• Wed. May 20th, 2026

24×7 Live News

Apdin News

എൽഡിഎഫ് സർക്കാർ അധികാരം ഒഴിയും മുമ്പ് തിരക്കിട്ട് നീക്കം; പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ടപ്പരോൾ

Byadmin

May 20, 2026


കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്കെല്ലാം കൂട്ടപ്പരോൾ അനുവദിച്ച് ജയിൽ വകുപ്പ്. ഒന്നാം പ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവർക്കാണ് പരോൾ അനുവദിച്ചത്. എൽഡിഎഫ് സർക്കാർ അധികാരം ഒഴിയും മുമ്പ് തിരക്കിട്ട് പരോൾ അനുവദിക്കുകയായിരുന്നു.

20 ദിവസത്തേക്ക് പരോൾ ലഭിച്ച ഇവരെല്ലാം നിലവിൽ കാസർകോട് ജില്ലയിലുണ്ട്. 2019 ഫെബ്രുവരി 17നാണ് കാസർകോട് പെരിയ കല്യോട്ട് വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും ക്രൂരമായി കൊല്ലപ്പെട്ടത്. കേസിൽ പ്രതികളായ സിപിഎം പ്രവർത്തകർക്ക് സിബിഐ പ്രത്യേക കോടതി ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. പ്രതികൾക്ക് തുടർച്ചയായി പരോൾ അനുവദിക്കുന്നതിനെതിരെ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങളും കോൺഗ്രസ് നേതൃത്വവും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

എൽഡിഎഫ് സർക്കാർ തങ്ങൾക്ക് നീതി നിഷേധിക്കുകയാണെന്നും, കൊടുംകുറ്റവാളികളെ സംരക്ഷിക്കാൻ പ്രത്യേക താല്പര്യം കാണിക്കുന്നുവെന്നും കുടുംബം ആരോപിച്ചു. മുമ്പും ഈ കേസിലെ പ്രതികൾക്ക് ഇത്തരത്തിൽ പരോൾ അനുവദിച്ചത് വലിയ രാഷ്‌ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. തുടർച്ചയായ പരോൾ അനുവദിക്കുന്നതിനെ നിയമപരമായി നേരിടാൻ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇരകളുടെ കുടുംബങ്ങൾ.



By admin