• Sun. Jul 12th, 2026

24×7 Live News

Apdin News

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

Byadmin

Jul 12, 2026


ഭാരതത്തിന്റെ തലസ്ഥാന നഗരിയായ ദില്ലിയില്‍ കേരളത്തിന്റെ തോലിട്ടവാദ്യങ്ങളില്‍ തോല്‍ക്കാത്ത മനസ്സും തോല്‍പ്പറ്റുള്ള കയ്യുമായി നാലുപതിറ്റാണ്ടുകാലം നാദവിസ്മയം തീര്‍ത്ത കലോപാസകനാണ് ചെറുതാഴം കുഞ്ഞിരാമ മാരാര്‍. പതിനെട്ടുവാദ്യങ്ങള്‍ക്കും മീതെയുള്ള ചെണ്ടയും തോംകാരം മുഴങ്ങുന്ന തിമിലയും ഇന്ദ്രപ്രസ്ഥത്തിലെ ഇടവഴികളില്‍ ഇമ്പവും ഈണവുമായി പെയ്തിറങ്ങിയതിലൊക്കെ ചെറുതാഴത്തിന്റെ ചെമ്പടവട്ടസ്പര്‍ശമുണ്ടായിരുന്നു. ദില്ലിയിലെ അന്താരാഷ്‌ട്ര കഥകളികേന്ദ്രത്തിലെ അധ്യാപകനായും പ്രിന്‍സിപ്പാളായും മൂന്നരപ്പതിറ്റാണ്ടിലേറെക്കാലം സേവനമനുഷ്ഠിച്ച ചെറുതാഴം അഞ്ചുവാദ്യങ്ങള്‍ സംഗമിക്കുന്ന പഞ്ചവാദ്യത്തിന്റെ പരിപോഷണത്തിനായി ദല്‍ഹി പഞ്ചവാദ്യ ട്രസ്റ്റ് രൂപീകരിച്ചു. പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന്റെ മാതൃകയില്‍ നൂറുകണക്കിന് കലാകാരന്‍മാരെ പങ്കെടുപ്പിച്ചുകൊണ്ട് തുടര്‍ച്ചയായി അഞ്ചുവര്‍ഷം ദല്‍ഹി പൂരം സംഘടിപ്പിച്ചു.

വാദ്യകലകളെ സാമ്പ്രദായികപരമായ ഉറച്ച ധാരണകളാല്‍ കാലോചിതമായ പരിഷ്‌കാരം വരുത്തി ലോകപ്രശസ്തമാക്കുന്നതില്‍ കര്‍മ്മനിരതനാണ് ചെറുതാഴം കുഞ്ഞിരാമമാരാര്‍. വാദ്യകലകള്‍ക്ക് ഭാരതത്തിനകത്തും പുറത്തും പ്രചാരവും സ്വീകാര്യതയും ലഭ്യമാക്കുന്നതില്‍ ചെറുതാഴത്തിന്റെ പങ്ക് ചെറുതല്ല. അരനൂറ്റാണ്ടോളമായി വാദ്യകലകളുടെ വികസനത്തിനായി ബദ്ധശ്രദ്ധനാണ് മാരാര്‍. ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും താങ്ങായും തണലായും സഹജീവിസ്നേഹത്തിന്റെ ആര്‍ദ്രതയും അനുകമ്പയും അനവധിപേര്‍ക്ക് ആശ്വാസവും ആഹ്ലാദവുമേകിയിട്ടുണ്ട്. പ്രതിഭയുണ്ടായിട്ടും പ്രവര്‍ത്തനവേദികളില്ലാത്ത നിരവധി കലാകാരന്‍മാര്‍ക്കാണ് കുഞ്ഞിരാമമാരാര്‍ കൂട്ടായത്. അവശകലാകാരന്‍മാര്‍ക്ക് അത്താണിയും അനുഗ്രഹവുമാണ് ചെറുതാഴം.

വാദ്യകലയുടെ പ്രയോക്താവും പ്രചാരകനുമായ കുഞ്ഞിരാമമാരാര്‍ വാദ്യകലാരംഗത്തേക്കു പ്രവേശിച്ചതിന്റെ സുവര്‍ണജൂബിലി നിറവിലാണ്. കണ്ണൂര്‍ ജില്ലയിലെ ചെറുതാഴം ഗ്രാമത്തില്‍, കെ. വി. കൃഷ്ണമാരാരുടെയും പി. കെ. ജാനകി മാരസ്യാരുടെയും മകനായി 1962 മെയ് 20ന് ജനിച്ച ചെറുതാഴം കുഞ്ഞിരാമന്‍ ശ്രീരാമവിലാസം എല്‍.പി. സ്‌കൂളിലും മാടായി ഗവ. ബോയ്സ് ഹൈസ്‌കൂളിലുമായിരുന്നു പ്രാഥമികവിദ്യാഭ്യാസം. പതിനാലാം വയസ്സില്‍ ചെറുകുന്ന് അന്നപൂര്‍ണേശ്വരി കലാവിദ്യാലയത്തിലായിരുന്നു വാദ്യകലയുടെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. അന്നപൂര്‍ണേശ്വരിയുടെ തിരുസന്നിധിയിലായിരുന്നു പതികാലവും കൂറും ഇടകാലവും കൊട്ടി തായമ്പകയുടെ അരങ്ങേറ്റം. പുളിയാമ്പള്ളി ശങ്കരമാരാരുടേയും കൊട്ടിലവീട്ടില്‍ കുഞ്ഞിരാമമാരാരുടേയും ശിക്ഷണവും ലഭിച്ചു. ശേഷം കോട്ടക്കല്‍ പി എസ് വി നാട്യസംഘത്തില്‍ 3 വര്‍ഷത്തെ ഉപരിപഠനം നടത്തി. 1976 മുതല്‍ 1985 വരെയുള്ള കാലയളവില്‍ മട്ടന്നൂര്‍ പഞ്ചവാദ്യ സംഘത്തിലും ചെറുകുന്ന് ആസ്തികാലയത്തിലും ചെണ്ട അധ്യാപകനായി സേവനമനുഷ്ഠിച്ചു. 1985 ലാണ് ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്‌ട്ര കഥകളി കേന്ദ്രത്തില്‍ അധ്യാപകനാകുന്നത്. 37 വര്‍ഷത്തെ സേവനത്തിനുശേഷം പ്രിന്‍സിപ്പാളായി 2022 ല്‍ വിരമിച്ചെങ്കിലും എക്സിക്യൂട്ടീവ് കണ്‍സള്‍ട്ടന്റായി തുടരുകയാണ്.

കേരളീയ ക്ഷേത്രവാദ്യകലകളുടെ ഉന്നമനത്തിനും കലകളുടെ പ്രോത്സാഹനത്തിനുമായി ക്ഷേത്രകലാവേദി എന്ന സംഘടനക്കു തുടക്കം കുറിച്ചു. ഈസ്റ്റ് ദല്‍ഹിയിലെ ദില്‍ഷാദ് കോളനിയില്‍ ദല്‍ഹി പഞ്ചവാദ്യ ട്രസ്റ്റ് എന്നപേരില്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് തിരിതെളിയിച്ചു. ട്രസ്റ്റിന്റെ സ്ഥാപകനും മാനേജിങ് ട്രസ്റ്റിയുമായ മാരാരുടെ ശിക്ഷണത്തില്‍ ഇന്ത്യയിലും വിദേശത്തുമുള്ള നൂറുകണക്കിനുപേരാണ് വാദ്യകലയുടെ താളവട്ടങ്ങള്‍ കൊട്ടിക്കയറിയത്. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലും 37 വിദേശരാജ്യങ്ങളിലുമായി വിവിധ പരിപാടികള്‍ അവതരിപ്പിക്കുകയും നേതൃത്വം വഹിക്കുകയും ചെയ്തിട്ടുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ രാഷ്‌ട്രപതി ഭവനില്‍ കളരിപ്പയറ്റ് സംഘടിപ്പിച്ചപ്പോള്‍ അതിന്റെ പാശ്ചാത്തല സംഗീതം ചെണ്ടയില്‍ ഒരുക്കിയതും മാരാരായിരുന്നു. റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി കേരള പ്ലോട്ടിന്റെ ആര്‍ട്ടിസ്റ്റ് കോ-ഓര്‍ഡിനേറ്ററായി ഏഴ് വര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. കാളിദാസ അക്കാദമി നടത്തിവരുന്ന കാളിദാസ സമാരോഹ് എന്ന പരിപാടിയില്‍ പഞ്ചവാദ്യം അവതരിപ്പിച്ചു. രാഷ്‌ട്രപതി ഭവനില്‍ നടന്ന ആഫ്രിക്കന്‍ രാജ്യങ്ങളുടെ സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക ചടങ്ങില്‍ വാദ്യമേളങ്ങള്‍ അവതരിപ്പിച്ചു.

ഭാരത സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാര്‍ഷികം, രാഷ്‌ട്രപതി ഭവനില്‍ നടന്ന കേരളത്തിന്റെ ഓണാഘോഷം, സൗദി അറേബ്യയിലെ റിയാദില്‍ നടന്ന ജനദ്രിയ ഫെസ്റ്റിവല്‍ എന്നിങ്ങനെയുള്ള ഒട്ടനവധി പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. എഐസിസിആറില്‍ പാനല്‍ ആര്‍ട്ടിസ്റ്റ്, ദൂരദര്‍ശന്‍, ആകാശവാണി ഗ്രേഡ് ആര്‍ട്ടിസ്റ്റ് എന്നീ പദവികളും അലങ്കരിച്ചുവരുന്നു. കേരള സര്‍ക്കാര്‍ സാംസ്‌ക്കാരിക വകുപ്പിന്റെ കീഴിലുള്ള തെയ്യം കലാ അക്കാദമിയുടെ ദേശീയ കൗണ്‍സില്‍ അംഗം കൂടിയാണ്. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, കേരള ക്ഷേത്ര കലാ അക്കാദമി അവാര്‍ഡ്, കാഞ്ചി കാമകോടി ആസ്ഥാന വിദ്വാന്‍ പട്ടം, പത്മഭൂഷണ്‍ കുഴൂര്‍ നാരായണമാരാര്‍ ജന്മശതാബ്ദി പുരസ്‌കാരം, പ്രവാസി കലാശ്രീ അവാര്‍ഡ്, ദല്‍ഹി പൂരം അവാര്‍ഡ്, മട്ടന്നൂര്‍ പഞ്ചവാദ്യസംഘം താളകലാനിധി പുരസ്‌കാരം, ദല്‍ഹി റോട്ടറി ക്ലബ്ബിന്റെ അഭിനന്ദന്‍ അവാര്‍ഡ്, ഗ്ലോബല്‍ പ്രവാസി പുരസ്‌കാരം, മലയാള ഭാഷ പാഠശാലയുടെ അവാര്‍ഡ്, പുതുമന തന്ത്ര വിദ്യാലയത്തിന്റെ വാദ്യനിപുണ പുരസ്‌കാരം, ഡോ. ടി. പി. സുകുമാരന്‍ പുരസ്‌കാരം, ദല്‍ഹി കേരള ക്ലബ്ബിന്റെ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ഇക്കാലയളവിനുള്ളില്‍ മാരാരെ തേടിയെത്തി. തളിപ്പറമ്പ് രാജാരാജേശ്വര ക്ഷേത്രം കൊട്ടുമ്പുറത്ത് നിന്ന് ‘പട്ടും വളയും’ നല്‍കി, വാദ്യപ്രവീണ്‍ എന്ന ആചാരപദവിയും ലഭിച്ചിട്ടുണ്ട്. 2020-ല്‍ മദ്രാസ് ആസ്ഥാനമായുള്ള ഗ്ലോബല്‍ ഹ്യൂമണ്‍ പീസ് യൂണിവേഴ്സിറ്റി പെര്‍ഫോമിങ് ആര്‍ട്‌സ്, ഡോക്ടറേറ്റ് ബിരുദം നല്‍കി ആദരിക്കുകയും ചെയ്തു. 2023 ല്‍ കേന്ദ്രസംഗീതനാടക അക്കാദമി അവാര്‍ഡും ചെറുതാഴത്തിന് ലഭിക്കുകയുണ്ടായി.

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന്റെ മാതൃകയില്‍ അഞ്ചുവര്‍ഷം ഡെല്‍ഹി പൂരം നടത്തിയത് ചെറുതാഴത്തിന്റെ നേതൃത്വത്തിലാണ്. ഇക്കഴിഞ്ഞ മേയ് 9 ന് ദല്‍ഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ ഇരുപത്തിരണ്ടാം വാര്‍ഷികവും കുഞ്ഞിരാമമാരാരുടെ വാദ്യസപര്യയുടെ അമ്പതാംവാര്‍ഷികവും ജന്മദേശമായ ചെറുതാഴത്ത് സംഘടിപ്പിക്കുകയുണ്ടായി. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നെത്തിയ കലാരൂപങ്ങളുടേയും കലോപാസകരുടേയും സംഗമവേദികൂടിയായിരുന്നു അത്.



By admin