• Fri. Jul 24th, 2026

24×7 Live News

Apdin News

തിരുത്തല്‍ സമരമോ വിദേശ അട്ടിമറിയോ? സോനം വാങ്ചുക്കിന്റെ മുഖംമൂടി അഴിയുമ്പോള്‍

Byadmin

Jul 24, 2026


ഭിപ്രായ വ്യത്യാസങ്ങളും പ്രതിഷേധങ്ങളും പ്രകടിപ്പിക്കാന്‍ അവസരങ്ങളും സംവിധാനവുമുള്ള ജനാധിപത്യ ഭാരതത്തില്‍ വിദേശ ശക്തികളുടെ പണവും പിന്തുണയും നേടി അക്രമ സമരം നടത്തേണ്ട ആവശ്യമുണ്ടോയെന്നതാണ് ദല്‍ഹിയിലെ ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനത പാര്‍ട്ടിയുടെയും സോനം വാങ്ചുക്കിന്റെയും നേതൃത്വത്തില്‍ നടക്കുന്ന അക്രമ പ്രതിഷേധങ്ങള്‍ കാണുമ്പോള്‍ ഉയരുന്ന ചോദ്യം. കലാപങ്ങള്‍ നടത്താനും പോലീസിനെ ആക്രമിക്കാനും പൊതു മുതല്‍ നശിപ്പിക്കാനും നേതൃത്വം നല്‍കുന്ന വാങ്ചുക് ഒരു വൈദേശിക സ്വാധീന വലയത്തില്‍ അകപ്പെട്ട വ്യക്തിയാണെന്നാണ് വിവരം.

പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 1966-ല്‍ ലഡാക്കിലാണ് സോനം വാങ്ചുക് ജനിച്ചത്. ശ്രീനഗറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് പഠിച്ചു. പരമ്പരാഗത എന്‍ജിനീയറിങ് പാതയില്‍ നിന്ന് വ്യത്യസ്തമായി ലഡാക്കിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ വാങ്ചുക് ശ്രദ്ധ കേന്ദ്രീകരിച്ചു. 1988-ല്‍ മേഖലയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ വെല്ലുവിളികളെ നേരിടുന്നതിനായി സ്റ്റുഡന്റ്‌സ് എഡ്യൂക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ മൂവ്മെന്റ് ഓഫ് ലഡാക്ക് (സെക്‌മോള്‍), ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ്‌സ്, ലഡാക്ക് (ഹിയാല്‍) എന്നീ സ്ഥാപനങ്ങള്‍ക്ക് വാങ്ചുക് രൂപം നല്‍കി.

വാങ്ചുക്കിന്റെ വിദേശ സാമ്പത്തിക ശൃംഖലകളുമായുള്ള ബന്ധം തുടങ്ങിയത് മൂന്ന് പതിറ്റാണ്ട് മുന്‍പ് നടന്ന ഒരു വിവാഹത്തിലൂടെയായിരുന്നു. 1996-ല്‍ വാങ്ചുക്, റെബേക്ക നോര്‍മന്‍ എന്ന അമേരിക്കന്‍ വനിതയെ വിവാഹം കഴിച്ചു. സെക്‌മോളില്‍ പ്രവര്‍ത്തിക്കുന്നതിനായാണ് അവര്‍ ലഡാക്കിലെത്തിയത്. പിന്നീട് ഇവര്‍ വിവാഹമോചിതരായി. വാങ്ചുക്കിനൊപ്പം നോര്‍മന്‍ വര്‍ഷങ്ങളോളം അവിടെ അദ്ധ്യാപികയായി ജോലി ചെയ്തു. ലഡാക്കിലെ വിദ്യാര്‍ത്ഥികള്‍ക്കായി പാഠപുസ്തകങ്ങള്‍ എഴുതി. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലും വെര്‍മോണ്ട് ആസ്ഥാനമായുള്ള ‘സ്‌കൂള്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ട്രെയിനിങ്ങി’ (എസ്‌ഐടി) ലുമാണ് നോര്‍മന്‍ പഠനം പൂര്‍ത്തിയാക്കിയത്. അന്താരാഷ്‌ട്ര വിദ്യാഭ്യാസം, വികസനം, സാമൂഹിക നീതി എന്നിവയില്‍ പരിശീലനം നല്‍കുന്ന ബിരുദാനന്തര ബിരുദ സ്ഥാപനമാണ് എസ്‌ഐടി.

പതിറ്റാണ്ടുകളായി പരിശീലനം നല്‍കി വികസ്വര രാജ്യങ്ങളിലെ സര്‍ക്കാരിതര സംഘടനകളില്‍ (എന്‍ജിഒ) അവരെയെത്തിക്കുന്നത് ഈ സ്ഥാപനമാണ്. ലീഡര്‍ഷിപ്പ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കമുള്ള ഇവിടുത്തെ പല നേതൃത്വ വികസന പരിപാടികള്‍ക്കും ധനസഹായവും പിന്തുണയും നല്‍കുന്നത് അമേരിക്കയിലെ ഫോര്‍ഡ് ഫൗണ്ടേഷനാണ്. ഈ ശൃംഖല വഴിയാണ് നോര്‍മന്‍ ലഡാക്കിലെത്തുന്നതും. പിന്നീട് വിദേശ ധനസഹായത്തിന്റെ പേരില്‍ അന്വേഷണം നേരിടേണ്ടി വന്ന വാങ്ചുക്കിന്റെ സ്ഥാപനങ്ങളുടെ ഭാഗമാകുന്നതും. സെക്‌മോള്‍’, ‘ഹിയാല്‍’ എന്നിവയ്‌ക്ക് ഫോര്‍ഡ് ഫൗണ്ടേഷനില്‍ നിന്നും ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍സില്‍ നിന്നും അതിന്റെ അനുബന്ധ സ്ഥാപനങ്ങള്‍ വഴി ധനസഹായം ലഭിച്ചിട്ടുണ്ട്.

വാങ്ചുക്കിന്റെ ഫോര്‍ഡ് ഫൗണ്ടേഷന്‍, സോറോസ് ബന്ധങ്ങള്‍

ഭാരതത്തിലെ ഫോര്‍ഡ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ കുപ്രസിദ്ധമാണ്. 1952-ല്‍ യുഎസിന് പുറത്തുള്ള തങ്ങളുടെ ആദ്യ ഓഫീസ് ന്യൂദല്‍ഹിയില്‍ ആരംഭിച്ചതിനുശേഷം 1,200-ലധികം ഭാരത സ്ഥാപനങ്ങള്‍ക്കായി 3,600-ലേറെ ഗ്രാന്റുകളിലൂടെ ഏകദേശം 502 ദശലക്ഷം ഡോളറാണ് ഫോര്‍ഡ് ഫൗണ്ടേഷന്‍ നല്‍കിയിട്ടുള്ളത്. 2015 ഏപ്രിലില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഫോര്‍ഡ് ഫൗണ്ടേഷനെ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ഭാരതത്തിലെ ഏതൊരു എന്‍ജിഒയ്‌ക്കും ഇവരില്‍ നിന്ന് പണം കൈപ്പറ്റാന്‍ കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കുകയും ചെയ്തു.

വിദേശ രാജ്യങ്ങളില്‍ സ്വാധീനം ചെലുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി അമേരിക്കന്‍ ചാര സംഘടന സിഐഎ ഫോര്‍ഡ് ഫൗണ്ടേഷന്‍ അടക്കമുള്ള അമേരിക്കന്‍ പ്രസ്ഥാനങ്ങളെ ഉപയോഗിച്ചിരുന്നതായി 1970-കളിലെ യുഎസ് ‘ചര്‍ച്ച് കമ്മിറ്റി’ കണ്ടെത്തിയിട്ടുണ്ട്.

വാങ്ചുക്കിന് ജോര്‍ജ്ജ് സോറോസുമായുള്ള ബന്ധം നീളുന്നത് ഒരു ഡെന്മാര്‍ക്ക് സംഘടനയിലേക്കാണ്.

സ്‌കാന്‍ഡിനേവിയയിലെ ഏറ്റവും വലിയ ജീവകാരുണ്യ സംഘടനകളിലൊന്നായ ഡാന്‍ചര്‍ച്ച്എയ്ഡ് (DanChurchAid) തങ്ങളുടെ ദാതാക്കളുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ ജോര്‍ജ്ജ് സോറോസിന്റെ ‘ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍സും’, റോക്ക്‌ഫെല്ലര്‍ കുടുംബത്തിന്റെ ‘റോക്ക്‌ഫെല്ലര്‍ ഫിലാന്‍ത്രോപ്പി അഡൈ്വസേഴ്‌സും’ ഉള്‍പ്പെടുന്നു. ഡാന്‍ചര്‍ച്ച്എയ്ഡിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സ് ഡാനിഷ് സര്‍ക്കാരിന്റെ ഡാനിഡ (ഉമിശറമ), യൂറോപ്യന്‍ യൂണിയന്‍, യുഎന്‍ ഏജന്‍സികള്‍, സ്‌കാന്‍ഡിനേവിയന്‍ സഭകള്‍ എന്നിവയാണ്.

വാങ്ചുക്കിന്റ നിലവിലെ ബന്ധങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 1994-ല്‍ കോണ്‍ഗ്രസ് കേന്ദ്രം ഭരിക്കുമ്പോള്‍ ലഡാക്കിലെ സര്‍ക്കാര്‍ വിദ്യാഭ്യാസ സമ്പ്രദായം പരിഷ്‌കരിക്കുന്നതിനായി വാങ്ചുക്കിന്റെ സെക്‌മോള്‍ ആരംഭിച്ച പദ്ധതിയായിരുന്നു ‘ഓപ്പറേഷന്‍ ന്യൂ ഹോപ്പ്’. വിദ്യാഭ്യാസ വകുപ്പ്, പ്രാദേശിക ഭരണകൂടങ്ങള്‍, ഗ്രാമസമിതികള്‍ എന്നിവരുമായി ചേര്‍ന്നാണ് ഇതൊരുക്കിയത്. 1995-ല്‍, ഡെന്‍മാര്‍ക്കിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സംഭാവന ചെയ്യുന്ന ‘ഓപ്പറേഷന്‍ ഡേയ്‌സ് വര്‍ക്ക്’ ഗ്രാന്റ് ഈ പദ്ധതിക്ക് ലഭിച്ചു. 1996 മുതല്‍ 2001 വരെ ലഡാക്കിലെ വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ക്ക് ഈ പണമാണ് ഉപയോഗിച്ചത്. ഡാന്‍ചര്‍ച്ച്എയ്ഡ് ആയിരുന്നു ഇതിന് മേല്‍നോട്ടം വഹിക്കുകയും സാമ്പത്തിക സഹായം നല്‍കുകയും ചെയ്തത്. 2001-ന് ശേഷവും അവര്‍ ഭാഗികമായി പിന്തുണ തുടര്‍ന്നു. സെക്‌മോളിന്റെ സ്വന്തം വെബ്സൈറ്റില്‍ തന്നെ മുന്‍കാല ധനസഹായ ദാതാക്കളുടെ കൂട്ടത്തില്‍ ഡാന്‍ചര്‍ച്ച്എയ്ഡിന്റെ പേര് നല്‍കിയിട്ടുണ്ട്. 2007-ല്‍ സെക്‌മോള്‍ ഈ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറി.

അമേരിക്കയിലെ റോക്ക്‌ഫെല്ലര്‍ കുടുംബത്തിന്റെ ചാരിറ്റബിള്‍ ഉപദേശക സമിതി 1996 മുതല്‍ രണ്ടായിരത്തിന്റെ തുടക്കം വരെ സെക്‌മോളിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കിയിരുന്നു. എന്നാല്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷവും ഈ ധനസഹായങ്ങള്‍ എത്തികൊണ്ടിരുന്നു. 2020-ല്‍ ലഡാക്കിന് ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ പദവി ആവശ്യപ്പെട്ട് വാങ്ചുക് പ്രക്ഷോഭം നയിക്കുമ്പോള്‍, എഫ്.സി.ആര്‍.എ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് വിദേശ പണം അദ്ദേഹത്തിന്റെ സംഘടനകളിലേക്ക് എത്തിയതായി കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തി.

2025 സെപ്തംബര്‍ 25-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിദേശ സംഭാവന (നിയന്ത്രണ) നിയമപ്രകാരം സെക്‌മോളിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി. വിദേശ സംഭാവനകളിലെ പൊരുത്തക്കേടുകള്‍, വിദേശ സംഭാവനകളുമായി ആഭ്യന്തര ഫണ്ടുകള്‍ കൂട്ടിക്കലര്‍ത്തല്‍, പ്രഖ്യാപിക്കാത്ത ബാങ്ക് അക്കൗണ്ടുകള്‍, കുടിയേറ്റം, കാലാവസ്ഥ രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് സ്വീഡിഷ് സംഘടനയില്‍നിന്ന് പണം സ്വീകരിച്ചു എന്നാണ് കണ്ടെത്തിയത്.

സോറോസിന്റെ ഭാരത വിരുദ്ധ ശൃംഖലയുമായി മോദി സര്‍ക്കാര്‍ നടത്തിയ യുദ്ധത്തിന് രാജ്യം സാക്ഷ്യം വഹിച്ചതാണ്. 2016-ല്‍ എഫ്.സി.ആര്‍.എ നിയമപ്രകാരം ആഭ്യന്തര മന്ത്രാലയം ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍സിനെ മുന്‍കൂര്‍ അനുമതി വേണ്ട സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. 2023 ഫെബ്രുവരിയില്‍ മ്യൂണിക് സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ സംസാരിക്കവെ ഭാരത ഭരണകൂടം ജനാധിപത്യപരമല്ലെന്ന് ആരോപിച്ച സോറോസ് രാജ്യത്തെ ജനാധിപത്യ വീണ്ടെടുപ്പിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിദേശനാണയ വിനിമയ നിയമപ്രകാരം 2025 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഓപ്പണ്‍ സൊസൈറ്റിയില്‍ നിന്ന് പണം കൈപ്പറ്റിയെന്ന് കണ്ടെത്തിയ ബെംഗളൂരുവിലെ ചില സ്ഥാപനങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധനയും നടത്തി.
ഇപ്രകാരം ഭാരതം സംശയത്തോടെ വീക്ഷിക്കുന്ന പാശ്ചാത്യ സാമ്പത്തിക ശൃംഖലകള്‍ക്കുള്ളില്‍ തന്നെയാണ് വാങ്ചുക്കിന്റെ പ്രസ്ഥാനവും വളര്‍ന്നത്. അതുകൊണ്ടാണ് ഈ പ്രതിഷേധത്തിന്റെ ഉദ്ദേശ്യശുദ്ധിയെ രാജ്യം സംശയിക്കുന്നത്. സര്‍ക്കാരിനോടുള്ള അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കുകയാണോ വിദേശ ശക്തികള്‍ക്ക് വേണ്ടി ഭാരതത്തില്‍ കലാപവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുകയാണോ ലക്ഷ്യമെന്നാണ് ഏവരും സംശയിക്കുന്നത്. ഇതിന്റെയൊപ്പം ചേര്‍ന്നാണ് രാഹുല്‍ ഗാന്ധിയടക്കമുള്ള ഇന്‍ഡി മുന്നണി പ്രവര്‍ത്തകര്‍ ദല്‍ഹിയില്‍ പ്രതിഷേധിക്കുന്നത്.

(സോനം വാങ്ചുക്കിനെ സംബന്ധിച്ച വിവിധ റിപ്പോര്‍ട്ടുകളില്‍നിന്ന് ശേഖരിച്ചത്)



By admin