തിരുവനന്തപുരം: ശബരിമല സ്വർണക്കൊളളക്കേസിൽ തിരുവിതാംകൂർ മുൻ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത് അടങ്ങുന്ന ഭരണസമിതിയേയും പ്രതി ചേർക്കാൻ പ്രത്യേക അന്വേഷണസംഘം. 2025ൽ ദ്വാരപാലക പാളി മാറ്റിയതിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന സംശയത്തെത്തുടർന്നാണിത്. പ്രശാന്തിനെയും ദേവസ്വം ബോർഡ് അംഗങ്ങളായിരുന്ന അജികുമാർ, സന്തോഷ് എന്നിവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും.
സ്വർണപ്പാളികൾ കൈമാറിയതിൽ വലിയ ദുരൂഹതയുണ്ടെന്നും മുൻ ഭരണസമിതിക്ക് ഗുരുതര വീഴ്ചകൾ സംഭവിച്ചുവെന്നും ചൂണ്ടിക്കാട്ടി അന്വേഷണസംഘം ഹൈക്കോടതിയിൽ വിശദമായ റിപ്പോർട്ട് സമർപ്പിച്ചു. ഹൈക്കോടതിയുടെ അനുമതി വാങ്ങാതെയാണ് 2025ൽ ദ്വാരപാലക ശിൽപങ്ങളും കട്ടിളപ്പാളികളും സ്വർണം പൂശാനായി നൽകിയതെന്ന് എസ്ഐടിയുടെ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
കൃത്യമായ ഗൃഢാലോചന ഇതിനുപിന്നിൽ ഉണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. തന്ത്രി കണ്ഠരര് രാജീവര്, തിരുവാഭരണം കമ്മീഷണർ രജിലാൽ, ദേവസ്വം സെക്രട്ടറി ബിന്ദു എന്നിവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും. ഈ മാസം 29നകം സമഗ്ര അന്വേഷണ റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ ഇതിനുമുമ്പ് തന്നെ ഇവർക്കെതിരെ കേസെടുത്ത് റിപ്പോർട്ട് സമപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.