• Fri. May 22nd, 2026

24×7 Live News

Apdin News

നമ്മുടെ കുഞ്ഞുങ്ങള്‍ ഈ വലയില്‍ വീഴരുത്

Byadmin

May 22, 2026



കുട്ടികളുടെ സുരക്ഷയ്‌ക്കും ഉന്നമനത്തിനും വേണ്ടി കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ‘സൗരക്ഷിക’യുടെ 25-ാം വാര്‍ഷികം 24-ന് തൃശ്ശൂരില്‍ നടക്കും. നമ്മുടെ കുട്ടികളെ അപകടത്തിലേക്ക് നയിക്കുന്ന മൊബൈല്‍ എന്ന ലഹരിയില്‍ നിന്ന് രക്ഷതേടാനുള്ള ദൃഢനിശ്ചയം ഈ അവസരത്തിലെടുക്കാം…

നമ്മുടെ കുട്ടികള്‍ ഇന്ന് അകപ്പെട്ടിരിക്കുന്ന വലിയ കെണികളില്‍ ഒന്നാണ് മൊബൈല്‍ ഫോണ്‍. കുട്ടികളുടെ സര്‍വ്വതോന്മുഖമായ വികാസം ലക്ഷ്യമിടുന്ന സൗരക്ഷിക ഉത്തരവാദിത്വരഹിതമായി മൊബൈല്‍ ഉപയോഗിക്കുന്നത് ആപത്താണെന്ന് വര്‍ഷങ്ങള്‍ക്ക് മുന്നേ തന്നെ പറഞ്ഞിട്ടുണ്ട്. വലയിലകപ്പെട്ടു കഴിഞ്ഞാല്‍ വല മുറിച്ച് പുറത്തുവരാന്‍ കഴിയാതെവരും. തിളക്കമാര്‍ന്ന പ്രകാശം വലയിലേയ്‌ക്ക് ആകര്‍ഷിച്ചെന്നുവരാം. ജാഗ്രതയില്ലാതെയിരുന്നാല്‍ വലയില്‍ അകപ്പെടും. ഉത്തരവാദിത്വത്തോടെ മൊബൈല്‍ ഉപയോഗിക്കണമെന്ന് പറയുന്നതിന്റെ പ്രാധാന്യവും വളരെ വലുതാണ്.

മൊബൈല്‍ ആസക്തിയിലേക്ക് വഴുതിവീഴാതിരിക്കാന്‍ ചില മുന്‍കരുതലുകള്‍ എടുക്കേണ്ടിയിരിക്കുന്നു. രാവിലെ എഴുന്നേറ്റാലുടന്‍ മൊബൈല്‍ നോക്കുന്ന ശീലം ഒഴിവാക്കുക. രാത്രി ഉറങ്ങുന്നതിന് രണ്ടുമണിക്കൂര്‍ മുമ്പ് തന്നെ ‘നെറ്റ്’ ഓഫാക്കുക. ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പുതന്നെ സൈലന്റ് ആക്കുകയോ, സ്വിച്ച് ഓഫ് ആക്കുകയോ ചെയ്യുക. മൊബൈല്‍ ഉപയോഗത്തിന് നിയന്ത്രണം സ്വയം ഏര്‍പ്പെടുത്തണം.

കുട്ടികളുടെ കരച്ചില്‍ നിര്‍ത്താനുള്ള ഒരു ഉപകരണമാകരുത് മൊബൈല്‍. പത്തുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് മൊബൈല്‍ നല്‍കി അവരെ ആ ശീലത്തിന് അടിമകളാക്കരുത്. കുട്ടികള്‍ക്ക് മൊബൈല്‍ നല്‍കി ഭക്ഷണം കഴിപ്പിക്കുന്ന വിദ്യയാണ് മാതാപിതാക്കള്‍ പോലും സ്വീകരിക്കുന്നത്. ഇന്ന് ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നവരില്ല, മൊബൈലില്‍ കാഴ്ചകള്‍ കണ്ട് യാന്ത്രികമായാണ് ആഹാരം കഴിക്കുന്നത്. വീട്ടിലാണെങ്കിലും പുറത്താണെങ്കിലും മിഴി രണ്ടും ഒരു കരവും മൊബൈലില്‍ ആയിരിക്കും. അതുകൊണ്ടാണ് ഉത്തരവാദിത്വത്തോടെ ഇലക്‌ട്രോണിക് ഉപകരണമായ ഈ സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തണമെന്ന് പറയുന്നത്.

ഒരു തരത്തിലുള്ള ലഹരിയാണിതും. മൊബൈല്‍ പിടിച്ചുവാങ്ങിയാല്‍ ആത്മഹത്യചെയ്യുന്ന കൗമാരപ്രായക്കാര്‍. വീടുകളില്‍ ഒരുമിച്ചിരിക്കാനും പരസ്പരം സംസാരിക്കാനും സമയം കണ്ടെത്തണം. രാത്രിയില്‍ കിടപ്പുമുറിയിലേയ്‌ക്ക് കൂടെ കൂട്ടുവാനുള്ളതല്ല മൊബൈല്‍. ഹാളില്‍ സൂക്ഷിക്കുക. ആഴ്ചയില്‍ ഒരു ദിവസം നെറ്റ് ഉപയോഗിക്കാതിരിക്കുക. കൃത്യമായ സമയം ക്രമീകരിച്ചുകൊണ്ട് ‘നെറ്റ്’ ഉപയോഗിക്കുക (ആവശ്യമെങ്കില്‍ മാത്രം).

ബുദ്ധിയും ആരോഗ്യവുമുള്ള ജനതയാണ് രാഷ്‌ട്രത്തിന്റെ ശക്തി. നമ്മുടെ കണ്ണുംമനസ്സും ചിന്താശേഷിയും നഷ്ടമാകുന്ന തരത്തില്‍ മൊബൈല്‍ ഉപയോഗിക്കരുത്. സ്‌നേഹവും, സൗഹൃദവും, കരുണയുമാണിന്നാവശ്യം. അതിന് ഉത്തരവാദിത്വത്തോടെ മൊബൈലിനെ വിനിയോഗിക്കാം. ബന്ധങ്ങള്‍ ഊഷ്മളമായി നിലനിര്‍ത്തുക. സന്തോഷത്തോടെ ജീവിക്കുക. കുട്ടികള്‍ നേരിടുന്ന ഒരുവിധ വെല്ലുവിളികളും ചോദ്യം ചെയ്യപ്പെടാതെ പോകരുതെന്ന് സൗരക്ഷിക തീരുമാനിച്ചിട്ടുണ്ട്. ബാല്യത്തിന്റെ പുഞ്ചിരിയെ കെടുത്താതെ കരുതലായി പൊതുസമൂഹം നില്‍ക്കേണ്ടതാണ്. മൊബൈലിന്റെ ദുരുപയോഗവും മയക്കുമരുന്നിന്റെ വ്യാപനവും കുട്ടികളെ കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്നത് ആശങ്കയുണര്‍ത്തുന്നു. മലപ്പുറത്ത് അടുത്തിടെ തേജസ്സെന്ന വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതും, പുനലൂരില്‍ ഒരു വിദ്യാര്‍ത്ഥിയെ തലകീഴായി കെട്ടിത്തൂക്കിയതും കുട്ടികളോട് കാണിക്കുന്ന ക്രൂരതയും മാപ്പര്‍ഹിക്കാത്ത തെറ്റുമാണ്. തിരുവനന്തപുരം ജില്ലയിലെ അടുത്തടുത്ത സ്ഥലങ്ങളില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു. ഉന്നത വിദ്യാഭ്യാസരംഗത്തെ സാംസ്‌കാരിക ച്യുതിയാണിത്. രണ്ട് കുടുംബത്തിന്റെ സ്വപ്‌നവും പ്രതീക്ഷയുമാണ് പൊലിഞ്ഞത്. ശബ്ദമില്ലാത്ത ബാല്യ ത്തിന്റെ മണിനാദമായി സൗരക്ഷികയെന്ന ബാലാവകാശ സംഘടനയുടെ വാര്‍ഷിക സമ്മേളനം മാറട്ടെ എന്ന് ആശംസിക്കുന്നു. ബോധവല്‍ക്കരണവും നിയമ സഹായവുമായി കുട്ടികള്‍ക്ക് താങ്ങായി, കരുതലായി സൗരക്ഷികയോടൊപ്പം പൊതുസമൂഹത്തെ പ്രതീക്ഷിക്കുന്നു.

By admin