണ് ഇ ഡി വ്യക്തമാക്കിയത്. മൊഴി സ്വീകരിക്കണോ തള്ളണോ എന്ന് തീരുമാനിക്കാനുള്ള പൂര്‍ണ അധികാരം അന്വേഷണ ഏജന്‍സിക്കാണെന്നും ഉദ്യോഗ സ്ഥര്‍ വ്യക്തമാക്കി.

പിണറായി വിജയന്‍ മകള്‍ വീണ വഴി 3.28 കോടി അഴിമതിപ്പണമായി വാങ്ങിയെന്നാണ് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച 25 പേജ് വരുന്ന ഇ ഡി റിപ്പോര്‍ട്ടിലുള്ളത്. പിണറായി വിജയനും വീണയ്‌ക്കും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയാറാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.



By admin