കണ്ണൂർ: അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കല്‍ കോളേജിലെ ഒന്നാം വർഷ ബിഡി എസ് വിദ്യാർത്ഥിനിതിൻ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ദളിത് സംഘടനകള്‍ ഉള്‍പെടെയുള്ള ആക്ഷൻ കൗണ്‍സില്‍ നടത്തുന്ന സംസ്ഥാന ഹർത്താലില്‍ വാഹനങ്ങള്‍ തടയില്ലെന്ന് ഭാരവാഹികള്‍. എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ റോഡിലിറക്കാതെ പൊതുജനങ്ങള്‍ ഹർത്താലുമായി സഹകരിക്കണമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
ദളിത് സംഘടനകളും എസ് യു സി ഐ, വെല്‍ഫെയർ പാർട്ടി തുടങ്ങിയ സംഘടനകള്‍ ആഹ്വാനം ചെയ്‌ത ഹർത്താലില്‍ സ്വകാര്യ ബസ് സർവ്വീസ് മുടങ്ങില്ല പതിവ് പോലെ സർവ്വീസ് ഉണ്ടാകുമെന്ന് ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ ജനറല്‍ സെക്രട്ടറി രാജ് കുമാർ കരുവാരത്ത് അറിയിച്ചു. കടകമ്ബോളങ്ങള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി എകോപന സമിതി കണ്ണൂർ ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി പറഞ്ഞു. നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നാവശ്യപെട്ടുകൊണ്ടുള്ള ഹർത്താലിനെതിരെയുള്ള നിലപാടാണ് ഇരു സംഘടനകളും സ്വീകരിക്കുന്നത്. സി.പി എം , കോണ്‍ഗ്രസ്, ബിജെപി മുസ്‌ലിം ലീഗ്, സിപിഐ തുടങ്ങി മുഖ്യധാര രാഷ്‌ട്രീയ പാർട്ടികളും ഹർത്താലിന് പിൻതുണ പ്രഖ്യാപിച്ചു കൊണ്ടു രംഗത്തുവന്നിട്ടില്ല.
അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ചു നിതിൻ രാജ് ആക്ഷൻ കൗണ്‍സില്‍ ഏപ്രില്‍ 28ന് (നാളെ ) നടത്തുന്ന ഹർത്താലിനെ പിൻതുണയ്‌ക്കുന്നില്ലെന്ന് എസ്.ഡിപിഐ ജില്ലാ നേതൃത്വം അറിയിച്ചു. നിതിൻ രാജിന്റെ മരണത്തില്‍ കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുൻപില്‍ കൊണ്ടുവരണമെന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഹർത്താലില്‍ പിൻതുണയ്‌ക്കുന്നില്ലെന്ന് എസ് ഡി പി ഐ നേതൃത്വം അറിയിച്ചു.