ന്യൂഡൽഹി: ആഗോള ഊർജ്ജ പ്രതിസന്ധിയും പശ്ചിമേഷ്യയിലെ കലുഷിതമായ സാഹചര്യങ്ങളും നിലനിൽക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദർശിക്കുന്നു. ഈ മാസം 15-നാണ് അദ്ദേഹം യുഎഇയിലെത്തുന്നത്. യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തും.
മേഖലയിലെ സംഘർഷങ്ങളിൽ ഇന്ത്യയും യുഎഇയും പരസ്പരം പുലർത്തുന്ന ശക്തമായ പിന്തുണയുടെ പശ്ചാത്തലത്തിലാണ് ഈ സന്ദർശനം. ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം പ്രതിരോധം, വ്യാപാരം തുടങ്ങിയ മേഖലകളിൽ പുതിയ കരാറുകൾക്കും സാധ്യതയുണ്ട്. മെയ് 15 മുതൽ 20 വരെ നീളുന്ന പ്രധാനമന്ത്രിയുടെ വിവിധ ലോക രാജ്യങ്ങളിലേക്കുള്ള പര്യടനത്തിന്റെ ആദ്യ ഘട്ടമായാണ് യുഎഇ സന്ദർശനത്തെ കാണുന്നത്.