
ഫിലാഡല്‍ഫിയ: സാംബാ താളത്തിന്റെ ചടുലതയില്‍ ജോഗോ ബൊനീറ്റോ. ഹെയ്തിയെ പറത്തി ലോകകപ്പില്‍ ചിറകടിച്ച് കാനറികള്‍. ലോകകപ്പില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഹെയ്തിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബ്രസീല്‍ പരാജയപ്പെടുത്തി. കളിയില്‍ 23, 36 മിനിറ്റുകളില്‍ മാത്യൂസ് കൂഞ്ഞ ഇരട്ട ഗോള്‍ നേടിയപ്പോള്‍ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍ ആദ്യപകുതിയുടെ പരിക്ക് സമയത്തും ലക്ഷ്യം കണ്ടു. വിജയത്തോടെ രണ്ട് കളികളില്‍ നിന്ന് നാല് പോയിന്റുമായി ബ്രസീല്‍ ഗ്രൂപ്പ് സിയില്‍ ഒന്നാമതെത്തി. കളിച്ച രണ്ട് കളികളും പരാജയപ്പെട്ട ഹെയ്തി നോക്കൗട്ടില്‍ കടക്കാതെ പുറത്തായി. ലോകകപ്പില്‍ നിന്ന് ആദ്യം പുറത്താകുന്ന ടീമായി ഹെയ്തി.
മൊറോക്കോയ്‌ക്കെതിരെ സമനില പാലിച്ച ഇലവനില്‍ രണ്ട് മാറ്റങ്ങളുമായാണ് ആഞ്ചലോട്ടി ഇന്നലെ ബ്രസീലിനെ ഇറക്കിയത്. പ്രതിരോധത്തില്‍ ഡഗ്ലസ് സാന്റോസിന് പകരം ഡാനിലോ ലൂയിസും മുന്നേറ്റത്തില്‍ ഇഗോര്‍ തിയാഗോയ്‌ക്ക് പകരം മാത്യൂസ് കൂഞ്ഞയും ഇറങ്ങി. മധ്യനിര അടക്കിവാഴാന്‍ ബ്രസീലിന് കഴിഞ്ഞില്ലെങ്കിലും മികച്ച കോംപിനേഷന്‍ ഗെയിം കളിക്കാന്‍ സാധിച്ചു. മധ്യനിര കൂടി മെച്ചപ്പെടുത്തി ഗ്രൂപ്പിലെ അവസാന കളിയാകുമ്പോഴേക്കും ടീം സര്‍വസജ്ജമാകുമെന്നാണ് വിലയിരുത്തല്‍.
ബ്രസീല്‍ 4-3-3 ശൈലിയിലും ഹെയ്തി പ്രതിരോധത്തിന് മുന്‍തൂക്കം നല്‍കി 5-4-1 രീതിയിലുമാണ് മൈതാനത്തിറങ്ങിയത്. കളിയില്‍ നേരിയ മുന്‍തൂക്കം ബ്രസീലിനുതന്നെയായിരുന്നു. 57 ശതമാനം പന്ത് കൈവശം വെച്ച അവര്‍ അഞ്ച് ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ ഉള്‍പ്പെടെ എട്ടെണ്ണമാണ് ഉതിര്‍ത്തത്. അതേസമയം ഹെയ്തിയും വെറുതെയിരുന്നില്ല. മൂന്ന് ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ അടക്കം ഏഴ് തവണ ബ്രസീല്‍ ഗോള്‍ മുഖത്തേക്ക് ഷോട്ടുകള്‍ പായിക്കാന്‍ കഴിഞ്ഞു. എന്നാല്‍ ആദ്യപകുതിയില്‍ ഒരിക്കല്‍ പോലും ഹെയ്തി താരങ്ങള്‍ക്ക് ബ്രസീല്‍ ഗോള്‍മുഖം വിറപ്പിക്കാനായതുമില്ല. രണ്ടാം പകുതിയില്‍ ഹെയ്തി ആക്രമണ ഫുട്ബോള്‍ പുറത്തെടുത്തു. തുടര്‍ന്ന് അവര്‍ നിരവധി തവണ ബ്രസീല്‍ ഗോള്‍മുഖത്തേക്ക് പാഞ്ഞടുത്തെങ്കിലും മാര്‍ക്വിനോസും ഡാനിലോയുമടങ്ങുന്ന പ്രതിരോധം ഫലപ്രദമായി തടഞ്ഞു നിര്‍ത്തി. ഗോളി അലിസണ്‍ ബെക്കറിന് ആദ്യപകുതിയില്‍ കാര്യമായ പരീക്ഷണം നേരിടേണ്ടി വന്നില്ലെങ്കിലും രണ്ടാം പകുതിയില്‍ മികച്ച പ്രകടനമാണ് നടത്തിയത്.
12-ാം മിനിറ്റില്‍ ബ്രസീലിന്റെ റാഫിഞ്ഞ ഹെയ്തി വല കുലുക്കിയെങ്കിലും ഓഫ് സൈഡായി. 22-ാം മിനിറ്റില്‍ മറ്റൊരു സുവര്‍ണാവസരവും റാഫായ്‌ക്ക് ലഭിച്ചു. എന്നാല്‍, മുന്നോട്ട് കയറിയ ഗോളിയുടെ തലയ്‌ക്ക് മുകളിലുടെ പന്ത് വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും നേരിയ വ്യത്യാസത്തിന് പുറത്തുപോയി. തൊട്ടുപിന്നാലെ ബ്രസീല്‍ ആദ്യ നിറയൊഴിച്ചു. പന്തുമായി ഹെയ്തി ബോക്സിലേക്ക് ഓടിക്കയറിയ വിനീഷ്യസ് പ്രതിരോധനിരക്കാര്‍ക്കിടയിലൂടെ പോസ്റ്റലേക്ക് പായിച്ച ഷോട്ട് ഹെയ്തി ഗോളി ജോണി പ്ലാസിഡ് തടുത്തിട്ടെങ്കിലും പന്ത് കിട്ടിയത് കുഞ്ഞയുടെ കാല്‍പ്പാകത്തിന്. താരം അനായാസം പന്ത് വലയിലെത്തിച്ചു. ലീഡ് നേടിയതോടെ പിന്നീട് വിനീഷ്യസിന്റെ നേതൃത്വത്തില്‍ മുന്നേറ്റങ്ങളുടെ തിരമാലയാണ് ബ്രസീല്‍ നടത്തിയത്. 36-ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്തി. സ്വന്തം പകുതിയില്‍ നിന്ന് ഡഗ്ലസ് സാന്റോസ് നല്‍കിയ പന്തുമായി ഓടിക്കറിയ വിനീഷ്യസ് ഹെയ്തി പ്രതിരോധനിരക്കാര്‍ക്കിടയിലൂടെ കൂഞ്ഞയ്‌ക്ക് പാസിട്ടു. പന്ത് കിട്ടിയ കുഞ്ഞ ബോക്സില്‍ പ്രവേശിച്ച ശേഷം ഗോളി മാത്രം മുന്നില്‍ നില്‍ക്കേ തൊടുത്ത ഷോട്ട് വലയില്‍ തറച്ചുകയറി. 40-ാം മിനിറ്റില്‍ പരുക്കേറ്റ് ഗ്രൗണ്ട് വിട്ട റാഫിഞ്ഞയ്‌ക്കു പകരക്കാരനായി റയാന്‍ എത്തി. ആദ്യപകുതിയുടെ പരിക്ക് സമയത്ത് കാനറികള്‍ മൂന്നാം ഗോളും നേടി. ഹെയ്തി മധ്യനിരയെയും പ്രതിരോധത്തെയും പിളര്‍ത്തി ലൂക്കാസ് പക്വേറ്റ നല്‍കിയ ത്രൂപാസ് പിടിച്ചെടുത്ത് ബോക്സില്‍ പ്രവേശിച്ച ശേഷം വിനീഷ്യസ് ഗോളിയുടെ കാലുകള്‍ക്കടിയിലൂടെ പന്ത് വലയിലേക്ക് പ്ലേസ് ചെയ്തു. ഇതോടെ മൂന്ന് ഗോളുകള്‍ക്ക് ആദ്യപകുതി കാനറികള്‍ക്ക് സ്വന്തം.
രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമണങ്ങള്‍ ലക്ഷ്യമിട്ട് ഹെയ്തി 4-4-2 ഫോര്‍മേഷനിലേക്ക് മാറി കളി ശൈലി പരിഷ്‌കരിച്ചു. അതേസമയം മൂന്ന് ഗോളിന്റെ ലീഡ് നേടിയതോടെ ബ്രസീല്‍ കാര്യമായ മുന്നേറ്റങ്ങള്‍ക്ക് ശ്രമിച്ചതുമില്ല. ആദ്യ പകുതിയേക്കാള്‍ മന്ദഗതിയിലാണ് ബ്രസീല്‍ ഈ പകുതിയില്‍ പന്തുതട്ടിയത്. മാത്രമല്ല രണ്ടാം പകുതിയില്‍ കൗണ്ടര്‍ അറ്റാക്കുകള്‍ക്കാണ് അവര്‍ മുതിര്‍ന്നത്. 63-ാം മിനിറ്റില്‍ ഹെയ്തി ഗോളിന് തൊട്ടരികെ എത്തിയെങ്കിലും ബ്രസീല്‍ ഗോളി അലിസണ്‍ രക്ഷപ്പെടുത്തി. 78-ാം മിനിറ്റില്‍ ഹെയ്തി പോസ്റ്റിലേക്ക് കുതിച്ച എന്‍ഡ്രിക് പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. കളിയുടെ അവസാന മിനിറ്റുകളില്‍ ഹെയ്തി താരം സിമോണ്‍ ഒരു ക്രോസിലൂടെ ബ്രസീല്‍ ഗോള്‍മുഖത്ത് ഭീതി സൃഷ്ടിച്ചെങ്കിലും ഗോള്‍കീപ്പര്‍ അലിസണ്‍ സമയോചിതമായി ഇടപെട്ട് പന്ത് കൈക്കലാക്കിയതോടെ വിജയവും മൂന്ന് പോയിന്റും കാനറികള്‍ക്ക് സ്വന്തമായി.
25ന് പുലര്‍ച്ചെ 3.30ന് സ്‌കോട്ട്‌ലന്‍ഡിനെതിരെയാണ് ഗ്രൂപ്പില്‍ ബ്രസീലിന്റെ അവസാന മത്സരം. അന്ന് ഇതേ സമയത്ത് മൊറോക്കോ ഹെയ്തിയെ നേരിടും. അവസാന മത്സരത്തിലെ പ്രകടനമാകും ഗ്രൂപ്പ് ജേതാക്കളെ നിര്‍ണയിക്കുക.