• Sat. Jun 20th, 2026

24×7 Live News

Apdin News

യൂണിഫോം വിതരണം മെല്ലെപോക്കില്‍; കൈത്തറി സംഘങ്ങള്‍ക്ക് പണം നൽകിയില്ല, പ്രതിസന്ധിയിലായി സര്‍ക്കാര്‍ സ്‌കൂളുകള്‍

Byadmin

Jun 20, 2026


കൊല്ലം: സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികളുടെ യൂണിഫോം വിതരണം മെല്ലെപോക്കില്‍. വിദ്യാര്‍ത്ഥികള്‍ യൂണിഫോം ഇല്ലാതെ സ്‌കൂളില്‍ എത്തുന്നതില്‍ പ്രതിഷേധമുയര്‍ത്തി പിടിഎ കമ്മിറ്റികളും അധ്യാപകരും.

സ്‌കൂള്‍ തുറന്ന് മൂന്നാഴ്ച പിന്നിടുമ്പോഴും കുട്ടികള്‍ക്ക് പൂര്‍ണതോതില്‍ യൂണിഫോം എത്തിക്കാന്‍ വിദ്യഭ്യാസവകുപ്പിന് കഴിഞ്ഞില്ല. ഭൂരിപക്ഷം സ്‌കൂളുകളിലും കുട്ടികള്‍ക്കുള്ള യൂണിഫോം എത്തിച്ചിട്ടില്ലെന്ന് മാത്രമല്ല ചിലയിടങ്ങളില്‍ അനുവദിച്ച തുണിയുടെ അളവില്‍ കുറവുണ്ടെന്നും യൂണിഫോം വിതരണത്തിന്റെ ചുമതലയുള്ള അധ്യാപകര്‍ പറയുന്നു. കൈത്തറിയിലുള്ള യൂണിഫോമായതിനാല്‍ തുണി നിര്‍മാണവും വിതരണവും സംസ്ഥാന കൈത്തറി വകുപ്പ് മുഖേനയാണ് നടത്തി വരുന്നത്. കൈത്തറി സഹകരണ സംഘങ്ങള്‍ക്ക് കൃത്യമായി പണം നല്‍കാത്തതിനാല്‍ ഉണ്ടായ പ്രതിസന്ധിയാണിത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളെല്ലാം കടകളില്‍ നിന്ന് യൂണിഫോം വാങ്ങേണ്ട ഗതികേടിലാണ്.

സാധാരണ ഏപ്രില്‍, മെയ് മാസങ്ങളിലാണ് സ്‌കൂളുകളില്‍ യൂണിഫോമിനുള്ള തുണികള്‍ എത്തിക്കാറുള്ളത്. എന്നാല്‍ മാത്രമേ യൂണിഫോം തുന്നി സ്‌കൂള്‍ തുറക്കുന്ന ദിവസം മുതല്‍ ധരിച്ചെത്താനാകൂ. അതിനായി കുട്ടികളുടെ യൂണിഫോം സ്‌കൂള്‍ അധികൃതര്‍ വിദ്യാഭ്യാസ വകുപ്പിന് ഓണ്‍ലൈനായി സമര്‍പ്പിക്കണം. കൈത്തറി സ്‌കൂള്‍ യൂണിഫോം നല്‍കുന്ന കുട്ടികളുടെ എണ്ണം, ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും തിരിച്ച് കളര്‍കോഡ് അടിസ്ഥാനത്തില്‍ തുണിയുടെ അളവ് തുടങ്ങിയ വിവരങ്ങളാണ് വിദ്യാഭ്യാസ വകുപ്പിന് ലഭ്യമാക്കേണ്ടത്. ഇതെല്ലാം കൃത്യമായി സ്‌കൂളുകളില്‍ നിന്ന് അധ്യാപകര്‍ ചെയ്തിരുന്നു. എന്നാല്‍ യൂണിഫോം വിതരണം മാത്രം കൃത്യമായി നടപ്പായില്ല.

സാധാരണ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒരാഴ്ചവരെ കുട്ടികള്‍ക്ക് യൂണിഫോമിന് ഇളവ് നല്‍കാറുണ്ട്. അതുകഴിഞ്ഞാല്‍ യൂണിഫോം ധരിച്ചു വേണം എത്താന്‍. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ഇപ്പോള്‍ സാധിക്കുന്നില്ലെന്ന് പ്രഥമാധ്യാപകര്‍ പറയുന്നു. മൂന്നും നാലും ഘട്ടങ്ങളായാണ് പലപ്പോഴും സ്‌കൂളുകളിലേക്കുള്ള യൂണിഫോമുകള്‍ ലഭിക്കുന്നത്. ചിലപ്പോള്‍ ആണ്‍കുട്ടികളുടെ ഷര്‍ട്ടിനുള്ള തുണികള്‍ മാത്രമാകും ആദ്യം എത്തിക്കുക. പെണ്‍കുട്ടികള്‍ക്കുള്ള തുണികള്‍ ഇതുവരെയും എത്തിച്ചിട്ടില്ലെന്ന പരാതിയുമുണ്ട്. പലപ്പോഴും ഒറ്റത്തവണയായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ യൂണിഫോം എത്തിക്കാറില്ല. ഇത് തങ്ങള്‍ക്ക് വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കുന്നതായി അദ്ധ്യാപകര്‍ പറയുന്നു. ആണ്‍കുട്ടികളുടെ ഷര്‍ട്ടിനുള്ള തുണിയാണ് ആദ്യം എത്തിക്കുന്നതെങ്കില്‍ ട്രൗസറിനുള്ള തുണികള്‍ പിന്നീട് എപ്പോഴെങ്കിലുമെ കിട്ടു. പെണ്‍കുട്ടികളുടെ ഷര്‍ട്ടിംഗിനുള്ള തുണികളും ഇതേ അവസ്ഥയിലാണ് ലഭിക്കുന്നത്.

യൂണിഫോമിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടാണ് വിനിയോഗിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഫണ്ട് മാര്‍ച്ച് മാസത്തില്‍ തന്നെ എത്തിച്ചു. കൈത്തറി തൊഴിലാളി സംഘങ്ങള്‍ക്ക് കഴിഞ്ഞ പ്രാവശ്യത്തെ തുക പോലും കുടിശികയാണ്. സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ആവശ്യമായ തുണിയില്‍ പകുതി മാത്രമാണ് ലഭിച്ചതെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ തവണയും ഇതേ അവസ്ഥയാണ് ഉണ്ടായതെന്ന് പിടിഎ കമ്മിറ്റികള്‍ വ്യക്തമാക്കി. എല്ലാ വര്‍ഷവും നേരിടുന്ന ഈ പ്രശ്‌നത്തിന് ഒരു പരിഹാരം ഉണ്ടാകണമെന്നാണ് ആവശ്യം.



By admin