• Fri. Jul 17th, 2026

24×7 Live News

Apdin News

വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, ലോഡ്‌ഷെഡ്ഡിങ് നീട്ടിയേക്കും

Byadmin

Jul 17, 2026


തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം വൈദ്യുതി വിതരണ കമ്പനികളുമായുള്ള കരാറുകള്‍ കൃത്യമായി പാലിക്കാത്തതും മുന്‍കൂട്ടി വൈദ്യുതി കണ്ടെത്തുന്നതില്‍ ബോര്‍ഡിനുണ്ടായ വീഴ്ചയും. കാലവര്‍ഷം കനിയാത്തതിനെ തുടര്‍ന്ന് ഡാമുകളില്‍ വെള്ളമില്ല. ജലവൈദ്യുതി പദ്ധതികളിലെല്ലാം വെള്ളത്തിന്റെ അളവില്‍ കാര്യമായി കുറവുണ്ട്. മഴയുടെ ലഭ്യതയില്‍ കുറവ് വരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടും വേണ്ട മുന്‍കരുതലുകള്‍ സര്‍ക്കാര്‍ എടുക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കി.

കഴിഞ്ഞ വര്‍ഷം 44.221 ദശലക്ഷം യൂണിറ്റായിരുന്ന വൈദ്യുതി ഉല്‍പാദനം ഇപ്പോള്‍ വെറും 16.608 ദശലക്ഷം യൂണിറ്റായി കുത്തനെ ഇടിഞ്ഞു. വലിയ പദ്ധതികള്‍ക്കൊപ്പം തന്നെ ചെറിയ പദ്ധതികളിലും ഉല്‍പാദനം നാമമാത്രമായി. ഷോളയാര്‍, ഇടമലയാര്‍, കുണ്ടള പദ്ധതികളിലും സ്ഥിതി ഭയാനകമാണ്. മാട്ടുപ്പെട്ടിയില്‍ 10 ശതമാനം വെള്ളം മാത്രമാണ് ശേഷിക്കുന്നത്. പത്തനംതിട്ടയിലെ ശബരിഗിരിയെ ആശ്രയിക്കുന്ന കക്കാട്, അള്ളുങ്കല്‍, കാരിക്കയം അടക്കമുള്ള പദ്ധതികളിലും ഉല്‍പാദനം ഏതാണ്ട് നിലച്ച മട്ടിലായി.

ചൂട് കൂടിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രതിദിന ഉപഭോഗം 88.64 ദശലക്ഷം യൂണിറ്റായി ഉയരുകയും ചെയ്തു. ഇതില്‍ 68.81 ദശലക്ഷം യൂണിറ്റ് പുറത്തുനിന്ന് വാങ്ങിക്കുന്നുണ്ട്. പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതയില്‍ തടസം നേരിട്ടാല്‍ സംസ്ഥാനം പൂര്‍ണമായും ഇരുട്ടിലാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. വൈദ്യുതി നിലയങ്ങളുമായി ദീര്‍ഘകാല കരാര്‍ നിലവില്‍ ഇല്ലാത്തതിനാല്‍ യൂണിറ്റിന് ചോദിക്കുന്ന പണം നല്‍കി വാങ്ങിക്കേണ്ട അവസ്ഥയിലാണ് കെഎസ്ഇബി. വൈദ്യുതി ക്ഷാമം നേരിടുമ്പോള്‍ കെഎസ്ഇബി റഗുലേറ്ററി കമ്മിഷനെ കുറ്റപ്പെടുത്തും. കമ്മീഷന്‍ കെഎസ്ഇബിയെയും.

വൈദ്യുതി പ്രതിസന്ധി ഏത് സമയത്തും ഉണ്ടാകാം. റെഗുലേറ്ററി കമ്മീഷന്‍ നിശ്ചയിച്ചിട്ടുള്ള താരിഫ് നിരക്കിനേക്കാള്‍ കൂടുതല്‍ തുക നല്‍കി വൈദ്യുതി വാങ്ങണമെങ്കില്‍ റെഗുലേറ്ററി കമ്മിഷന്റെ അനുമതി വേണം. കെഎസ്ഇബിയുടെ ആവശ്യം റെഗുലേറ്ററി കമ്മിഷനില്‍ അറിയിച്ച് ഫയല്‍ തിരികെ എത്തുമ്പോള്‍ കരാര്‍ ഉറപ്പിച്ച വൈദ്യുതി നിലയങ്ങള്‍ മറ്റേതെങ്കിലും സംസ്ഥാനത്തിന് വൈദ്യുതി വിറ്റിരിക്കും.

ഇതിനിടെ യൂണിറ്റിന് 2.95 രൂപ എന്ന ഏറ്റവും കുറഞ്ഞ നിരക്കില്‍ 200 മെഗാവാട്ട് സോളാര്‍ വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കി. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സെകി വഴിയാണ് 25 വര്‍ഷത്തേക്ക് വൈദ്യുതി ലഭ്യമാക്കുക. എന്നാല്‍ സംസ്ഥാനത്തിന് വേണ്ട സമയത്ത് വൈദ്യുതി ലഭിക്കണമെന്നില്ല. പ്രതിസന്ധി മറികടക്കാന്‍ ബാറ്ററി സ്റ്റോറേജ് സിസ്റ്റം വര്‍ധിപ്പിക്കുമെന്ന് മന്ത്രി പറയുന്നുണ്ടെങ്കിലും ഇതിന്റെ പ്രവൃത്തികള്‍ പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.



By admin