തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസിൽ കോണ്‍ഗ്രസ് ജില്ലാ നേതാവ് ചേന്തി അനിലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെൻ്റ് ചെയ്തു. അനിലിനെതിരെ നടപടിയെടുക്കാൻ ഡിസിസി പ്രസിഡന്റിനോട് കെപിസിസി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. നേരത്തെ, മുഖ്യമന്ത്രിയുടെ ജോലി തടസപ്പെടുത്തിയെന്നും, അന്യയമായി തടഞ്ഞു വെക്കൽ, അപമര്യാദയായുള്ള പെരുമാറ്റം, ഗതാഗതം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തി അനിലിനെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതിക്കെതിരെ ശ്രീകാര്യം, തുമ്പ, മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. പ്രതി റൗഡിൽ ലിസ്റ്റിൽ ഉൾപ്പെട്ട വ്യക്തിയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, തനിക്കെതിരെയുള്ള നടപടികൾക്ക് പിന്നിൽ രാഷ്‌ട്രീയ കാരണങ്ങളുണ്ടെന്നും താൻ ഗ്രൂപ്പിസത്തിന്റെ ഇരയാണെന്നുമാണ് കസ്റ്റഡിയിലിരിക്കെ ചേന്തി അനിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്.
മുഖ്യമന്ത്രിയെ അവഹേളിക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിച്ചു എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ പരിപാടിയിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തുനിന്നും ശ്രീകാര്യം വഴി പോകുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനം ചേന്തിയിൽ വെച്ച് തടഞ്ഞുനിർത്തിയെന്നാണ് അനിലിനെതിരെയുള്ള പരാതി. ഈ പരിപാടി തന്റെ ഔദ്യോഗിക ഷെഡ്യൂളിൽ ഇല്ലെന്നും അതിനാൽ ഉദ്ഘാടനം ചെയ്യാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞതോടെ ചേന്തി അനിൽ വാഹനത്തിന് മുന്നിലേക്ക് കയറിനിന്ന് തടയുകയായിരുന്നു.