• Sun. Aug 30th, 2026

24×7 Live News

Apdin News

വാളയാറിലെ എച്ച്‌ഐവി പരിശോധന കേന്ദ്രത്തെ അവഗണിച്ച് യുഡിഎഫ് സര്‍ക്കാരും; പ്രതിഷേധവുമായി നാട്ടുകാർ

Byadmin

Aug 30, 2026


പാലക്കാട്: വാളയാറിലെ എച്ച്‌ഐവി പരിശോധന കേന്ദ്രത്തെ അവഗണിച്ച് യുഡിഎഫ് സര്‍ക്കാരും. ഒരുവര്‍ഷം മുമ്പാണ് സംസ്ഥാന എയ്ഡ്‌സ് സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി ഡയറക്ടറുടെ ഉത്തരവ് പ്രകാരം പരിശോധനാ കേന്ദ്രം അടച്ചുപൂട്ടിയത്. ഇതിനെതിരെ നിരവധി തവണ പരാതി നല്‍കിയെങ്കിലും പിണറായി സര്‍ക്കാര്‍ നടപടിയെടുത്തിരുന്നില്ല. എന്നാല്‍, ഭരണം മാറിയിട്ടും തുറക്കാനുള്ള നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

2010ലാണ് വാളയാറില്‍ സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചത്. ഈ കേന്ദ്രം അടച്ചു പൂട്ടിയതിനെ തുടര്‍ന്ന് ആഴ്ചയില്‍ ഒരു ദിവസം ജില്ലാ ആശുപത്രിയില്‍ നിന്നെത്തുന്ന സംഘമാണ് ഇവിടെ പരിശോധന നടത്തുന്നത്. ജില്ലാ ആശുപത്രി അധികൃതരുടെ നേതൃത്വത്തില്‍ നടത്തുന്ന ഒരുദിവസത്തെ പരിശോധന കൊണ്ട് കാര്യമില്ലെന്നാണ് മുന്‍ ജീവനക്കാരും നാട്ടുകാരും പറയുന്നത്. മുമ്പ് പ്രതിദിനം രണ്ടു പേരില്‍ കുറയാതെ ആളുകള്‍ പരിശോധനയ്‌ക്ക് എത്തിയിരുന്നു. വര്‍ഷത്തില്‍ പത്തോളം എച്ച്‌ഐവി സ്ഥിരീകരണം ഉണ്ടാവുകയും ചെയ്തിരുന്നുവെന്ന് പറയുന്നു.

അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ മറ്റൊരു പരിശോധന കേന്ദ്രം ഇല്ലാത്ത സാഹചര്യമാണെങ്കില്‍ എച്ച്‌ഐവി പരിശോധന കേന്ദ്രങ്ങള്‍ നില നിര്‍ത്തണമെന്നുള്ള മാനദണ്ഡം അട്ടിമറിച്ചാണ് വാളയാര്‍ കേന്ദ്രം അടച്ചു പൂട്ടിക്കൊണ്ടുള്ള സംസ്ഥാന എയിഡ്‌സ് നിയന്ത്രണ ഡയറക്ടരുടെ ഉത്തരവെന്ന് പറയുന്നു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ആലത്തൂര്‍ താലൂക്ക് ആശുപത്രിയുടെ പരിധിയിലേക്ക് മാറ്റിക്കൊണ്ട് ഉത്തരവിറങ്ങിയത്.

ഗുരുതരമായ സാഹചര്യം മനസ്സിലാക്കി അടച്ചു പൂട്ടല്‍ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എംപി, എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രിക്ക് നിവേദനം നല്കിയിരുന്നു. എന്നാല്‍, ഉത്തരവ് പിന്‍വലിക്കാനോ പുനഃ പരിശോധന നടത്താനോ അന്നത്തെ പിണറായി സര്‍ക്കാരോ നിലവിലെ യുഡിഎഫ് സര്‍ക്കാരോ തയ്യാറായിട്ടില്ല. എംഎല്‍എയും, സ്ഥലം എംപിയും ജനങ്ങള്‍ക്കൊപ്പമുണ്ടെന്നു കാണിക്കാന്‍ ഒരു നിവേദനം നല്‍കിയതല്ലാതെ പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല.

2011 മുതല്‍ 2025 ജൂണ്‍ വരെ ഏതാണ്ട് 152 എച്ച്‌ഐവി ബാധിതരെ കണ്ടത്തുകയും ചികിത്സക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ടെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. വാളയാര്‍ ചെക്‌പോസ്റ്റിനോട് ചേര്‍ന്നുള്ള കേന്ദ്രത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ലോറി തൊഴിലാളികള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും പൊതു ജനങ്ങള്‍ക്കും പരിശോധന നടത്തുകയും ആവശ്യമായ പരിചരണങ്ങള്‍ നിര്‍ദ്ദേശിക്കുകയുമാണ് സ്ഥാപനത്തിന്റെ ലക്ഷ്യം.

ജില്ലാ ആശുപത്രി, വനിതാ – ശിശു ആശുപത്രി എന്നിവ കഴിഞ്ഞാല്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ എച്ച്ഐവി പരിശോധന നടക്കുന്ന കേന്ദ്രമാണ് വാളയാറിലേത്. പാലക്കാട് ജില്ലയില്‍ 2800 എച്ച്‌ഐവി ബാധിതര്‍ ഉണ്ടെന്നാണ് കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ കണക്ക്. ഗുരുതര സാഹചര്യം മനസ്സിലാക്കി വാളയാറിലെ എച്ച്‌ഐ വി പരിശോധന കേന്ദ്രം നിലനിര്‍ത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാവണമെന്നാണ് ആവശ്യം.



By admin