• Tue. May 12th, 2026

24×7 Live News

Apdin News

സൂചന കണ്ട് പഠിച്ചില്ലെങ്കില്‍…

Byadmin

May 12, 2026



മ്പലപ്പുഴ എംഎല്‍എ ജി. സുധാകരന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണിച്ചുകുളങ്ങരയില്‍ ചെന്നുകണ്ടത് മുസ്ലീംലീഗിന്റെ പിള്ളേര് സംഘടനയെ ചൊടിപ്പിച്ചിരിക്കുന്നു. സുധാകരന്‍ മുസ്ലീംലീഗിന്റെ വിയര്‍പ്പൊഴുക്കല്‍ കണ്ടില്ലത്രെ. എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ആക്രോശം ഒറ്റപ്പെട്ടതല്ല. പിണറായി വിജയനോടുള്ള ജനങ്ങളുടെ വെറുപ്പിന്റെ വിളവെടുത്ത് കിട്ടിയ വലിയ ഭൂരിപക്ഷത്തിന് പിന്നാലെ വടക്കന്‍ കേരളത്തില്‍ മുസ്ലീം ലീഗ് നടത്തിയ പ്രകടനങ്ങളുടെ പൊതുസ്വഭാവം തെമ്മാടിത്തവും മതഭീകരതയുമായിരുന്നു. അത് കണ്ടില്ലെന്ന് നടിക്കുന്നത് തികഞ്ഞ ഭീരുത്വമാവും. കേരളം കണ്ണുതുറന്ന് മുസ്ലീംലീഗ് അഴിഞ്ഞാട്ടം കാണണം. അതിനോട് പ്രതികരിക്കണം.

മലപ്പുറം ജില്ലയിലെ തവനൂരില്‍ ലീഗ് അക്രമികള്‍ പൊതുനിരത്തില്‍ അഴിഞ്ഞാടിയത് ഒരു മിണ്ടാപ്രാണിയുടെ തലയറുത്തെടുത്ത് കമ്പില്‍ കുത്തി നൃത്തമാടിയാണ്. തൃപ്രങ്ങോട് പെരുന്തല്ലൂരില്‍ നടന്ന പ്രകടനത്തിലാണ് ഈ കൊടിയ ഭീകരത അരങ്ങേറിയത്. സമാധാന പ്രവാചകരെയാരെയും ആ വഴിക്ക് ഇതുവരെയും കണ്ടിട്ടില്ല. ഇത്തരം പ്രകടനങ്ങളെ തള്ളിപ്പറയാന്‍ ഇന്നേവരെ തങ്ങളുമാരും തയാറായിട്ടില്ല. കാസര്‍കോട് ജില്ലയിലെ ഉദുമയില്‍ ബിജെപിയുടെ കൊടിയുമായി ബൈക്കില്‍ യാത്ര ചെയ്ത പ്രവര്‍ത്തകനെ തടഞ്ഞുനിര്‍ത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ പൊതുമധ്യത്തിലുണ്ട്. മുസ്ലീം ലീഗുകാരന്‍ ഭരിക്കുമ്പോള്‍ ബിജെപിയുടെ കൊടിയുമായി നിരത്തിലൂടെ പോകേണ്ട എന്ന ഭീഷണിയാണ് പട്ടാപ്പകലുള്ള ആക്രമണം വ്യക്തമാക്കുന്നത്. ബിജെപി പ്രവര്‍ത്തകനെ തടഞ്ഞുനിര്‍ത്തി ബലപ്രയോഗത്തിലൂടെ കൊടി പിടിച്ചുവാങ്ങിയാണ് മുസ്ലീം ലീഗ് അക്രമികള്‍ തിണ്ണമിടുക്ക് കാട്ടിയത്.

കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിലും സമാനമായ തെമ്മാടിത്തം അരങ്ങേറി. കേരളത്തില്‍ മൂന്ന് ജനപ്രതിനിധികളെ ലഭിച്ചതിന്റെ ആഹ്ലാദത്തില്‍ പ്രകടനം നടത്തിയ സ്ത്രീകളടക്കമുള്ള ബിജെപി പ്രവര്‍ത്തകരെ വളഞ്ഞുനിന്ന് ഭയപ്പെടുത്തി മുദ്രാവാക്യം വിളിച്ചാണ് മുസ്ലീം ലീഗുകാര്‍ ജനാധിപത്യബോധം പ്രകടിപ്പിച്ചത്. പടക്കം പൊട്ടിച്ച് ആഹ്ലാദിക്കുന്നത് കണ്ടണ്ടിട്ടുണ്ട്. ബോംബ് പൊട്ടിക്കുന്നത് ആദ്യമാകും. മഞ്ചേശ്വരത്ത് ബിജെപി നേതാവ് കെ. സുരേന്ദ്രന്റെ പ്രചാരണ ബോര്‍ഡ് ബോംബറിഞ്ഞാണ് ആവേശക്കാര്‍ തകര്‍ത്തത്.

ഐഎസ്എസും പിഡിപിയും എന്‍ഡിഎഫും പോപ്പുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയും വെല്‍ഫെയര്‍ പാര്‍ട്ടിയുമൊക്കെ മതഭീകരതയുടെ രാഷ്‌ട്രീയവും അല്ലാത്തതുമായ മുഖങ്ങളാണെന്ന് കേരളത്തിലെമ്പാടും വിശേഷിപ്പിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്ത കാലങ്ങളില്‍ മുസ്ലീം ലീഗ് കെട്ടിയാടിയത് മതേതരപുണ്യാളന്മാരുടെ വേഷമായിരുന്നു. ബാബറിക്കെട്ടിടം തകര്‍ന്നപ്പോള്‍ കേരളത്തെ അക്രമത്തിന് വിട്ടുകൊടുക്കാതെ സമാധാനത്തോടെ പിടിച്ചുനിര്‍ത്തിയ വെണ്‍പിറാവാണ് പാണക്കാട് തങ്ങളെന്നാണ് അവര്‍ വിളിച്ചുകൂവിയത്. കള്ളന്‍ കള്ളന്‍ എന്നാര്‍ത്തുവിളിച്ച് ഓടിയ പെരുങ്കള്ളന്റെ യഥാര്‍ത്ഥ രൂപമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

മാറാട് കടപ്പുറത്ത് എട്ട് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തപ്പോള്‍ ഈ നീലക്കുറുക്കന്റെ ചായം ഒലിച്ചുപോയതാണ്. കൂട്ടക്കൊലയ്‌ക്കുപയോഗിച്ച ആയുധങ്ങള്‍ സൂക്ഷിച്ച, കൊലയാളികള്‍ അഭയം തേടിയ മാറാട് പള്ളിയില്‍ കടന്നുകയറി തെളിവ് നശിപ്പിക്കാന്‍ പരിശ്രമിച്ചതാരാണെന്ന് അന്നേ സമൂഹം കണ്ടതാണ്. എന്നിട്ടും വോട്ട്ബാങ്കെന്ന തിണ്ണമിടുക്ക് കണ്ട് മുസ്ലീംലീഗുകാരന്റെ തിണ്ണ നിരങ്ങുകയായിരുന്നു എല്‍ഡിഎഫും യുഡിഎഫുമടക്കമുള്ള രാഷ്‌ട്രീയ നേതാക്കള്‍. അവസരം കിട്ടുമ്പോള്‍ പത്തിയെടുക്കാന്‍ കാത്തിരുന്ന വിഷ സര്‍പ്പങ്ങള്‍ വാലില്‍ കുത്തി നിവരുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ മുഖ്യമന്ത്രി ആരാകുമെന്ന ചര്‍ച്ചകള്‍ക്ക് മീതെയാണ് മുസ്ലീം ലീഗ് കൊത്തിക്കയറുന്നത്. കോണ്‍ഗ്രസിനുള്ളിലെ കാര്യങ്ങളില്‍ അഭിപ്രായം പറയണ്ട എന്ന് ഓര്‍മ്മിപ്പിച്ചതിന്റെ പേരില്‍ മുസ്ലീം ലീഗുകാരന്‍ ഫ്ളക്സ് ബോര്‍ഡുകളില്‍ നിന്ന് മാത്യു കുഴല്‍നാടന്റെ തല വെട്ടിയെടുത്താണ് താക്കീത് നല്കിയത്.

രാമായണമാസകാലത്ത് കാസര്‍കോട് വിളിച്ചുനടന്ന ആ മുദ്രാവാക്യം ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്. വെട്ടിനുറുക്കി അമ്പലനടയില്‍ കെട്ടിത്തൂക്കുമെന്ന് വിളിച്ചുകൂവിയതിന്റെ പേരില്‍ ആക്ഷേപം എമ്പാടും ഉയര്‍ന്നപ്പോള്‍ ഒന്നോ രണ്ടോ പാര്‍ട്ടിക്കാരെ പുറത്താക്കി സമാധാനവേഷധാരികള്‍ മുഖംമൂടി മാറാതെ കാക്കുകയായിരുന്നു. അതാണിപ്പോള്‍ പ്രകടമാകുന്നത്. ബോലോ തക്ബീര്‍ അള്ളാഹു അക്ബര്‍ എന്ന് വിളിച്ച് പ്രകടനം നടത്തുന്ന മുസ്ലീം ലീഗ് മതേതരമാണെന്ന വ്യാഖ്യാനത്തെ പൊളിച്ചുകാട്ടിയവര്‍ പലരുണ്ട്. പാകിസ്ഥാന്‍ കിട്ടിയേ തീരൂ, പാകിസ്ഥാനില്ലെങ്കില്‍ ഖബറിസ്ഥാന്‍ എന്ന് വിളിച്ചുനടന്ന 1946 കാലത്തെ ലീഗിന്റെ ചരിത്രം പാലോളി മുഹമ്മദ് കുട്ടിയെപ്പോലുള്ള മുതിര്‍ന്ന സിപിഎം നേതാക്കള്‍ പോലും പണ്ടേ കണ്ടും കേട്ടുമറിഞ്ഞതിന്റെ വെളിച്ചത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആ ലീഗല്ല ഇപ്പോഴത്തെ ലീഗെന്ന് ഖദറിട്ടവരെല്ലാം കൂടി വെള്ളപൂശിയിട്ട് ഒരു കാര്യവുമില്ല.

ഇരുപത്തൊന്നിലൂരിയ കത്തിയെക്കുറിച്ചുള്ള രോമാഞ്ചത്തില്‍ ഇപ്പോഴും കഴിയുന്ന മുസ്ലീം ലീഗുകാരന്‍ അവരുടെ തെരഞ്ഞെടുപ്പാധിപത്യമേഖലകളില്‍ പമ്മിയിരിക്കുന്നുവെന്നത് ഒരു വലിയ സൂചനയാണ്. മാറാട് ജനാധിപത്യ കേരളത്തിന് പാഠമാകേണ്ടതായിരുന്നു. മതമാണ് മതമാണ് മതമാണ് വലുതെന്ന് മൈക്കിന് മുന്നില്‍ തമ്പേറ് മുഴക്കിയ മുസ്ലീം ലീഗ് നേതാക്കള്‍ വോട്ടുചെയ്യാന്‍ പോകുന്നവരെ ഭയപ്പെടുത്തേണ്ടതായിരുന്നു. പാലും തേനുമൂട്ടി വിഷപ്പാമ്പുകളെ വളര്‍ത്തുകയായിരുന്നു ഇവിടുത്തെ രാഷ്‌ട്രീയക്കാരെന്ന് ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞാല്‍ നല്ലത്. അല്ലെങ്കില്‍ രാഷ്‌ട്രീയ നേതാക്കള്‍ ആരെ കാണണം, ആരോട് എന്ത് പറയണം എന്നതിനൊക്കെ മുസ്ലീം ലീഗിന്റെയും അവരുടെ പിള്ളേരുടെയും അനുവാദം വേണമെന്ന ദുരന്തകാലത്തേക്ക് കാര്യങ്ങള്‍ എത്തും.

സൂചനകള്‍ ചുവരെഴുത്തുകളാണ്. ആവേശം കൂടിയപ്പോള്‍ വിളിച്ചതാണ്, ആടിനെ കൊന്നതാണ് എന്നൊക്കെയുള്ള ലൊട്ടുലൊടുക്ക് ന്യായങ്ങള്‍ പോലും പിന്നെ പറയുമെന്ന് കരുതരുത്. വോട്ടെണ്ണം കൂട്ടും. സീറ്റെണ്ണം കൂട്ടും ജില്ല രണ്ടാക്കും. അങ്ങനെയങ്ങനെ മുസ്ലീം ലീഗ് സ്വപ്‌നം കാണുന്ന കിനാശ്ശേരിയിലേക്ക് കാലും നീട്ടിയിരിക്കണോ കേരളം എന്നത് ജനാധിപത്യത്തെ സ്നേഹിക്കുന്ന എല്ലാ സംഘടനകളും ചിന്തിക്കേണ്ടതാണ്.

 

 

By admin