• Fri. Jul 3rd, 2026

24×7 Live News

Apdin News

വിഴിഞ്ഞം തുറമുഖം: 13,000 കോടിയുടെ നിക്ഷേപത്തെ എതിര്‍ത്ത് ഇടതും വലതും

Byadmin

Jul 2, 2026


തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തില്‍ എംഎസ്‌സി കമ്പനി 13,000 കോടി രൂപ നിക്ഷേപിക്കാനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയപ്പോള്‍ത്തന്നെ പതിവു പോലെ എതിര്‍പ്പുമായി ഇടതും വലതും. ഓഹരി കൈമാറുന്നത് സംബന്ധിച്ച് വാര്‍ത്തകളിലൂടെ അറിഞ്ഞെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയത്. നിക്ഷേപം നടത്തുന്നതിനെതിരെ പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ സബ്മിഷനിലൂടെ വിഷയം ഉന്നയിക്കുകയായിരുന്നു.

അദാനി ഗ്രൂപ്പ് സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടിയിട്ടില്ലെന്നും അനുമതി ഇല്ലാതെ ഓഹരി കൈമാറ്റം ചെയ്യാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എംഎസ്‌സി കമ്പനി ഓഹരി എടുക്കുന്നതോടെ മറ്റ് കപ്പലുകള്‍ക്ക് വിഴിഞ്ഞം തുറമുഖത്ത് എത്താന്‍ സാധിക്കില്ലെന്നും പോര്‍ട്ട് എംഎസ്‌സിയുടെ കുത്തകയായി മാറുമെന്നാണ് പിണറായി വിജയന്‍ ഉന്നയിച്ചത്. അദാനി ഗ്രൂപ്പ് സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും അപേക്ഷ നല്‍കും. ചീഫ് സെക്രട്ടറി അടങ്ങുന്ന പ്രത്യേക സമിതി പരിശോധിച്ച്, മന്ത്രിസഭയും ചര്‍ച്ച ചെയ്ത ശേഷമായിരിക്കും ഓഹരി വില്‍ക്കല്‍ സംബന്ധിച്ച് അന്തിമ തീരുമാനം. ദേശീയ സുരക്ഷ, പൊതുതാല്‍പര്യം, കരാറിലെ വ്യവസ്ഥകള്‍, വിദേശനിക്ഷേപവുമായി ബന്ധപ്പെട്ട നയം എന്നിവ അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാരിനു തീരുമാനമെടുക്കാം. ഇത്രയും നടപടിക്രമങ്ങള്‍ തുടങ്ങും മുമ്പേ പ്രതിഷേധമുയര്‍ത്തുന്നതിനു പിന്നില്‍ മറ്റു ലക്ഷ്യങ്ങളുണ്ടെന്നാണ് സംശയമുയരുന്നത്.

വിഴിഞ്ഞം തുറുമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും തമ്മില്‍ ഒപ്പിട്ട കരാറിലും ഓഹരി വില്‍പ്പന സംബന്ധിച്ച് വ്യക്തമാക്കുന്നുണ്ട്. ഇതനുസരിച്ച് അദാനിക്ക് മന്നോട്ട് പോകാം. എന്നാല്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ആശങ്ക അറിയിച്ചതോടെ തീരദേശത്ത് പ്രതിഷേധം ഉടലെടുക്കും. ഇതിലൂടെ അദാനിയുമായി ഇരു കൂട്ടര്‍ക്കും പല കാര്യങ്ങളിലും വിലപേശല്‍ നടത്താന്‍ സാധിക്കും

നിക്ഷേപം വരുന്നതോടെ സിംഗപ്പൂരും ദുബായ്‌യും പോലെ രാജ്യാന്തര ലോജിസ്റ്റിക് ഹബ്ബായി വിഴിഞ്ഞം മാറും. പ്രത്യക്ഷമായും പരോക്ഷമായും ഒരു ലക്ഷത്തിലധികം പേര്‍ക്ക് ജോലി ലഭിക്കുമെന്നും കണക്കാക്കുന്നു. ഇത്രയും അനന്ത സാധ്യതകള്‍ ഉണ്ടായിട്ടും വിവാദമുണ്ടാക്കാനാണ് ഇടതും വലതും നീക്കം നടത്തുന്നത്.



By admin