തിരുവനന്തപുരം: മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ദൃശ്യം 3’ ഇതിനകം 330 കോടി രൂപയുടെ കളക്ഷൻ സ്വന്തമാക്കിയതായി നടൻ മോഹൻലാൽ. ബോക്സ് ഓഫീസ് കളക്ഷന് പുറമെ ഒടിടി സാറ്റലൈറ്റ് ബിസിനസ് എന്നിവ ഉൾപ്പെടെയുള്ള വരുമാനമാണിത്.
മെയ് 21ന് പുറത്തിറങ്ങിയ ചിത്രം തീയേറ്ററിലെത്തി വെറും 58 മണിക്കൂറുകള്‍ കൊണ്ടാണ് 100 കോടി ക്ലബിലെത്തുന്നത്. റീലീസ് ചെയ്ത് 7 ദിവസം കൊണ്ടാണ് ചിത്രം 200 കോടിയുടെ നേട്ടം ഉണ്ടാക്കിയത്. ഇപ്പോഴിതാ 30ാം ദിവസത്തിലേക്ക് എത്തിയപ്പോഴേക്കും 330 കോടി അടിച്ചിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ചിത്രം കൂടിയാണ് ദൃശ്യം. ‘എമ്പുരാൻ’, ‘തുടരും’ എന്നീ ചിത്രങ്ങൾക്കു ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മോഹൻലാൽ ചിത്രമായും ‘ദൃശ്യം 3’ മാറി.
‘തലമുറകൾ കൈമാറിയത്. കേരളത്തിൽനിന്നാരംഭിച്ച കഥ ഭാഷകളും അതിരുകളും ലക്ഷക്കണക്കിന് ഹൃദയങ്ങളും കടന്ന് സഞ്ചരിച്ചു. 13 വർഷങ്ങൾക്കും മൂന്ന് അധ്യായങ്ങൾക്കുമപ്പുറം ചരിത്രം സൃഷ്ടിച്ച് യാത്ര തുടരുന്നു. നിങ്ങളുടെ സ്വന്തമായി ഏറ്റെടുത്തതിന് നന്ദി’, മോഹൻലാൽ കുറിച്ചു.
നേട്ടം അറിയിച്ചുകൊണ്ട് പ്രത്യേക പോസ്റ്ററും മോഹൻലാൽ പങ്കുവെച്ചു. ‘അതിരുകൾ താണ്ടിയ നാഴികക്കല്ല്’, ‘മലയാള സിനിമാ ബോക്‌സ് ഓഫീസിൽ ചരിത്രം’ എന്നിങ്ങനെയാണ് പോസ്റ്ററിൽ നേട്ടത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പം നിർമാതാവ് ആന്റണി പെരുമ്പാവൂരും സംവിധായകൻ ജീത്തു ജോസഫുമുള്ളതാണ് പോസ്റ്റർ.
ചിത്രത്തിന്റെ ആഗോള തിയേറ്റർ-ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഹിന്ദി പതിപ്പിന്റെ നിർമ്മാതാക്കൾ കൂടിയായ പനോരമ സ്റ്റുഡിയോസ് ആണ്. ബോളിവുഡ് ബാനറായ പെൻ സ്റ്റുഡിയോസ്, പനോരമയിലൂടെ ആശീർവാദ് സിനിമാസിൽ 100 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇതിനോടകം തന്നെ ചിത്രീകരണം പൂർത്തിയായ, അജയ് ദേവ്ഗൺ നായകനാകുന്ന ഹിന്ദി പതിപ്പ് 2026 ഒക്ടോബർ രണ്ടിന് തിയറ്ററുകളിൽ എത്തും.