• Sat. May 2nd, 2026

24×7 Live News

Apdin News

നിരന്തരമായ ശാരീരിക പീഡനം, ഭീഷണി; ലിവ് — ഇൻ പങ്കാളിയെ യുവതി വെടിവച്ചുകൊന്നു‌

Byadmin

May 2, 2026


ലക്‌നൗ: ഉത്തർപ്രദേശിൽ ലിവ് ‑ഇൻ പാട്ണറെ യുവതി വെടിവച്ചു കൊന്നു. ബിജ്‌നോറിലെ ജുലാഹാപൂരിലാണ് സംഭവം. അനുജ് കുമാർ എന്നയാളാണ് കൊല്ലപ്പെട്ടത്. അനുജിനെ ലിവ്-ഇൻ പങ്കാളി ശോഭ റാണിയാണ് കൊലചെയ്തതെന്ന പോലീസ് പറയുന്നു. ഏപ്രിൽ 28 രാത്രിയാണ് അനുജ് വെടിയെറ്റ് മരിച്ചത്.

അനുജിൽ നിന്ന് നേരിട്ട ക്രൂരമായ പീഡനങ്ങളാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് ശോഭയുടെ മൊഴി. ശോഭയുടെ ആക്ഷേപകരമായ വീഡിയോകൾ പകർത്തി അനുജ് അവരെ ബ്ലാക്ക് മെയിൽ ചെയ്തു. ലൈംഗിക പ്രവൃത്തികൾക്ക് വഴങ്ങിയില്ലെങ്കിൽ ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. പതിവായി പണം ആവശ്യപ്പെടുകയും നൽകാത്തപ്പോൾ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു.

2011 മുതൽ സത്യേന്ദ്ര എന്ന വ്യക്തിയെ വിവാഹം കഴിച്ചിരുന്നുവെന്നും ആ വിവാഹത്തിൽ ഒരു മകളുണ്ടെന്നും ശോഭ പോലീസിനോട് പറഞ്ഞതായി എസ്പി (റൂറൽ) പ്രകാശ് കുമാർ പറഞ്ഞു. 2023 ൽ ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ ശേഷം, 2024 ൽ അനുജ് കുമാറിനെ കണ്ടുമുട്ടി, ഇരുവരും ഒരുമിച്ച് താമസിക്കാൻ തുടങ്ങി.

ശോഭയുടെ 10 വയസ്സുള്ള മകളോട് അനുജ് ദുരുദ്ദേശ്യത്തോടെ പെരുമാറി. കൂടാതെ ശോഭയുടെ സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇയാൾ നേരത്തെ ജയിലിലായിരുന്നു. ഏപ്രിൽ 28ന് അനുജ് ശോഭയെ ഒരു വിജനമായ സ്ഥലത്ത് എത്തിച്ച് ക്രൂരമായി മർദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നും ശോഭ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. പീഡനത്തിനൊടുവിൽ ആദ്യം ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചെങ്കിലും, തന്റെ മകളുടെ സുരക്ഷ ഓർത്താണ് അനുജിനെ വധിക്കാൻ ശോഭ തീരുമാനിച്ചതെന്ന് അറിയിച്ചു.

അനുജിന്റെ കൈവശമുണ്ടായിരുന്ന നാടൻ തോക്ക് തട്ടിപ്പറിച്ച ശോഭ, അയാളെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ എസ്പി (റൂറൽ) പ്രകാശ് കുമാറിന്റെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്. സംശയത്തെത്തുടർന്ന് ചോദ്യം ചെയ്ത ശോഭ കുറ്റം സമ്മതിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് അയച്ചു.

 



By admin