
ടെഹ്‌റാന്‍: അനുമതിയില്ലാതെ കടക്കാൻ ശ്രമിച്ച കപ്പലിന് നേരെ മുന്നറിയിപ്പ് വെടിയുതിർത്തതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ പ്രഖ്യാപിച്ചു. മേഖലയിലെ യുഎസ് ഇടപെടല്‍ അവസാനിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇറാന്‍ അറിയിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഒരു കപ്പലിനെയും പാതയിലൂടെ കടന്നുപോകാന്‍ അനുവദിക്കില്ലെന്നും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. ഇറാൻ അംഗീകരിക്കാത്ത ഒരു വഴിയിലൂടെയും കപ്പലുകൾ കടക്കാൻ ശ്രമിക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇതോടെ അമേരിക്കയുമായി നിലവിലുണ്ടായിരുന്ന താൽക്കാലിക വെടിനിർത്തൽ കരാർ പൂർണമായും പ്രതിസന്ധിയിലായി. എന്നാൽ ഇറാൻ ജലപാത അടച്ചതിനെക്കുറിച്ചോ നിലവിലെ സാഹചര്യത്തെക്കുറിച്ചോ പ്രതികരിക്കാൻ അമേരിക്ക ഇതുവരെ തയ്യാറായിട്ടില്ല. ഇറാന്‍- അമേരിക്ക സമാധാര കരാര്‍ അട്ടിമറിക്കാന്‍ അന്താരാഷ്‌ട്ര ശ്രമം നടക്കുന്നുവെന്ന ആരോപണവും ഇറാന്‍ ഉയര്‍ത്തി.
ഹോർമുസ് പ്രതിസന്ധി ചർച്ച ചെയ്യാൻ ഇറാന്റെയും ഒമാന്റെയും വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനമുണ്ടായത്. മണിക്കൂറുകൾക്ക് ശേഷം ഇസ്രയേൽ-യുഎസ് സഖ്യം കൊലപ്പെടുത്തിയ തന്റെ പിതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് പുതിയ പരമാധികാര നേതാവുമായ മൊജ്തബ ഖമ്നേയി പ്രതിജ്ഞയെടുത്തു. യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് മൊജ്തബ ഖമ്നേയി പരസ്യമായി രംഗത്തെത്തുന്നത്.