വാഷിംഗ്ടൺ: ഇന്ത്യ ആവശ്യപ്പെടുന്നത്ര ഇന്ധനം വിതരണം ചെയ്യാൻ അമേരിക്ക സന്നദ്ധമാണെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. ഇന്ത്യ സന്ദർശനത്തിന് മുന്നോടിയായി മിയാമിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ അമേരിക്കയുടെ വലിയൊരു സഖ്യകക്ഷിയും പങ്കാളിയുമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു. മേയ് 23 മുതൽ 26 വരെയാണ് റൂബിയോയുടെ ഇന്ത്യ സന്ദർശനം.
സന്ദർശനത്തിനിടെ ന്യൂഡൽഹി, കൊൽക്കത്ത, ആഗ്ര, ജയ്‌പൂർ എന്നീ നഗരങ്ങൾ അദ്ദേഹം സന്ദർശിക്കും.ഇറാൻ-യു.എസ്. തർക്കത്തെ തുടർന്ന് ആഗോള ഊർജ്ജ വിതരണത്തിൽ ആശങ്ക നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് റൂബിയോയുടെ പ്രസ്താവന. ‘ഇന്ത്യ വാങ്ങാൻ തയ്യാറുള്ളത്ര ഇന്ധനം അവർക്ക് വിൽക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നിലവിൽ യു.എസിന്റെ ഇന്ധന ഉത്പാദനവും കയറ്റുമതിയും ചരിത്രപരമായ നിരക്കിലാണ്,’ അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുമായുള്ള ഊർജ്ജബന്ധം വിപുലീകരിക്കുന്നതിനൊപ്പം വെനസ്വേലൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിലെ സാധ്യതകളും യുഎസ് പരിശോധിക്കുന്നുണ്ട്.
മേയ് 26-ന് നടക്കുന്ന ക്വാഡ് കൂട്ടായ്‌മയുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും മാർക്കോ റൂബിയോ പങ്കെടുക്കും. റൂബിയോയ്‌ക്ക് പുറമെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ്, ജാപ്പനീസ് വിദേശകാര്യ മന്ത്രി മൊട്ടേഗി തോഷിമിത്സു എന്നിവരും യോഗത്തിൽ പങ്കെടുക്കും.14 വർഷത്തിന് ശേഷമാണ് ഒരു യുഎസ് വിദേശകാര്യ സെക്രട്ടറി കൊൽക്കത്ത സന്ദർശിക്കുന്നത് എന്ന പ്രത്യേകതയും ഈ യാത്രയ്‌ക്കുണ്ട്. ഇതിനുമുമ്പ് 2012-ൽ ഹിലരി ക്ലിന്റനാണ് കൊൽക്കത്ത സന്ദർശിച്ച അവസാന യുഎസ് വിദേശകാര്യ സെക്രട്ടറി. ലോകത്തിലെ തന്നെ ഏറ്റവും പഴയ രണ്ടാമത്തെ അമേരിക്കൻ കോൺസുലേറ്റാണ് കൊൽക്കത്തയിലേത്.