• Mon. Aug 10th, 2026

24×7 Live News

Apdin News

ഇന്ത്യയില്‍ വര്‍ഗീയ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു; 3 മാസത്തിനിടെ 25 മുസ്ലിംകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

Byadmin

Aug 10, 2026


ഇന്ത്യയില്‍ വര്‍ഗീയ വിദ്വേഷ അക്രമങ്ങള്‍ വീണ്ടും ശക്തിപ്പെടുന്നു. 2026 മേയ് മുതല്‍ ജൂലൈ വരെയുള്ള മൂന്ന് മാസത്തിനിടെ രാജ്യത്ത് വിദ്വേഷ ആക്രമണങ്ങളില്‍ 25 മുസ്ലിംകള്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ ലംഘനങ്ങളും ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളും നിരീക്ഷിക്കുന്ന ‘ഇന്ത്യ പെര്‍സിക്യൂഷന്‍ ട്രാക്കര്‍’ (India Persecution Tracker) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.കൊല്ലപ്പെട്ട 25 പേരില്‍ 15 മരണങ്ങള്‍ക്കും ഉത്തരവാദികള്‍ പോലീസോ ഭരണകൂട സംവിധാനങ്ങളോ ആണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കസ്റ്റഡി മരണങ്ങള്‍, വ്യാജ ഏറ്റുമുട്ടലുകള്‍, പോലീസിന്റെ ഭാഗത്തുനിന്നുള്ള അമിത ബലപ്രയോഗം, നിയമവിരുദ്ധ നടപടികള്‍ എന്നിവയിലൂടെയാണ് ഇവര്‍ക്ക് ജീവന്‍ നഷ്ടമായത്. ബാക്കിയുള്ള 10 മരണങ്ങള്‍ തീവ്രവലതുപക്ഷ ഗ്രൂപ്പുകളും പശുസംരക്ഷകരെന്ന് അവകാശപ്പെടുന്ന സംഘങ്ങളും നടത്തിയ ആള്‍ക്കൂട്ട ആക്രമണങ്ങളിലൂടെയും വിദ്വേഷ അതിക്രമങ്ങളിലൂടെയുമാണ് സംഭവിച്ചിട്ടുള്ളത്.ഉത്തര്‍പ്രദേശ്, അസം തുടങ്ങിയ ഭരണകൂട ഏജന്‍സികള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇത്തരം സംഭവങ്ങള്‍ കൂടുതലായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ഇത്തരം അതിക്രമങ്ങളിലും ഭരണകൂടത്തിന്റെ നിഷ്‌ക്രിയത്വത്തിലും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വിഷയം അതീവ ഗൗരവത്തോടെ കാണണമെന്നും ഇരകള്‍ക്ക് നീതി ഉറപ്പാക്കാന്‍ അടിയന്തര നടപടി വേണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.2022-ല്‍ ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയതിനുശേഷമുള്ള ഏറ്റവും വിനാശകരമായ മുസ്ലിം വിരുദ്ധ വിദ്വേഷ അക്രമങ്ങളുടെ വര്‍ഷമായി 2026 മാറാന്‍ സാധ്യതയുണ്ടെന്നാണ് ട്രാക്കര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ട്രാക്കറിന്റെ കണക്കനുസരിച്ച്, 2026-ലെ ആദ്യ ഏഴ് മാസങ്ങളില്‍ ആകെ 44 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 19 മുസ്ലിംകള്‍ ഭരണകൂട സംവിധാനങ്ങളാലും (പോലീസ്/സുരക്ഷാ സേന) 25 പേര്‍ ഹിന്ദുത്വ അക്രമികളാലുമാണ് കൊല്ലപ്പെട്ടത്.

By admin