കൊച്ചി: 32 വര്‍ഷത്തെ സുദീര്‍ഘമായ ഇടവേളയ്‌ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അടൂര്‍ സംവിധാനം ചെയ്യുന്ന പദയാത്ര എന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത്. ആദിവാസി മേഖലയിലെ പൊലീസ് വെടിവെയ്‌പ് പ്രമേയമാക്കുന്ന ചിത്രം വലിയ വിവാദമുയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. ട്രെയിലറില്‍ ആദിവാസി നേതാവ് സി.കെ. ജാനുവിന്റെ നേതൃത്വത്തില്‍ നടന്ന സമരത്തിനെതിരെ പൊലീസ് നടത്തിയ വെടിവെയ്‌പ് സംഭവവുമായി സാമ്യമുണ്ടെന്ന് ട്രെയിലര്‍ ഓര്‍മ്മിപ്പിക്കുന്നു. അതല്ലെങ്കില്‍ നക്സലൈറ്റുകള്‍ക്കെതിരായി ആദിവാസി മേഖലയില്‍ നടത്തിയ ഒരു പൊലീസ് ആക്ഷന്‍ ആണ് സിനിമയുടെ പ്രമേയം. ആദിവാസികളുടെ രക്ഷകനായ ഒരു ഡോക്ടര്‍ ആയാണ് മമ്മൂട്ടി എത്തുന്നത്.
അടൂർ ഗോപാലകൃഷ്ണൻ, കെ വി മോഹൻകുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത്. ഡോക്ടർ കഥാപാത്രമായി മമ്മൂട്ടിയെത്തുന്ന ചിത്രം, ഒരു പീരിയഡ് ഡ്രാമ ആയാണ് ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ ഗംഭീര അഭിനയ മുഹൂർത്തങ്ങള്‍ കൊണ്ട് ചിത്രം സമ്പന്നമായിരിക്കും എന്നും ട്രെയ്‌ലർ സൂചിപ്പിക്കുന്നു.
ഇന്ദ്രൻസ്, ഗ്രേസ് ആൻ്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അലിയാർ, ശ്രീഷ്മ ചന്ദ്രൻ, അലൻസിയർ ലേ ലോപ്പസ്, മധുപാല്‍, നന്ദു, പി ശ്രീകുമാർ, ജഗദീഷ്, സീനത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഛായാഗ്രഹണം ഷെഹനാദ് ജലാല്‍, സംഗീതം മുജീബ് മജീദ്, എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകർ,
മലയാള സിനിമയിലെ ക്ലാസിക്കുകളായി വാഴ്‌ത്തപ്പെടുന്ന അനന്തരം, മതിലുകള്‍, വിധേയൻ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി- അടൂർ ഗോപാലകൃഷ്ണൻ ടീം ഒന്നിക്കുന്ന ചിത്രമാണ് പദയാത്ര. അടൂർ ഒരുക്കിയ മതിലുകള്‍, വിധേയൻ എന്നീ ചിത്രങ്ങളിലൂടെ മികച്ച നടനുള്ള 2 ദേശീയ പുരസ്കാരങ്ങളും മമ്മൂട്ടിയെ തേടിയെത്തിയിട്ടുണ്ട്.
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടിയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമായി ഒരുക്കുന്ന പദയാത്രയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. ദുല്‍ഖർ സല്‍മാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ പ്രദർശനത്തിന് എത്തിക്കുക.