ഇൻസ്റ്റഗ്രാം തുറന്നാൽ എവിടെയും ഫുൾ വൈബ്! ബോളിവുഡ് സ്റ്റൈൽ മുതൽ കേരളാ സ്റ്റൈലിൽ വരെയുള്ള 80-കളിലെ യുവാക്കളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ കീഴടക്കിക്കഴിഞ്ഞു. ഗ്യാങ്സ്റ്റർ ഫോട്ടോകളും കപ്പിൾ ഫോട്ടോകളും ഫാമിലി ചിത്രങ്ങളുമെല്ലാം നാല് പതിറ്റാണ്ട് പിന്നോട്ട് സഞ്ചരിച്ച് റീൽസായും സ്റ്റോറികളായും പ്രൊഫൈൽ ചിത്രങ്ങളായും ലോകമെമ്പാടും തരംഗം സൃഷ്ടിക്കുകയാണ്. ചാറ്റ്ജിപിടിയിലും മറ്റ് എഐ പ്ലാറ്റ്‌ഫോമുകളിലും പ്രോംപ്റ്റുകൾ നൽകി തങ്ങളുടെ വിന്റേജ് ചിത്രങ്ങൾ നിർമ്മിക്കാനുള്ള തിരക്കിലാണ് ട്രെൻഡ് പ്രേമികൾ.
ലോകത്തിന്റെ ഏതോ കോണിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട ഈ ട്രെൻഡിനൊപ്പം മലയാളികളും വലിയ ആവേശത്തോടെയാണ് പങ്കുചേർന്നിരിക്കുന്നത്. എന്നാൽ ഈ ട്രെൻഡിന്റെ പിന്നാലെ പോകുമ്പോൾ അൽപമൊന്ന് സൂക്ഷിക്കണമെന്നാണ് സൈബർ സുരക്ഷാ വിദഗ്ധരുടെ ഗൗരവതരമായ മുന്നറിയിപ്പ്. അശ്രദ്ധ കാണിച്ചാൽ വ്യക്തിഗത വിവരങ്ങളുടെ ചോർച്ചയ്ക്കും വലിയ തോതിലുള്ള ദുരുപയോഗത്തിനും വരെ ഇത് കാരണമായേക്കാം.
സൈബർ ലോകത്തെ കാണാമറയത്തെ അപകടങ്ങൾ
ഉപയോക്താക്കൾ എഐ ടൂളുകളിലേക്ക് അപ്‌ലോഡ് ചെയ്യുന്ന മുഖത്തിന്റെ ചിത്രങ്ങളിൽ നിന്ന് കമ്പനികൾ കൃത്യമായ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഈ വിവരങ്ങൾ ഭാവിയിൽ പുതിയ എഐ മോഡലുകളെ പരിശീലിപ്പിക്കാൻ ഉപയോഗിക്കപ്പെടാം. നമ്മൾ നൽകുന്ന ഹൈ-റെസല്യൂഷൻ ഫോട്ടോകൾ ഉപയോഗിച്ച് തട്ടിപ്പുകാർക്ക് വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിർമ്മിക്കാനും, ഡീപ്‌ഫേക്ക് വീഡിയോകളും ചിത്രങ്ങളും തയാറാക്കി സാമ്പത്തിക തട്ടിപ്പുകൾ നടത്താനും എളുപ്പത്തിൽ സാധിക്കും. വ്യക്തിഗത ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ ആ ചിത്രങ്ങൾ എവിടെയെങ്കിലും സൂക്ഷിക്കപ്പെടുന്നുണ്ടോ, അതോ എങ്ങനെയൊക്കെ ഉപയോഗിക്കപ്പെടുന്നു എന്ന കാര്യത്തിൽ ഉപയോക്താക്കൾക്ക് ഇന്നും യാതൊരു വ്യക്തതയുമില്ല.
അതുപോലെ നമ്മുടെ വ്യക്തിഗത വിവരങ്ങൾ തേർഡ് പാർട്ടി ആപ്പുകൾക്ക് കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഡാറ്റ അനലിറ്റിക്സ് കമ്പനികൾക്കോ പരസ്യ ഏജൻസികൾക്കോ ഇത്തരം വിവരങ്ങൾ വിൽക്കപ്പെട്ടേക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
സ്വകാര്യതയ്ക്ക് ഭീഷണിയാകുന്ന മറ്റ് ഘടകങ്ങൾ
മുഖം മാത്രം പങ്കുവെക്കുന്നതിലല്ല, സ്വകാര്യതയുടെ മറ്റ് വശങ്ങളിലും നമ്മൾ ജാഗ്രത പാലിക്കണം. ഉദാഹരണത്തിന്, നമ്മൾ അപ്‌ലോഡ് ചെയ്യുന്ന ഒരു ചിത്രത്തിന്റെ പശ്ചാത്തലത്തിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റോ മറ്റ് വ്യക്തിഗത അടയാളങ്ങളോ ഉണ്ടെങ്കിൽ അത് വലിയ അപകടങ്ങൾക്ക് വഴിവെച്ചേക്കാം. നമ്മളെ വ്യക്തിപരമായി തിരിച്ചറിയാൻ സഹായിക്കുന്ന എല്ലാ വിവരങ്ങളും അപരിചിതർക്ക് മുന്നിലേക്ക് തുറന്നുകൊടുക്കുന്നതിന് തുല്യമാണ്. ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ മെറ്റാഡാറ്റ (Metadata) ഉൾപ്പെടെയുള്ളവ ഓഫ് ചെയ്ത ശേഷം മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
മാനസികാരോഗ്യത്തെയും ബാധിക്കുന്ന ട്രെൻഡ്
സുരക്ഷാ പ്രശ്നങ്ങൾക്കപ്പുറം മറ്റ് ചില വെല്ലുവിളികളും ഈ എഐ ട്രെൻഡ് ഉയർത്തുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എപ്പോഴും നിർമ്മിക്കുന്നത് സോ-കോൾഡ് ‘പെർഫക്ട്’ ചിത്രങ്ങളായിരിക്കും. പ്രോംപ്റ്റുകൾ വഴി പുറത്തുവരുന്ന ഇത്തരം അതിമനോഹരമായ ചിത്രങ്ങൾ ഉപയോക്താക്കളിൽ മിഥ്യയായ സൗന്ദര്യ മാനദണ്ഡങ്ങൾ വളർത്താൻ സാധ്യതയുണ്ട്. യഥാർത്ഥ ജീവിതത്തിലെ സ്വന്തം രൂപവുമായി എഐ ചിത്രങ്ങളെ താരതമ്യം ചെയ്യുന്നത് ആളുകളിൽ, പ്രത്യേകിച്ച് യുവതലമുറയിൽ ആത്മവിശ്വാസക്കുറവിനും മാനസിക ബുദ്ധിമുട്ടുകൾക്കും കാരണമായേക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
80-കളിലെ ഫാഷനും സംസ്കാരവും പഴയ ഓർമ്മകളും ഇന്നത്തെ തലമുറയ്ക്ക് പരിചയപ്പെടുത്തുന്ന മനോഹരമായൊരു റിട്രോ ട്രെന്റായി മാത്രം ഇതിനെ കാണുന്നവരുണ്ട്. കാലങ്ങളിലേക്കുള്ളൊരു തിരിച്ചുനടത്തമെന്ന നിലയിൽ ആസ്വദിക്കുമ്പോൾ തന്നെ, സൈബർ ലോകത്തെ ചതിക്കുഴികളിൽ വീഴാതിരിക്കാൻ അൽപമൊന്ന് ശ്രദ്ധയോടെ മാത്രം ഇത്തരം ട്രെന്റുകളിൽ പങ്കാളികളാവുക.