• Thu. May 28th, 2026

24×7 Live News

Apdin News

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

Byadmin

May 28, 2026



കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലെത്തുന്ന പതിമൂന്നാമത്തെ വ്യക്തിയാണ് വി.ഡി. സതീശന്‍. പക്ഷേ ഈ പദവിയിലെത്തിയിരിക്കുന്ന ആദ്യത്തെയാളാണ് താനെന്ന മട്ടിലാണ് സതീശന്‍ പെരുമാറിക്കൊണ്ടിരിക്കുന്നതെന്ന് പറയാതെ വയ്യ. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ശേഷമുള്ള ചില പ്രസ്താവനകളും പെരുമാറ്റവും ഇതാണ് കാണിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചതിന്റെയും സതീശന്‍ മുഖ്യമന്ത്രിയായതിന്റെയും സാഹചര്യം കേരളത്തിലെ സാധാരണക്കാരായ ജനങ്ങള്‍ക്കു പോലും അറിയാം. ഇതിനെക്കുറിച്ച് അജ്ഞത നടിച്ചുകൊണ്ട് താന്‍ ദേവാംശ സംഭവനാണെന്ന മട്ടിലാണ് മുഖ്യമന്ത്രിയുടെ പെരുമാറ്റം. തനിക്ക് ചില വെളിപാടുകള്‍ ലഭിച്ചിരിക്കുന്നു എന്ന രീതിയിലാണ് സംസാരം. താന്‍ പറയുന്നതാണ് നിയമം. അത് മറ്റുള്ളവര്‍ കേട്ടാല്‍ മതിയെന്ന ഭാവമാണ്.

ജമാഅത്ത് ഇസ്ലാമി, എസ്ഡിപിഐ മുതലായ ഇസ്ലാമിക മതമൗലികവാദികളുടെയും, ഇവര്‍ക്ക് രാഷ്‌ട്രീയ കവചം ഒരുക്കുന്ന മുസ്ലിം ലീഗിന്റെയും സമ്മര്‍ദ്ദത്തിന്റെയും വിലപേശലിന്റെയും ഫലമായാണ് വി.ഡി. സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായതെന്ന കാര്യം പകല്‍പോലെ വ്യക്തമാണ്. ഫലത്തില്‍ മുസ്ലിം ലീഗിന് യുഡിഎഫ് മന്ത്രിസഭയില്‍ അഞ്ചു മന്ത്രിമാര്‍ മാത്രമല്ല ഉപമുഖ്യമന്ത്രിയും മുഖ്യമന്ത്രിയുമുണ്ട്. മുസ്ലിം ലീഗ് നേതാവായ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് മന്ത്രിസഭയില്‍ രണ്ടാം സ്ഥാനം നല്‍കിയിരിക്കുന്നത് ഉപമുഖ്യമന്ത്രിക്ക് തുല്യമാണ്. ഈ സത്യം അറിയാത്ത കോണ്‍ഗ്രസുകാരുണ്ടാവില്ല. പക്ഷേ പത്ത് വര്‍ഷം അധികാരത്തിനു പുറത്തിരുന്ന ശേഷം ഭരണത്തിലെത്തിയതാണ്. പലതും കണ്ടില്ലെന്ന് നടിക്കേണ്ടി വരുമല്ലോ.

മുഖ്യമന്ത്രിക്കസേരയില്‍ ഇരിപ്പുറപ്പിച്ച ശേഷം കോണ്‍ഗ്രസുകാരെയെല്ലാം കടത്തിവെട്ടുന്ന നാട്യമാണ് വി.ഡി. സതീശന്‍ പുറത്തെടുക്കുന്നത്. ഈ അഭിനയ ചക്രവര്‍ത്തിയുടെ പ്രകടനം കണ്ട് കോണ്‍ഗ്രസുകാര്‍ പോലും ആശ്ചര്യപ്പെടുകയാണ്. യുഡിഎഫ് ജയിച്ചതിനെത്തുടര്‍ന്ന് ഒരു ഇംഗ്ലിഷ് വാര്‍ത്താ ചാനല്‍, തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുമായും മറ്റും സഖ്യമുണ്ടാക്കിയ താങ്കള്‍ അവരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുമോയെന്ന് ചോദിച്ചപ്പോള്‍ ‘ഞാന്‍ ഒരു മുസ്ലിമല്ല, ഹിന്ദുവാണ്’ എന്നായിരുന്നു സതീശന്റെ വിചിത്രമായ മറുപടി. താന്‍ ഒരു ഹിന്ദുവാണെന്ന കാര്യം മാലോകരെ അറിയിക്കാന്‍ സത്യപ്രതിജ്ഞയിലൂടെയും സതീശന്‍ ശ്രമിക്കുകയുണ്ടായി. ഈ പ്രകടനം സതീശന്‍ തുടരുക തന്നെയാണ്.

മുഖ്യമന്ത്രിയായ ശേഷം സതീശന്‍ നടത്തിയ ഗുരുവായൂര്‍-തൃപ്രയാര്‍ ക്ഷേത്രദര്‍ശനങ്ങള്‍ ശ്രദ്ധേയമായത് അതിലെ പ്രകടനപരതകൊണ്ടാണ്. മന്ത്രി എ.പി.അനില്‍ കുമാറിന്റെ മകന്റെ വിവാഹത്തില്‍ മുഖ്യമന്ത്രിയും പരിവാരങ്ങളും പങ്കെടുക്കാനെത്തിയതിലൂടെ ഭക്തജനങ്ങള്‍ക്കുണ്ടായ ദുരിതങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ഭഗവാനെ കണ്ടു തൊഴാന്‍ തലേന്നു രാത്രിമുതല്‍ കാത്തുനിന്ന ഒട്ടേറെ ഭക്തര്‍ക്ക് അതിനു കഴിയാതെ നിരാശരായി മടങ്ങേണ്ടിവന്നു. വിഐപികളുടെ തിക്കിത്തിരക്കില്‍ ഗുരുവായൂരിലെ വാഹനഗതാഗതം താറുമാറായി. ക്ഷേത്രത്തിലേക്കുള്ള വഴികള്‍ മണിക്കൂറുകളോളം തടസ്സപ്പെട്ടു. പോലീസിന്റെ ഗതാഗത നിയന്ത്രണം മൂലം വാഹനക്കുരുക്ക് മറ്റിടങ്ങളിലേക്കും വ്യാപിച്ചു. യാത്രക്കാര്‍ ദുരിതത്തിലായി. താന്‍ ആയിരം രൂപയുടെ ഫീസടച്ചാണ് ദര്‍ശനത്തിനെത്തിയതെന്ന് മുഖ്യമന്ത്രി പറയുന്നത് ഇതിനൊക്കെയുള്ള ന്യാ
യീകരണമാകുന്നില്ല.

മുഖ്യമന്ത്രിയുടെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനിടെ ആചാരലംഘനങ്ങളുടെ ഒരു ഘോഷയാത്ര തന്നെയാണ് ഉണ്ടായത്. ക്ഷേത്രമതില്‍കെട്ടിനകത്തും നടപ്പന്തലിലും കോണ്‍ഗ്രസുകാര്‍ നിരോധനം ലംഘിച്ച് വീഡിയോ ചിത്രീകരിക്കുകയും, ഫോട്ടോ ഷൂട്ട് നടത്തുകയും ചെയ്തു. അധികാരം കയ്യാളുന്നവരാണെങ്കിലും ഭഗവാനു മുന്നില്‍ ഭക്തരെല്ലാവരും തുല്യരാണ്. മുഖ്യമന്ത്രിക്കും അനുയായികള്‍ക്കും ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായി വിഐപി ദര്‍ശനം അനുവദിച്ചു. ഇക്കാര്യത്തില്‍ ബിജെപി ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ ഉചിതമായ നടപടികളുണ്ടാവണം.

മുഖ്യമന്ത്രി സതീശന്‍ നടത്തിയത് ക്ഷേത്ര ദര്‍ശനയാത്രയല്ല, വിജയോന്മാദ യാത്രയാണെന്നു പറയേണ്ടിവരും. ഗുരുവായൂര്‍ ക്ഷേത്രത്തിനു പുറമെ തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിലും മുഖ്യമന്ത്രി ദര്‍ശനത്തിനെത്തിയിരുന്നു. ഇവിടെയും വിവാദങ്ങള്‍ക്ക് തിരികൊളുത്തി. ക്ഷേത്ര സോപാനത്തിനു മുന്നില്‍ ഫോട്ടോയെടുക്കാന്‍ പാടില്ലാത്തതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ക്ഷേത്രദര്‍ശനത്തിന് എത്തിയപ്പോള്‍ ഇത് പാലിച്ചു. എന്നാല്‍ മുഖ്യമന്ത്രിക്കൊപ്പമെത്തിയ കോണ്‍ഗ്രസുകാര്‍ ഇതൊന്നും പാലിച്ചില്ല. മുഖ്യമന്ത്രി കദളിക്കുല സമര്‍പ്പിക്കുന്നതുള്‍പ്പെടെ എല്ലാ ദൃശ്യങ്ങളുടെയും ഫോട്ടോയെടുത്തു. വീഡിയോയായും പകര്‍ത്തി. ദേവസ്വം അധികൃതര്‍ ഇതിന് കൂട്ടുനില്‍ക്കുകയും ചെയ്തു. അധികാരമുണ്ടെന്നു കരുതി ക്ഷേത്രത്തില്‍ എന്തുമാവാമെന്ന സ്ഥിതി അംഗീകരിക്കാനാവില്ല. മുഖ്യമന്ത്രിയായാലും ക്ഷേത്രത്തിലെത്തിയാല്‍ ഭക്തന്‍ മാത്രമാണ്.

By admin