• Mon. Jul 27th, 2026

24×7 Live News

Apdin News

യു.പിയില്‍ ഉദ്ഘാടനം കഴിഞ്ഞ് രണ്ടാഴ്ച തികയും മുമ്പ് 4,200 കോടിയുടെ എക്സ്പ്രസ് വേ തകര്‍ന്നു

Byadmin

Jul 27, 2026


ഉത്തര്‍പ്രദേശില്‍ വന്‍ ആഘോഷങ്ങളോടെ നാടിന് സമര്‍പ്പിച്ച ലഖ്‌നൗ-കാണ്‍പൂര്‍ എലിവേറ്റഡ് എക്സ്പ്രസ് വേയില്‍, ഉദ്ഘാടനം കഴിഞ്ഞ് രണ്ടാഴ്ച തികയും മുമ്പ് വിള്ളലുകള്‍ രൂപപ്പെട്ടു. കനത്ത മഴയെത്തുടര്‍ന്ന് റോഡിന്റെ ഒരു ഭാഗം നിലംപൊത്തിയത് നിര്‍മാണ ഗുണനിലവാരത്തെക്കുറിച്ച് വലിയ ചോദ്യങ്ങളും ആശങ്കകളും ഉയര്‍ത്തുന്നുണ്ട്.4,200 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ലഖ്‌നൗ-കാണ്‍പൂര്‍ ഗ്രീന്‍ഫീല്‍ഡ് നാഷണല്‍ എലിവേറ്റഡ് എക്സ്പ്രസ് വേ ജൂലൈ 13-നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തത്.

എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് വെറും 12 ദിവസത്തിന് ശേഷം (ജൂലൈ 25) റോഡിന്റെ വലിയൊരു ഭാഗം ഇടിഞ്ഞുതാഴുകയായിരുന്നു. ഉന്നാവോയില്‍ നിന്നുള്ള റോഡ് തകര്‍ച്ചയുടെ ദൃശ്യങ്ങള്‍ അധികൃതരെപ്പോലും ഞെട്ടിച്ചു.കൊരാരി ഗ്രാമത്തിന് സമീപം അഞ്ച് മുതല്‍ ഏഴ് മീറ്റര്‍ വരെ നീളത്തില്‍ റോഡ് ഇടിഞ്ഞുതാഴ്ന്നതായി കാണിച്ച് സമാജ്വാദി പാര്‍ട്ടി നേതാവ് മധുസൂദന്‍ യാദവ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചു. ‘എക്സ്പ്രസ്വേയിലൂടെ യാത്ര ചെയ്യുമ്പോള്‍ കൊരാരിക്ക് സമീപം എത്തിയപ്പോഴാണ് മഴയെ തുടര്‍ന്ന് റോഡില്‍ വിള്ളലുകള്‍ വീണത് ശ്രദ്ധയില്‍പ്പെട്ടത്’ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.സംഭവത്തെത്തുടര്‍ന്ന് പദ്ധതിയുടെ നിര്‍മാണ നിലവാരത്തെക്കുറിച്ചും നിരീക്ഷണ സംവിധാനങ്ങളെക്കുറിച്ചും വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇത്തരം വിള്ളലുകള്‍ വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് ആശങ്ക പ്രകടിപ്പിച്ച സമാജ്വാദി പാര്‍ട്ടി, പദ്ധതിയില്‍ വലിയ തോതിലുള്ള അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ചു. വിഷയത്തില്‍ നാഷണല്‍ ഹൈവേ അതോറിറ്റി (NHAI) ഉദ്യോഗസ്ഥര്‍ ഇതുവരെ വ്യക്തമായ പ്രതികരണം നടത്തിയിട്ടില്ല. അതേസമയം, ദൃശ്യങ്ങള്‍ പ്രചരിച്ച് വിവാദമായതോടെ തകര്‍ന്ന ഭാഗത്ത് അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടുണ്ട്.

 

By admin